ശബരിമല സ്വര്‍ണക്കൊള്ള: കെ എസ് ബൈജുവിന് ദ്വാരപാലക കേസിലും ജാമ്യം; ഇന്ന് പുറത്തിറങ്ങും

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ എസ് ബൈജുവിന് ജാമ്യം. ദ്വാരപാലക കേസിലാണ് കൊല്ലം വിജിലന്‍സ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്. ബൈജു ഇന്നുതന്നെ ജയില്‍ മോചിതനാകും. കട്ടിളപ്പാളി കേസില്‍ കൂടി മുന്‍പ് ജാമ്യം ലഭിച്ച പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന് പുറത്തിറങ്ങാന്‍ വഴിയൊരുങ്ങുന്നത്. 

ഇടക്കാല കുറ്റപത്രം പോലും പ്രത്യേക അന്വേഷണസംഘം സമര്‍പ്പിക്കാത്തതിനാലാണ് കെ എസ് ബൈജുവിന് സ്വാഭാവിക ജാമ്യം ലഭിച്ചത്. കേസില്‍ പ്രതികളായ ആറ് പേര്‍ മുന്‍പ് തന്നെ സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും 90 ദിവസത്തെ റിമാന്‍ഡ് കാലാവധി കെ എസ് ബൈജു പൂര്‍ത്തിയാക്കിയിരുന്നു. ഇതിന് ശേഷമാണ് ബൈജു ജാമ്യഹര്‍ജിയുമായി കൊല്ലം വിജിലന്‍സ് കോടതിയെ സമീപിച്ചത്.

മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ഉള്‍പ്പെടെയുള്ള ആറ് പേരാണ് ജാമ്യം നേടി പുറത്തിറങ്ങിയത്. ദേവസ്വം മുന്‍ പ്രസിഡന്റ് പത്മകുമാറിന് കട്ടിളപ്പാളി കേസില്‍ ജാമ്യം ലഭിച്ചിരുന്നു. ദ്വാരപാലക കേസില്‍ പത്മകുമാറിനെ അറസ്റ്റ് ചെയ്ത് 90 ദിവസം ഈ ആഴ്ച പൂര്‍ത്തിയാകുന്നതിനാല്‍ ആ കേസില്‍ കൂടി ജാമ്യം നേടി പത്മകുമാറിനും ഉടന്‍ പുറത്തിറങ്ങാനാകും. കുറ്റപത്രം വൈകിപ്പിച്ച് പ്രതികള്‍ ജാമ്യം നേടി പുറത്തിറങ്ങാന്‍ എസ്‌ഐടി വഴിയൊരുക്കുന്നുവെന്നും ഇത്തരത്തില്‍ കേസ് തേച്ചുമായ്ച്ചുകളയാന്‍ സര്‍ക്കാന്‍ നീക്കം നടത്തുന്നുവെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

Be the first to comment

Leave a Reply

Your email address will not be published.


*