പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമുള്ള വിബി ജി റാം ജി ബില്‍ ലോക്‌സഭ പാസ്സാക്കി. വിബി ജിറാംജി ബിൽ സ്റ്റാൻഡിങ് കമ്മിറ്റിക്കോ, സംയുക്ത പാർലമെന്ററി സമിതിക്കോ വിടണമെന്ന പ്രതിപക്ഷ ആവശ്യം അവഗണിച്ചുകൊണ്ടായിരുന്നു ബിൽ പാസ്സാക്കിയത്. രാഷ്ട്രീയ തീരുമാനമാണെന്നത് വ്യക്തമാക്കി കൊണ്ടാണ് ലോക്സഭാ നടപടികൾ മുന്നോട്ടുപോയത്.
ബിൽ പാസാക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷം നിലപാടെടുത്തപ്പോൾ പ്രതിപക്ഷ നിലപാടുകളെ നിശിതമായി വിമർശിച്ചുകൊണ്ട് ശബ്ദ വോട്ടോകൂടി ബിൽ പാസാക്കി. ബില്ലിലെ ചർച്ചയ്ക്ക് കേന്ദ്ര ഗ്രാമവികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ മറുപടി പറയുമ്പോൾ പ്രതിഷേധമുയർത്തിയ പ്രതിപക്ഷം ബില്ലിന്റെ പകർപ്പുകൾ കീറി എറിഞ്ഞു. നടുത്തളത്തിൽ ഇറങ്ങി മഹാത്മാഗാന്ധിയുടെ ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം.
ബില്ലിന്റെ പേരിനെയും ഉള്ളടക്കത്തെയും ഇന്ന് പുലർച്ച വരെ നീണ്ട ചർച്ചയിൽ പ്രതിപക്ഷം ശക്തമായി എതിർത്തു. എന്നാൽ ഗാന്ധിജിയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനാണ് ബില്ല് കൊണ്ടുവരുന്നത് എന്നാണ് മന്ത്രിയുടെ മറുപടി. രാജ്യസഭ കൂടി അംഗീകരിക്കുന്നതോടെ ബില്ലിനെ സംബന്ധിച്ചുള്ള അടിസ്ഥാന നടപടിക്രമങ്ങൾ പൂർത്തിയാകും. അതേസമയം ബില്ലിനെതിരെ സഭയ്ക്ക് പുറത്തും തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.



Be the first to comment