പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്ത് ഉണ്ടായ ഇന്ധന പ്രതിസന്ധി ഇന്നും പാർലമെന്റിന്റെ ഇരു സഭകളെയും പ്രക്ഷുബ്ധമാക്കും. എൽപിജി ക്ഷാമം ഉന്നയിച്ചുള്ള പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഇരു സഭകളിലും പ്രതിപക്ഷ അംഗങ്ങൾ വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകും. ഇന്ധന പ്രതിസന്ധിയിൽ സഭ നിർത്തിവെച്ചുള്ള ചർച്ച വേണം എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇന്ത്യൻ പ്രതിസന്ധി ഉന്നയിച്ച് സഭ കവാടത്തിലും പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിക്കും. ടൂറിസം മന്ത്രാലയത്തിന്റെ പാർലമെന്ററി സമിതി റിപ്പോർട്ടിലുളള ശിപാർശകൾ സംബന്ധിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഇന്ന് ഇരു സഭകളിലും പ്രസ്താവന നടത്തും.
സംസ്ഥാനത്തെ വാണിജ്യ സിലിണ്ടറുകളുടെ വിതരണ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു. സംസ്ഥാനത്ത് ഓരോ ദിവസവും അടച്ചുപൂട്ടുന്ന ഹോട്ടലുകളുടെ എണ്ണവും വർധിക്കുകയാണ്. നിലവിൽ വൃദ്ധസദനങ്ങൾ, ആശുപത്രികൾ , അനാഥാലയങ്ങൾ സ്കൂളുകൾ,സർക്കാർ- പൊതുമേഖല ഓഫീസ് ക്യാമ്പസിലെ കാന്റീൻ തുടങ്ങിയവയ്ക്ക് മുൻഗണന നൽകിയാണ് വിതരണം നടത്തുന്നത്.
സംസ്ഥാനത്തെ സാഹചര്യം പരിഗണിച്ച് വാണിജ്യ അടിസ്ഥാനത്തിലുള്ള സിലിണ്ടറുകൾ കൂടുതൽ ലഭ്യമാക്കുന്നതിന് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി ജി ആർ അനിൽ അറിയിച്ചു. വാണിജ്യ അടിസ്ഥാനത്തിലുള്ള സിലിണ്ടറിന്റെ ഉൽപാദനം 20 ശതമാനം ആക്കി ചുരുക്കിയത് ഗാർഹിക മേഖലയിൽ ഉണ്ടായേക്കാവുന്ന പ്രതിസന്ധി പരിഹരിക്കാൻ ആകുമെന്നും കമ്പനികൾ അറിയിച്ചു.



Be the first to comment