‘ചിലര്‍ക്ക് പെട്ടന്ന് മനുഷ്യനാകാന്‍ പറ്റില്ല; എന്നെങ്കിലുമൊരിക്കല്‍ അവരൊക്കെ മനുഷ്യരായി മാറുമെന്ന് പ്രതീക്ഷിക്കാനേ പറ്റൂ ‘ ; എം സ്വരാജ്

മലപ്പുറം ജില്ലയുടെ ചരിത്രം ഓര്‍മിപ്പിക്കേണ്ടി വന്നത് വിദ്വേഷ പരാമര്‍ശങ്ങള്‍ വന്നതിനാലെന്ന് നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ്. വഴിക്കടവില്‍ നിന്ന് മലപ്പുറം ജില്ല വിരുദ്ധ ജാഥ നടത്തിയത് ആരെന്ന് പറയണം. വര്‍ഗീയത പറയുന്ന ചിലര്‍ക്ക് മനുഷ്യനാകാന്‍ കുറച്ച് സമയം എടുക്കുമെന്നും എം സ്വരാജ് പറഞ്ഞു.

ചിലര്‍ക്ക് പെട്ടന്ന് മനുഷ്യനാകാന്‍ പറ്റില്ല. എന്നെങ്കിലുമൊരിക്കല്‍ അവരൊക്കെ മനുഷ്യരായി മാറും എന്ന് പ്രതീക്ഷിക്കാന്‍ മാത്രമേ പറ്റൂ. അത് അവരുടെ കാര്യമാണ്. നമ്മളെ ബാധിക്കുന്ന കാര്യമേയല്ല. ഈ നാടിന് മഹത്തായ ഒരു പാരമ്പര്യമുണ്ട്. അത് യോജിപ്പിന്റെയും സാഹോദര്യത്തിന്റെയും പാരമ്പര്യമാണ്. ആ പാരമ്പര്യം പെട്ടന്നൊരു ദിവസം വന്ന് വിഷം കലര്‍ത്തിയാല്‍ ഇല്ലാതെയാകുന്നതല്ല. അത് കാലം ബോധ്യപ്പെടുത്തും – അദ്ദേഹം വ്യക്തമാക്കി.

ഏത് തിരഞ്ഞെടുപ്പും നാടിന്റെയും ജനങ്ങളുടെയും പ്രശ്‌നങ്ങളാണ് ചര്‍ച്ച ചെയ്യേണ്ടതെന്ന് സ്വരാജ് പറഞ്ഞു. നാടിന്റെ വികസന സാധ്യതകള്‍, വികസന പ്രശ്‌നങ്ങള്‍, ജനക്ഷേമ പദ്ധതികള്‍, അവയുടെ നടത്തിപ്പ്, പുതിയ പദ്ധതികള്‍ തുടങ്ങിയ കാര്യങ്ങളിലാണ് ചര്‍ച്ച കേന്ദ്രീകരിക്കേണ്ടത്. അപ്പോഴാണ് ജനാധിപത്യം അര്‍ധപൂര്‍ണമാകുക. നാടിനും ജനങ്ങള്‍ക്കും അതാണ് ഗുണം ചെയ്യുക. ഞങ്ങള്‍ അതിലൂന്നിയാണ് മുന്നോട്ട് പോകുന്നത്. പക്ഷേ, ആരോഗ്യകരമായ ഒരു ജനാധിപത്യ സംവാദത്തിലേര്‍പ്പെടാനുള്ള കരുത്തില്ലാത്തത് കൊണ്ടാവാം കുറച്ചു പേര്‍ പുറമേ നിന്ന് വന്ന് വിദ്വേഷത്തിന്റെ വിത്ത് വിതയ്ക്കുകയാണ്. നിലമ്പൂരിലുള്ളവരല്ല. ലാഭം കൊയ്യാാകുമെന്ന് പ്രതീക്ഷിച്ച് വിദ്വേഷം വമിപ്പിക്കുകയാണ്. ആ വിദ്വേഷത്തെ ഈ നാട് മറികടക്കും. ഞങ്ങള്‍ അതുമായിബന്ധപ്പെട്ട് മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ വരുമ്പോള്‍ മലപ്പുറത്തിന്റെ ശത്രുക്കള്‍ ആരായിരുന്നുവെന്ന് സമൂഹം ചര്‍ച്ച ചെയ്യും. വഴിക്കടവില്‍ നിന്ന് മലപ്പുറം ജില്ല വിരുദ്ധ ജാഥ നടത്തിയത് ആരാണ് എന്നതിനൊക്കെ മറുപടി പറയേണ്ടി വരും. ഞങ്ങള്‍ ഇത് ഉന്നയിച്ചിട്ടില്ല. ഇത്തരം ചരിത്രം ഓര്‍മിപ്പിക്കേണ്ടി വന്നത് വിദ്വേഷത്തിന്റെ വിത്ത് വിതയ്ക്കുന്ന ശക്തികള്‍ തിരഞ്ഞെടുപ്പിനെ മലീമസമാക്കുമ്പോഴാണ് – അദ്ദേഹം വ്യക്തമാക്കി.

വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്‌നത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. വന്യജീവി സംബന്ധിയായ പ്രശ്‌നങ്ങളില്‍ ബാധകമായ നിയമം വന്യജീവി സംരക്ഷണ നിയമമാണ്. അത് കേന്ദ്ര നിയമമാണ്. ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയതാണ്, കേരള നിയമസഭ പാസാക്കിയതല്ല. വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്റ്റ് കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയിട്ടുള്ളതാണ്. അത് ഭേതഗതി ചെയ്യണമെന്ന ആവശ്യമാണിപ്പോള്‍ ഉയര്‍ന്നു വരുന്നത്. മലയോര കര്‍ഷകരുടെ ജീവനും സ്വത്തിനും അവരുടെ കൃഷിക്കും സംരക്ഷണം നല്‍കുന്ന കാര്യത്തില്‍ ഒരു പരിഗണനയും കൊടുക്കാത്തതാണ് കേന്ദ്ര വന്യജീവി സംരക്ഷണ നിയമം. അത് ഭേതഗതി ചെയ്യാന്‍ ഉത്തരവാദിത്തം ഇന്ന് രാജ്യം ഭരിക്കുന്നവര്‍ക്കാണ്. അവര്‍ എന്തുകൊണ്ടത് ചെയ്യുന്നില്ല – സ്വരാജ് ചോദിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*