ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് പൂട്ട്, ലോഗിന്‍ സമയത്തില്‍ നിയന്ത്രണം; തമിഴ്‌നാട് സര്‍ക്കാര്‍ നടപടി ന്യായമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: പണം വെച്ചുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിമദ്രാസ് ഹൈക്കോടതി. ഓണ്‍ലൈന്‍ ഗെയിമുകള്‍ പുലര്‍ച്ചെ 12 മണിക്കും അഞ്ച് മണിക്കും ഇടയില്‍ 18 വയസിന് താഴെയുള്ളവര്‍ക്ക് ലോഗിന്‍ ചെയ്യാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. റിയല്‍ മണി ഗെയിമുകള്‍ കളിക്കുന്നതിന് ആധാര്‍ അടിസ്ഥാനമാക്കിയുള്ള കെവൈസി പരിശോധന നിര്‍ബന്ധമാക്കണമെന്നും ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യന്‍, ജസ്റ്റിസ് കെ രാജശേഖര്‍ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു.

തമിഴ്‌നാട് സര്‍ക്കാര്‍ ഓണ്‍ലൈന്‍ ഗെയിമിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരെ ഗെയിമിങ് കമ്പനികളുടേയും കളിക്കാരുടെ ഒരു സംഘവുമാണ് ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജി ബെഞ്ച് തള്ളി. പൗരന്‍മാരുടെ ആരോഗ്യവും ക്ഷേമവും സംരക്ഷിക്കുന്നതിന് സംസ്ഥാനം ഒരു പടികൂടി മുന്നോട്ട് പോയിട്ടുണ്ടെന്നും ന്യായമായ നിയന്ത്രണമാണെന്നും ബെഞ്ച് പറഞ്ഞു. സ്വകാര്യതയ്ക്കുള്ള അവകാശത്തെക്കുറിച്ച് കമ്പനി വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

നെറ്റ്ഫ്‌ളിക്‌സിലും പ്രൈമിലും സിനിമ കാണുന്നതിന് സംസ്ഥാനം സമയ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. എന്നാല്‍ ഈ വാദം നിലനില്‍ക്കുന്നതല്ലെന്നാണ് സംസ്ഥാനം വാദിച്ചത്. കാര്‍ഡി ക്രഷ് പോലുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ സൗജന്യമായി കളിക്കുന്നവയാണ്. പ്രീമിയം മോഡലിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ മറ്റ് ഓണ്‍ലൈന്‍ ഗെയിമുകളില്‍ പ്രതിഫലം നല്‍കിക്കൊണ്ട് കളിക്കാരെ ആകര്‍ഷിക്കുന്നു. പണം ഉപയോഗിച്ച് കളിക്കുന്നവര്‍ക്ക് അവരുടെ സാമ്പത്തിക നഷ്ടത്തെക്കുറിച്ച് വലിയ ധാരണയുണ്ടായിരിക്കില്ല. വ്യത്യസ്ത തരം സാമ്പത്തിക, സാമൂഹിക പശ്ചാത്തലത്തില്‍ നിന്നുള്ള ആളുകളുള്ള രാജ്യത്ത് ഗെയിം കളിക്കുന്ന ഓരോ വ്യക്തിക്കും അതിന്റെ അപകട സാധ്യതകളെക്കുറിച്ച് നൂറ് ശതമാനം അറിവുണ്ടായിരിക്കണമെന്ന് പ്രതീക്ഷിക്കുന്നത് അസാധ്യമാണെന്നും കോടതി വിധി ന്യായത്തില്‍ പറഞ്ഞു. സംസ്ഥാനത്തിന് ഇത്തരം നിയന്ത്രണങ്ങള്‍ കൊണ്ടു വരാന്‍ നിയമനിര്‍മാണ അധികാരമില്ലെന്നും സൈബര്‍സ്‌പെയ്‌സിനെ സംബന്ധിച്ച കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ഭരണഘടന പ്രകാരം കേന്ദ്രസര്‍ക്കാരിന് മാത്രമേ അധികാരുമുള്ളൂ എന്ന വാദങ്ങളും കോടതി തള്ളി. പൗരന്‍മാരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായാണ് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതെന്നും ഭരണഘടനയ്ക്ക് കീഴില്‍ പൊതുജനാരോഗ്യം സംസ്ഥാനത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും കോടതി വ്യക്തമാക്കി.

സ്വകാര്യതയ്ക്കുള്ള അവകാശങ്ങള്‍ക്ക് അതിന്റേതായ നിയന്ത്രണങ്ങളുണ്ടെന്ന് കോടതി വ്യക്തമാക്കി. റിയല്‍മണി ഗെയിമുകള്‍ കളിക്കുന്നതിന് കെവൈസി പരിശോധന നിര്‍ബന്ധമാക്കല്‍, സമയ പരിധി ഏര്‍പ്പെടുത്തി ഗെയിമുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തല്‍ എന്നിങ്ങനെയുള്ള തമിഴ്‌നാട് ഓണ്‍ലൈന്‍ ഗെയിമിങ് അതോറിറ്റി കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ക്കെതിരെയാണ് കമ്പനികള്‍ കോടതിയെ സമീപിച്ചത്.

 

Be the first to comment

Leave a Reply

Your email address will not be published.


*