ഹൈദരാബാദ്: മലേഷ്യ ഓപ്പൺ ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ നിന്ന് ഇന്ത്യയുടെ ലക്ഷ്യ സെൻ പുറത്തായി. ക്വാലാലംപൂരിലെ സ്റ്റേഡിയം ആക്സിയാറ്റ അരീനയിൽ നടന്ന പുരുഷ സിംഗിൾസ് പ്രീ-ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ലോക 18-ാം നമ്പർ താരം ഹോങ്കോംഗ് ചൈനയുടെ ലീ ച്യൂക്ക് യിയുവിനോടാണ് താരത്തിനു അടിപതറിയത്.
53 മിനിറ്റ് നീണ്ട മത്സരത്തില്‍ 22-20, 21-15 എന്ന സ്‌കോറിനാണ് ലക്ഷ്യ പരാജയപ്പെട്ടത്. കളിയുടെ ഇടവേളയില്‍ ലക്ഷ്യ11-9 എന്ന ലീഡ് നിലനിർത്തിയിരുന്നു. ആദ്യ ഗെയിമിൽ നാല് ഗെയിം പോയിന്‍റുകൾ നേടി. എന്നാല്‍, ലീ ച്യൂക്ക് യിയു തുടർച്ചയായി ആറ് പോയിന്‍റുകൾ നേടിയതോടെ ലക്ഷ്യ സെന്നിന് ടൈ ബ്രേക്കറിൽ ഓപ്പണർ നഷ്ടമായി.
രണ്ടാം ഗെയിമിൽ, ഇടവേളയിൽ ലക്ഷ്യ സെൻ 11-8 എന്ന ലീഡ് നിലനിർത്തി, എന്നാൽ മത്സരത്തിന്‍റെ ശേഷിക്കുന്ന സമയത്തേക്ക് നാല് പോയിന്‍റുകള്‍ മാത്രമേ ചേർക്കാൻ കഴിഞ്ഞുള്ളൂ, പിന്നാലെ ലീ ച്യൂക്ക് യിയു മത്സരത്തിന്‍റെ നിയന്ത്രണം പിടിച്ചെടുത്ത് അടുത്ത റൗണ്ടിലേക്ക് മുന്നേറി. ലീ ച്യൂക്ക് യിയുവിനെതിരായ അഞ്ച് മത്സരങ്ങളിൽ ലക്ഷ്യ സെന്നിന്‍റെ മൂന്നാമത്തെ തോൽവിയാണിത്.
അതേസമയം രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവായ പി.വി സിന്ധു വനിതാ സിംഗിൾസിൽ എട്ടാം സീഡ് ജപ്പാന്‍റെ ടോമോക മിയാസാക്കിയെ 21-8, 21-13 എന്ന സ്കോറിന് പരാജയപ്പെടുത്തി ക്വാർട്ടർ ഫൈനലിലേക്ക് കുതിച്ചു. ടോമോക്ക മിയാസാക്കിക്കെതിരായ മൂന്ന് മത്സരങ്ങളിൽ പി.വി സിന്ധുവിന്‍റെ രണ്ടാമത്തെ വിജയമാണിത്. ഇന്ത്യയുടെ മികച്ച ഡബിൾസ് ജോഡികളായ ചിരാഗ് ഷെട്ടിയും സാത്വിക്‌സായിരാജ് രങ്കിറെഡ്ഡിയും ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. മലേഷ്യയുടെ ജുനൈദി ആരിഫ്, യാപ് റോയ് കിംഗ് എന്നിവരെ 1-18, 21-11 എന്ന സ്കോറിനാണ് ഇന്ത്യന്‍ സഖ്യം പരാജയപ്പെടുത്തിയത്.
2024 ലെ പാരീസ് ഒളിമ്പിക്‌സിലെ വെങ്കല മെഡൽ ജേതാവായ മലേഷ്യയുടെ ലീ സീ ജിയയെ ആദ്യ റൗണ്ടിൽ തന്നെ അട്ടിമറിച്ച ആയുഷ് ഷെട്ടി പുരുഷ സിംഗിൾസ് പ്രീ ക്വാർട്ടർ മത്സരത്തില്‍ തോറ്റുപുറത്തായി. ടോപ് സീഡും ലോക ചാമ്പ്യനുമായ ചൈനയുടെ ഷി യുകിയോട് ഒരു മണിക്കൂറും 12 മിനിറ്റും നീണ്ടുനിന്ന മത്സരത്തിലാണ് താരം പരാജയപ്പെട്ടത്.
മലേഷ്യ ഓപ്പൺ 2026 ഇന്ത്യൻ ടീം
- പുരുഷ ഡബിൾസ് : സാത്വിക്‌സായിരാജ് രങ്കിറെഡ്ഡി/ചിരാഗ് ഷെട്ടി, എംആർ അർജുൻ/ഹരിഹരൻ അംസകരുണൻ
- വനിതാ സിംഗിൾസ് : പിവി സിന്ധു, മാളവിക ബൻസോദ്, ഉന്നതി ഹൂഡ
- വനിതാ ഡബിൾസ് : ട്രീസ ജോളി/ഗായത്രി ഗോപിചന്ദ്, രുതപർണ പാണ്ഡ/ശ്വേതപർണ പാണ്ഡ
- മിക്‌സഡ് ഡബിൾസ് : ധ്രുവ് കപില/തനിഷ ക്രാസ്റ്റോ, രോഹൻ കപൂർ/റുത്വിക ശിവാനി ഗദ്ദെ, അഷിത് സൂര്യ/അമൃത പ്രമുതേഷ്



Be the first to comment