എറണാകുളം : ആദ്യത്തെ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി. ജനുവരി 7 വരെയാണ് വിലക്ക് നീട്ടിയത്. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി അടുത്ത മാസം പരിഗണിക്കാനായി മാറ്റി.
തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്. നടപടിക്രമങ്ങള്‍ പാലിച്ചല്ല പരാതി നല്‍കിയത് എന്നും, അന്വേഷണത്തിൽ രാഷ്ട്രീയ സ്വാധീനവും ഗൂഢാലോചനയും ഉണ്ടെന്നും രാഹുൽ വാദമുന്നയിച്ചിരുന്നു. വാദം സാധൂകരിക്കാനായില്ലെങ്കില്‍ കീഴടങ്ങാന്‍ ഹൈക്കോടതിയ്ക്ക് നിർദേശിക്കാമെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നു.
അതിനിടെ രണ്ടാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. രാഹുൽ സ്ഥിരം കുറ്റവാളിയെന്നാണ് വാദം. ബെംഗളൂരു സ്വദേശിനിയുടെ ബലാത്സംഗ പരാതിയിലെടുത്ത കേസിലായിരുന്നു തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി രാഹുലിന് മുൻകൂർ ജാമ്യം അനുവദിച്ചത്.



Be the first to comment