ഒമ്പത് വയസുകാരിയെ നിര്‍ബന്ധിച്ച് ഉമ്മ വെപ്പിച്ചു; പ്രതിക്ക് 14 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ

ഒന്‍പത് വയസ്സുകാരിയെ നിര്‍ബന്ധിച്ച് ഉമ്മ വെപ്പിക്കുകയും കടന്നുപിടിക്കുകയും ചെയ്ത കേസിലെ പ്രതിയും വെട്ടുകാട് സ്വദേശി ബേസില്‍ ജോസഫിനെ(54) വിവിധ വകുപ്പുകളിലായി 14 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. 26,000 രൂപ പിഴയും വിധിച്ചു. അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിര്‍ള ശിക്ഷ വിധിച്ചത്.

പിഴ അടയ്ക്കാത്ത പക്ഷം 3 വര്‍ഷം 3 മാസം തടവ് കൂടുതലായി അനുഭവിക്കണം. വിവിധ വകുപ്പുകളില്‍ ഏറ്റവും കുറഞ്ഞ ശിക്ഷയായ അഞ്ച് വര്‍ഷം ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പിഴത്തുകയും ലീഗല്‍ സര്‍വിസ് അതോറിറ്റി നഷ്ടപരിഹാരവും അതിജീവിതയ്ക്കു നല്‍കണം എന്ന് കോടതി വിധിന്യായത്തില്‍ പറയുന്നു.

2024 ഒക്ടോബര്‍ 20ന് വൈകിട്ടാണ് സംഭവം നടന്നത്. വീട്ടിലെ ടെറസില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ അയല്‍വാസിയായ പ്രതി കൈകാട്ടി അടുത്തേക്ക് വിളിക്കുകയായിരുന്നു. അടുത്ത് ചെന്ന കുട്ടിയോട് അവിടെ ഇരിക്കുന്ന പൂച്ചട്ടി എടുത്ത് തരാന്‍ പ്രതി ആവശ്യപ്പെട്ടു.

പൂച്ചട്ടി എടുത്ത് കൊടുത്ത കുട്ടിയുടെ കയ്യില്‍ പ്രതി കടന്ന് പിടിക്കുകയും ഉമ്മ വച്ചാല്‍ മാത്രമേ കൈവിടൂ എന്ന് പറഞ്ഞ് ബലപ്രയോഗം നടത്തുകയും ചെയ്തു. ഭയന്നുപോയ കുട്ടി ഉമ്മ നല്‍കി. വീട്ടിലെത്തിയ കുട്ടി കരഞ്ഞുകൊണ്ട് പിതാവിനോട് കാര്യം പറഞ്ഞതോടെയാണ് വിവരം പുറത്തറിഞ്ഞത്. പിതാവ് വീടിന് പുറത്തേക്ക് വരുന്നത് കണ്ട പ്രതി ഓടി രക്ഷപെട്ടു. തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു.

Be the first to comment

Leave a Reply

Your email address will not be published.


*