
ഏറ്റുമാനൂർ: സാങ്കേതിക പ്രശ്നം മൂലം നിർമ്മാണം മുടങ്ങിയ മാന്നാനം പാലത്തിന്റെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവ്വഹിച്ചു.
മന്ത്രി വി എൻ വാസവൻ അദ്ധ്യക്ഷത വഹിച്ചു.കെ എസ് ടി പി എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിജു ജി ആർ റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വ.കെ ഫ്രാൻസീസ് ജോർജ് എം പി, മുൻ എംപി തോമസ് ചാഴികാടൻ, നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും സംഘാടക സമിതി ചെയർമാനുമായ വി കെ പ്രദീപ് , ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ദീപ ജോസ്, മാന്നാനം കെ ഇ സ്കൂൾ പ്രിൻസിപ്പൽ ഫാ.ജയിംസ് മുല്ലശേരി സി എം ഐ, സംഘാടക സമിതി കൺവീനറും മാന്നാനം സഹകരണ ബാങ്ക് പ്രസിഡൻ്റുമായ പി കെ ജയപ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു.
ജില്ലാ സഹകരണ ആശുപത്രി വൈസ് ചെയർമാൻ കെ എൻ വേണുഗോപാൽ, ജില്ലാ പഞ്ചായത്തംഗം റോസമ്മ സോണി, എറ്റുമാനൂർ ബ്ലോക് പഞ്ചായത്തംഗം തോമസ് കോട്ടൂർ, നീണ്ടൂർ ഗ്രാമപഞ്ചായത്തംഗം പി ഡി ബാബു, സി പി ഐ (എം) ഏരിയ സെക്രട്ടറി ബാബു ജോർജ്,സി പി ഐ മണ്ഡലം സെക്രട്ടറി കെ ഐ കുഞ്ഞച്ചൻ, കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് ജോസ് ഇടവഴിക്കൻ, ഷൈജി ഓട്ടപ്പള്ളി (കേരള കോൺഗ്രസ് – ജെ), ബിനു ജോസഫ് (എൻസിപി), മാന്നാനം എസ് എൻ ഡി പി ശാഖാ പ്രസിഡൻ്റ് സജീവ് കുമാർ കെ, മാന്നാനം എൻ എസ് എസ് കരയോഗം പ്രസിഡൻ്റ് ജയപ്രകാശ് കെ നായർ,സുധീഷ് ബോബി (കെ പി എം എസ് ), സലിം കുമാർ കെ പി ( എ കെ വി എം എസ്) തുടങ്ങിയവർ പങ്കെടുത്തു.
നീണ്ടൂർ, അതിരമ്പുഴ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് മാന്നാനം – നീണ്ടൂർ – കല്ലറ റോഡിൽ പെണ്ണാർ തോടിന് കുറുകയാണ് മാന്നാനം പാലം. കാലപ്പഴക്കം മൂലം ബലക്ഷയം ബാധിച്ച പാലത്തിന് പകരം ഒരുവർഷം മുൻപ് പുതിയ പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.എന്നാൽ പാലത്തിനടിയിലുടെയുള്ള പെണ്ണാർതോട് ദേശീയ ജലപാതയിൽ ഉൾപ്പെട്ടതിനാൽ അതനുസരിച്ചുള്ള മാനദണ്ഡങ്ങൾ പാലിക്കണമെന്ന നിർദ്ദേശമുണ്ടായി.
ദേശീയ ജലപാതയുടെ മുകളിലൂടെയുള്ള പാലങ്ങൾക്ക് 41 മീറ്റർ നീളവും 12 മീറ്റർ വീതിയും ജലനിരപ്പിൽ നിന്ന് 6 മീറ്റർ ഉയരവുമുണ്ടായിരിക്കണം. എന്നാൽ നിർമ്മാണം ആരംഭിച്ച പാലത്തിന് 10 മീറ്റർ നീളവും 4 മീറ്റർ വീതിയുമായിരുന്നു. അതിനെ തുടർന്നാണ് പാലത്തിൻ്റെ നിർമ്മാണം നിലച്ചത്. മന്ത്രി വി എൻ വാസവന്റെ ഇടപെടലിനെ തുടർന്ന് ദേശീയ ജലപാത മാനദണ്ഡങ്ങൾ പാലിച്ച് പാലം നിർമിക്കാൻ പുതിയ രൂപരേഖ സഹിതം അപേക്ഷ സമർപ്പിക്കുകയും പദ്ധതിക്ക് ജീവൻ വെക്കുകയുമായിരുന്നു.24.83 കോടി രൂപ മുടക്കിയാണ് പുതുതായി പാലം നിർമ്മിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്ന് മന്ത്രി വി എൻ വാസവൻ അറിയിച്ചു.
Be the first to comment