വണ്ടാനം മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവ്; ‘വിദഗ്ധ സമിതി അന്വേഷിക്കും; മുഖം നോക്കാതെ നടപടി’; വീണാ ജോര്‍ജ്

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവില്‍ മുഖം നോക്കാതെ നടപടിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വിദഗ്ധ സമിതി അന്വേഷിക്കും. ആരോപണങ്ങളില്‍ വിചിത്ര വാദമുന്നയിച്ച ഡോ. ലളിതാംബികയെ ആരോഗ്യമന്ത്രി തള്ളി. സ്‌ക്രബ് നഴ്‌സ് ഇല്ലെങ്കില്‍ എങ്ങനെ ശസ്ത്രക്രിയ നടത്തിയെന്ന് ചോദ്യം. ഡോക്ടറുടെ വീട്ടിലെത്തി പണം നല്‍കി എന്നതടക്കം കുടുംബത്തിന്റെ ആരോപണവും പരിശോധിക്കും.

വീഴ്ചയുണ്ടെങ്കില്‍ ഡോക്ടര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ഡോക്ടറുടെ സ്വകാര്യ പ്രാക്ടീസിലും അന്വേഷണമുണ്ടാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സംഭവത്തില്‍ വിദഗ്ധസമിതി ഇന്ന് പരിശോധനയ്ക്ക് എത്തും.

റിപ്പോര്‍ട്ട് പൊലീസിനും കൈമാറുമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കുടുംബം പറയുന്നത് വിശ്വസിക്കുന്നെന്നും മന്ത്രി വ്യക്തമാക്കി. വിഷയത്തില്‍ നിയമപരമായി സ്വീകരിക്കേണ്ടുന്ന എല്ലാ നടപടിയും സ്വീകരിക്കും. റിപ്പോര്‍ട്ട് പോലീസിന് കൈമാറും. ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള, നിലവില്‍ സര്‍വീസ് ഉള്ളവരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്യും. വിരമിച്ചവര്‍ ഉണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടി ഉണ്ടാകും – മന്ത്രി വ്യക്തമാക്കി.

ഉഷയുടെ മകനുമായി സംസാരിച്ചുവെന്നും എല്ലാ സഹായവും ഉറപ്പു നല്‍കിയിട്ടുണ്ടെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കുടുംബം പറയുന്നത് വിശ്വസിക്കുന്നു. എത്ര വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കേസ് ആണെങ്കിലും ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കും.

ഡോക്ടര്‍ ലളിതാംബികയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനമാണ് മന്ത്രി ഉന്നയിച്ചത്. ഡോക്ടര്‍ക്ക് ഇങ്ങനെ ഒരു കേസ് ഓര്‍മ്മയില്ല. എന്നാല്‍, ഉഷയ്ക്ക് ശാസ്ത്രക്രീയ ചെയ്തില്ലെന്ന് ഡോക്ടര്‍ പറയുന്നു. അതെങ്ങനെ ശരിയാകും. ഉഷയുടെ മകന്‍ ഡോക്ടറെ വീട്ടില്‍ പോയി കണ്ടെന്നാണ് പറയുന്നത്. ഡോക്ടര്‍മാര്‍ വീട്ടില്‍ പ്രാക്ടീസ് നടത്തുന്നത് ശരിയല്ല. എല്ലാം പരിശോധിക്കും. ശസ്ത്രക്രിയ നടത്തുന്നതിലും അതിനുശേഷവും ഡോക്ടര്‍മാര്‍ക്ക് ഉത്തരവാദിത്തമുണ്ട്. ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഡോക്ടര്‍ക്ക് കഴിയില്ല. തങ്ങളുടെ ശരീരത്തില്‍ ആണ് അങ്ങനെ ഇരിക്കുന്നതെങ്കില്‍ അനുവദിക്കുമോ. ഇങ്ങനെ നിസ്സാരവല്‍ക്കരിക്കാന്‍ അനുവദിക്കില്ല. ഒരു മെഡിക്കല്‍ ബോര്‍ഡിനെ തീരുമാനിക്കും. മെഡിക്കല്‍ ബോര്‍ഡിന്റെ കൂടി നേതൃത്വത്തില്‍ ആയിരിക്കും സ്വകാര്യ ആശുപത്രിയിലെ ചികിത്സ നടത്തുക – മന്ത്രി വ്യക്തമാക്കി.

ശസ്ത്രക്രിയ നടത്തിയത് താനല്ലെന്നും ഉണ്ടായത് സിസ്റ്റത്തിന്റെ വീഴ്ചയെന്നുമാണ് ഡോ. ലളിതാംബിക പ്രതികരിച്ചത്. ഉഷാ ജോസഫിന്റെ ആരോഗ്യ നില തൃപ്തികരമെന്ന് കൊച്ചി അമൃതാ ആശുപത്രി അറിയിച്ചിട്ടുണ്ട്. സി ടി സ്‌കാനിന് ശേഷം കത്രിക പുറത്തെടുക്കാനുള്ള ശസ്ത്രക്രിയയില്‍ തീരുമാനമെടുക്കും.

Be the first to comment

Leave a Reply

Your email address will not be published.


*