ചില്ല് നീക്കാതെ മുറിവ് വച്ചുകെട്ടി; 63 ദിവസത്തോളം വേദന തിന്ന് രോഗി; ചേര്‍ത്തല താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

ആലപ്പുഴ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചില്ലു നീക്കാതെ മുറിവ് വച്ചുകെട്ടിയതായി പരാതി. ഓട്ടോ ഡ്രൈവറായ തുറവൂര്‍ വളമംഗലം സ്വദേശി രാധാകൃഷ്ണ പിള്ളയ്ക്കാണ് ദുരനുഭവമുണ്ടായത്. 63 ദിവസത്തിന് ശേഷം സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ ആണ് അഞ്ചു ചില്ലുകഷണങ്ങള്‍ പുറത്തെടുത്തത്.

ആലപ്പുഴ തുറവൂര്‍ സ്വദേശിയാണ് രാധാകൃഷ്ണപിള്ള. ഓട്ടോ ഡ്രൈവറാണ്. കഴിഞ്ഞ ഡിസംബര്‍ 16നാണ്. രാത്രി വീട്ടിലേക്ക് മടങ്ങവേ ഓട്ടോറിക്ഷ മറിഞ്ഞ് അപകടമുണ്ടായത്. അപകടത്തില്‍ ഇദ്ദേഹത്തിന്റെ കൈയിലേക്ക് വാഹനത്തിന്റെ ചില്ല് തുളഞ്ഞു കയറി. മുറിവില്‍ പൊട്ടിയ ചില്ലിന്റെ അംശം ഉണ്ടായിരുന്നു. തുടര്‍ന്ന് ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. അവിടെ വച്ച് മുറിവ് വച്ചുകെട്ടി. എന്നാല്‍ ചില്ലിന്റെ അംശങ്ങള്‍ നീക്കിയിരുന്നില്ലെന്നാണ് പരാതി.

63 ദിവസങ്ങള്‍ക്ക് ശേഷവും വേദന മാറാത്തതിനെ തുടര്‍ന്ന് ആലപ്പുഴയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് മുറിവിനുള്ളില്‍ ഏകദേശം ഒരു സെന്റീമീറ്ററോളം വലുപ്പമുള്ള രണ്ടിലധികം ചില്ല് കഷ്ണങ്ങള്‍ ഉള്ളതായി കണ്ടെത്തിയത്. അത്രയും നാള്‍ ഇദ്ദേഹം വേദന തിന്നു.

ഡ്യൂട്ടി ഡോക്ടര്‍ വിശദമായി പരിശോധിക്കാതെ മുറിവ് വച്ചുകെട്ടിയെന്നാണ് പരാതി. ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ആലപ്പുഴ ഡിഎംഒയ്ക്കടക്കം പരാതി നല്‍കിയിട്ടുണ്ട്. ആരോഗ്യമന്ത്രിക്കും പരാതിയുടെ പകര്‍പ്പ് അയച്ചിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*