മന്ത്രിയെ വെട്ടി വരേണ്ട ആളാണോ ബിജെപി സംസ്ഥാന പ്രസിഡന്റ് ?; കേരളത്തിന് അപമാനമെന്ന് മന്ത്രി മുഹമ്മദ്

തിരുവനന്തപുരം: ദേശീയപാത ഉദ്ഘാടന ചടങ്ങില്‍ നിന്നും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ ഒഴിവാക്കിയത് കേരളത്തിന് അപമാനമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇത്തവണ എന്‍എച്ച് 66 പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ പേരില്ല. എന്നാല്‍ ചടങ്ങില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് ഉണ്ട്. ബിജെപി സംസ്ഥാന പ്രസിഡന്റ് സംസ്ഥാന മന്ത്രിയെ വെട്ടി വരേണ്ട ആളാണോയെന്ന് മുഹമ്മദ് റിയാസ് ചോദിച്ചു.

ഇക്കാര്യങ്ങളെല്ലാം ജനങ്ങള്‍ ചര്‍ച്ച ചെയ്യട്ടെ. സര്‍ക്കാരിനെ ജനങ്ങള്‍ തെരഞ്ഞെടുത്തതാണ്. മന്ത്രി മുഹമ്മദ് റിയാസോ മറ്റാരോ ആയിക്കൊള്ളട്ടെ. കേരളത്തിന്റെ അവകാശമാണ് ഇത്തരമൊരു പരിപാടിയില്‍ ബന്ധപ്പെട്ടവര്‍ പങ്കെടുക്കുക എന്നത്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട പരിപാടികളിലെല്ലാം നാളിതുവരെ പൊതുമരാമത്ത് വകുപ്പ് മന്ത്രിമാര്‍ പങ്കെടുക്കാറുണ്ട്. അതു സ്വാഭാവികമായ നടപടിയാണ്. എന്‍എച്ച് ഉദ്ഘാടന ചടങ്ങില്‍ നിന്നും മന്ത്രിയെ ഒഴിവാക്കിയത് ശരിയാണോയെന്നും റിയാസ് ചോദിച്ചു.

ബിജെപി പ്രസിഡന്റിനെ ക്ഷണിക്കാമെങ്കില്‍ കെപിസിസി പ്രസിഡന്റ്, സിപിഎം സംസ്ഥാന സെക്രട്ടറി, സിപിഐ സംസ്ഥാന സെക്രട്ടറി തുടങ്ങിയവരെയും ക്ഷണിക്കേണ്ടതല്ലേ. കേരളത്തിലെ പ്രധാന രാഷ്ട്രീയ നേതാക്കന്മാരുടെയെല്ലാം പേരു ചടങ്ങില്‍ വെക്കേണ്ടതല്ലേയെന്ന് മുഹമ്മദ് റിയാസ് ചോദിച്ചു. എന്‍എച്ച് 66 വികസനത്തില്‍ ഇടതുസര്‍ക്കാരിന് റോളില്ലെന്ന് സ്ഥാപിക്കാനാണ് ശ്രമമെങ്കില്‍, അതു കേരളത്തിലെ ജനങ്ങള്‍ വ്യക്തമാക്കി മനസ്സിലാക്കിയ കാര്യമാണ്. എന്‍എച്ച് 66 മുടങ്ങിപ്പോയ പദ്ധതിയാണ്. അതെങ്ങനെയാണ് കേരളത്തില്‍ യാഥാര്‍ത്ഥ്യമായെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

ഈ പദ്ധതി ഇനി കേരളത്തില്‍ നടക്കില്ലെന്നും, അതിനാല്‍ പദ്ധതി ഉപേക്ഷിക്കുന്നുവെന്നും 2014 ല്‍ രേഖാമൂലം ദേശീയപാത അതോറിറ്റി അധികൃതര്‍ നിലപാട് സ്വീകരിച്ചതാണ്. അന്ന് ഓഫീസ് പൂട്ടിപ്പോയതുമാണ്. അന്നത്തെ യുഡിഎഫ് സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് പദ്ധതി മുടങ്ങാന്‍ കാരണമായത്. 2016 ല്‍ ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമാണ് പദ്ധതി തിരിച്ചുകൊണ്ടുവരാന്‍ ഇടപെടല്‍ നടത്തിയത്.

പദ്ധതിക്കായി ഫണ്ട് നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാട് സ്വീകരിച്ചപ്പോള്‍, സംസ്ഥാന സര്‍ക്കാര്‍ ചരിത്രത്തിലാദ്യമായി ദേശീയപാത വികസനത്തിനായി പണം ചെലവഴിക്കാന്‍ തയ്യാറായി. മറ്റു പദ്ധതികള്‍ക്കായി മാറ്റിവെച്ച 5600 കോടിയാണ് പദ്ധതിക്കായി സര്‍ക്കാര്‍ ചെലവഴിച്ചത്. അതു പിന്നീട് കടമെടുപ്പ് പരിധിയില്‍പ്പെടുത്തിയതോടെ 12,000 കോടി സംസ്ഥാന സര്‍ക്കാരിന് ചെലവാകുന്ന സ്ഥിതിയായിയെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

ഈ പദ്ധതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെട്ടു. പൊതുമരാമത്ത് വകുപ്പ് അടക്കം വകുപ്പളെല്ലാം ഇടപെട്ടു. മുഖ്യമന്ത്രി എത്രയോ തവണയാണ് കേന്ദ്രമന്ത്രി നിതിന്‍ നഡ്കരിയുമായി ചര്‍ച്ച നടത്തിയത്. ഉദ്ഘാടന ചടങ്ങില്‍ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയും പങ്കെടുക്കുന്നില്ല. പദ്ധതിയുടെ ഓരോ അവസരത്തിലും നേരിട്ട് ഇടപെട്ടയാളാണ് ഗഡ്കരി. ദേശീയപാത ഉദ്ഘാടന ചടങ്ങില്‍ ഗഡ്കരി പങ്കെടുക്കേണ്ടതായിരുന്നുവെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

 

Be the first to comment

Leave a Reply

Your email address will not be published.


*