
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് പഴകിയ അരി വിതരണം ചെയ്ത സംഭവത്തിൽ കർശന നടപടി ഉണ്ടാകുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. ആരുടെ ഭാഗത്തുനിന്നാണ് വീഴ്ച ഉണ്ടായതെന്ന് ഉടൻ കണ്ടെത്തും. വയനാട്ടിലെ ജനങ്ങളുടെ ആത്മാഭിമാനത്തിനും ആരോഗ്യത്തിനും ആണ് പ്രശ്നം ഉണ്ടാക്കുന്നതെന്ന് മന്ത്രി പറഞ്ഞു .
സർക്കാർ അന്വേഷണം ആരംഭിച്ചുവെന്നും കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു. ദുരിത ബാധിതർക്ക് പഴകിയ ഭക്ഷ്യകിറ്റ് വിതരണം ചെയ്ത സംഭവത്തിൽ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ എഡിഎമ്മിനോട് വിശദീകരണം തേടിയിരുന്നു. ഓണത്തിന് മുമ്പ് കൈമാറിയ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യാതെ ഭക്ഷ്യയോഗ്യമല്ലാതായി മാറാനുള്ള കാരണം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഭക്ഷ്യ കമ്മീഷൻ നിർദ്ദേശം നൽകി. കൃത്യമായ പരിശോധന കൂടാതെ അലക്ഷ്യമായി ഇത്തരത്തിൽ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തതിൽ വിശദീകരണം നൽകണമെന്ന് നിർദേശിച്ചിട്ടുണ്ട്.
ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസും ബിജെപിയും പണം കൊണ്ട് വോട്ട് പിടിക്കുന്നുവെന്ന് മന്ത്രി വിമർശിച്ചു. പണാധിപത്യം കേരള ജനത സ്വീകരിക്കില്ല. പാലക്കാടും വയനാടും പണം കൊടുത്ത് വോട്ട് വാങ്ങാൻ ശ്രമം നടത്തുന്നുവെന്ന് മന്ത്രി കുറ്റപ്പെടുത്തി. ജനാധിപത്യം പറയുകയും പണാധിപത്യം പ്രവർത്തിക്കുകയും ചെയ്യുന്നു. ഇരട്ടത്താപ്പാണ് കോൺഗ്രസും ബിജെപിയും കാണിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ജനങ്ങൾക്ക് സമീപിക്കാൻ കഴിയുന്ന ആളാണ് ജനപ്രതിനിധി ആകേണ്ടതെന്നും അത് വയനാട്ടുകാർ തിരിച്ചറിയുമെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു.
Be the first to comment