
തിരുവനന്തപുരത്ത് അധ്യാപകർ തമ്മിലുള്ള കുടിപ്പകയിൽ വിദ്യാർഥിനി ബലിയാടായ സംഭവത്തിൽ അടിയന്തിര ഇടപെടലുമായി വിദ്യാഭ്യാസ വകുപ്പ്. വിഷയം അന്വേഷിക്കാൻ വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് നിർദേശം നൽകി മന്ത്രി വി ശിവൻകുട്ടി. സ്കൂൾ നടത്തിപ്പിനെ കുറിച്ചും അന്വേഷണം നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കുട്ടിയെ കുറിച്ച് വ്യാജ പ്രചാരണം നടത്തിയത് വലിയ തെറ്റാണെന്ന് മന്ത്രി പറഞ്ഞു.
പുതിയ സവിശേഷ കാര്യമാണ് കിളിമാനൂർ സ്കൂളിൽ നടന്നതെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പരാതിയിൽ വെറുതെ ഇരിക്കാൻ തയ്യാറല്ല. കുറ്റം ചെയ്തവർക്കെതിരെ കർശന നടപടിയെടുക്കും. അന്വേഷിച്ചു ഒരു ആഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് നിർദ്ദേശം നൽകിയെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
ഇത്തരം കുറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കുറ്റക്കാരെ വെറുതെ വിടുന്ന സർക്കാരല്ല ഇവിടെയുള്ളതെന്ന് അവർ അറിയണമെന്ന് മന്ത്രി പറഞ്ഞു. സംഭവത്തിൽ ഒരാഴ്ചയ്ക്കകം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നിർദേശം നൽകുമെന്ന് മന്ത്രി വ്യക്തമാക്കി. കുട്ടികളുടെ സുരക്ഷയാണ് സർക്കാരിന്റെ പ്രധാന്യം. കുട്ടികൾക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകരുത്. താഴെയുള്ള ഉദ്യോഗസ്ഥർ അനങ്ങാറില്ല. അതാണ് സർക്കാർ നേരിട്ട് ഇടപെടുന്നതെന്ന് മന്ത്രി പറഞ്ഞു.
ഏത് വിഷയത്തിലും കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടായെന്ന് ബോധ്യപ്പെട്ടാൽ സർക്കാർ ഇടപെടുകയും കുറ്റക്കാരെ നടപടിക്ക് വിധേയരാക്കുകയും ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി. കിളിമാനൂർ രാജാ രവിവർമ്മ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലായിരുന്നു സംഭവം. അധ്യാപകർ തമ്മിലുള്ള തർക്കത്തിൽ പ്ലസ് വൺ വിദ്യാർഥിയെ കുറിച്ച് വ്യാജ പ്രചാരണം നടത്തി. എതിർ ചേരിയിലെ അധ്യാപകൻ വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നായിരുന്നു പ്രചാരണം. നാണക്കേട് കാരണം പഠനം ഉപേക്ഷിച്ചുവെന്ന് വിദ്യാർഥിനി പറഞ്ഞു.
തന്നെ കുറിച്ച് കള്ള കഥകൾ പ്രചരിപ്പിച്ച അധ്യാപികയെ തുടരാൻ അനുവദിക്കരുതെന്നാണ് പെൺകുട്ടി ആവശ്യപ്പെടുന്നത്. കഷ്ടപ്പെട്ട് പഠിച്ചിട്ടും ഈ ഗതി വന്നതിൽ വലിയ വിഷമമെന്നും വിദ്യാർത്ഥിനി തുറന്നു പറയുന്നു. ദുരനുഭവം സംബന്ധിച്ച് മന്ത്രിക്കും പരാതി നൽകിയിരുന്നു. കൂടുതൽ നിയമനടപടിയുമായി മുന്നോട്ടു പോകാനാണ് കുടുംബത്തിന്റെ തീരുമാനം.
Be the first to comment