കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സുരേഷ് ഗോപി വാ തുറക്കുന്നത് കള്ളം പറയാനും ഭക്ഷണം കഴിക്കാനുമെന്ന് മന്ത്രി പറഞ്ഞു. വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വേണമെന്ന പരാമർശത്തിന് മറുപടി നൽകുകയായിരുന്നു അദേഹം. അദ്ദേഹം കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ കുറിച്ച് ആയിരിക്കും പറഞ്ഞത്. സുരേഷ് ഗോപി പറയുന്നത് ആരും ശ്രദ്ധിക്കുന്നില്ല. അതുകൊണ്ടാണ് ഇപ്പോൾ കലുങ്കിന്റെ അവിടെ വന്നിരുന്ന് വർത്താനം പറയുന്നത്. കലുങ്കിസമാണ് നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
സുരേഷ് ഗോപി വായിൽ തോന്നിയത് വിളിച്ചു പറയുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പാവപ്പെട്ടവൻ പരാതിയുമായി വന്നാൽ അടിച്ചോടിക്കുന്നുവെന്ന് മന്ത്രി വിമർശിച്ചു. കേന്ദ്ര മന്ത്രിസ്ഥാനം വേണ്ട സിനിമയിൽ അഭിനയിക്കാൻ പോകുന്നു എന്ന് കേട്ടു. ഇയാൾ ഇനി സിനിമയിൽ അഭിനയിക്കാൻ പോയാൽ 8 നിലയിൽ പൊട്ടുമെന്നും അതുകൊണ്ട് ഉള്ള ജോലി തീർത്തിട്ട് പോകുന്നതാവും നല്ലതെന്നും മന്ത്രി പരിഹസിച്ചു.
അല്ലെങ്കിലും ഇപ്പോൾ അഭിനയം ഒന്നുമില്ലല്ലോയെന്നും മമ്മൂട്ടിയും മോഹൻലാലും അഭിനയിക്കുന്നത് പോലെ അഭിനയിക്കാൻ പറ്റുമോയെന്നും മന്ത്രി ചോദിച്ചു. ഒരു ദേശീയതലത്തിൽ പുരസ്കാരം ലഭിച്ചു. അതെങ്ങനെ കിട്ടിയെന്ന് താൻ പറയുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇടുക്കി വട്ടവടയിലെ കലുങ്ക് സംവാദത്തിലായിരുന്നു മന്ത്രി വി ശിവൻകുട്ടിയെ കേന്ദ്രമന്ത്രി സുരേഷ് ഗോപി പരിഹസിച്ചത്. വട്ടവടയിൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി. തനിക്കെതിരെ നിരന്തരം വിമർശനം ഉന്നയിക്കുന്നയാളാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രി. അവരിൽനിന്ന് ഇതൊന്നും പ്രതീക്ഷിക്കേണ്ടന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞു.



Be the first to comment