
അഹമ്മദാബാദ്: ചില സമയത്ത് വൈകി എത്തുന്നതും നല്ലതാണ്. അഹമ്മദാബാദ് എയർപ്പോർട്ടിലേക്ക് വൈകിയെത്തിയ 10 മിനിട്ടിന് ഗുജറാത്തിലെ ബറൂച്ച് സ്വദേശി ഭൂമി ചൗഹാൻ്റെ ജീവനോളം വിലയുണ്ട്. എയർ ഇന്ത്യ വിമാനാപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഭൂമി ചൗഹാൻ ഇപ്പോഴും ഞെട്ടലിൽ നിന്ന് മാറിയിട്ടില്ല.
AI-171 എയർ ഇന്ത്യ വിമാനാപകടം നടന്ന് 20 മണിക്കൂർ കഴിഞ്ഞിട്ടും ഞെട്ടലിലാണ് ഭൂമി. ലണ്ടനിലേക്കുള്ള യാത്രയ്ക്കായി അഹമ്മദാബാദ് എയർപോർട്ടിലേക്ക് പോകാനായി വീട്ടിൽ നിന്ന് തിരിച്ചതാണ് ഭൂമി ചൗഹാൻ. എയർപോർട്ടിലേക്കുള്ള വഴിയിലുണ്ടായ ഗതാഗതക്കുരുക്ക് കാരണം കൃത്യസമയത്ത് എത്താൻ കഴിഞ്ഞില്ല. ഇതോടെ 10 മിനിട്ട് വൈകിയെന്ന കാരണത്താൽ ബോർഡിങ് പാസും ലഭിച്ചില്ല. ഫ്ലൈറ്റും നഷ്ടമായി.
കടുത്ത നിരാശയിൽ വീട്ടിലേക്ക് തിരികെയെത്തിയ ഭൂമി ചൗഹാൻ ഏതാനും മിനിട്ടുകള്‍ കഴിഞ്ഞ് അപകടത്തിൽപ്പെട്ട വിമാനത്തിൻ്റെ വാർത്തയാണ് കേട്ടത്. ‘ദൈവം എൻ്റെ ജീവൻ രക്ഷിച്ചു’ എന്നാണ് ഭൂമി ചൗഹാൻ പ്രതികരിച്ചത്. ഭൂമിയുടെ വാക്കുകള്‍ ഇങ്ങനെയാണ്.
‘അഹമ്മദാബാദിലെ ഗതാഗതക്കുരുക്കിൽ കുടുങ്ങിയതിനാൽ കൃത്യസമയത്ത് എത്താൻ സാധിച്ചില്ല. സുരക്ഷാ പരിശോധനയ്ക്കെത്താൻ 10 മിനിട്ട് വൈകി. ഇമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ അനുവദിക്കണമെന്ന് ഉദ്യോഗസ്ഥരോട് അപേക്ഷിച്ചു, പക്ഷേ അവർ വഴങ്ങിയില്ല. കനത്ത നിരാശയിൽ ലഗേജുമായി തരികെ വീട്ടിലേക്ക് മടങ്ങി.
വിമാനം തകർന്നുവീണു എന്നറിഞ്ഞപ്പോൾ ഞാൻ പൂർണമായും തളർന്നുപോയി. സുരക്ഷിതയായതിന് എൻ്റെ ദൈവത്തിന് നന്ദി. ഇത് ഒരു ദൈവിക ഇടപെടലാണ്’–ഭൂമി ചൗഹാൻ പറഞ്ഞു.
ഭൂമിയുടെ മാതാപിതാക്കളും തങ്ങളുടെ മകളെ രക്ഷിച്ചതിന് ദൈവത്തോട് നന്ദി പറയുകയാണ്. രണ്ട് വർഷത്തിന് ശേഷം മാതാപിതാക്കളോടൊപ്പം അവധിക്കാലം ചെലവഴിക്കാനായിരുന്നു ഭൂമി വീട്ടിലേക്കെത്തിയത്. ഇതിന് ശേഷം തിരികെ ലണ്ടനിലേക്ക് മടങ്ങാനായിരുന്നു അവര്‍ എയർപോർട്ടിലെത്തിയത്.
അതേസമയം അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ ഞെട്ടല്‍ മാറാതെ വിറങ്ങലിച്ച് നില്‍ക്കുകയാണ് രാജ്യം. ഗുജറാത്തിലെ അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 242 യാത്രക്കാരുമായി ലണ്ടനിലേക്ക് പറന്നതായിരുന്നു എഐ171 ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനം. പ്രതീക്ഷകളോടെ വാനിലേക്ക് ഉയര്‍ന്ന ആ വിമാനം ഞൊടിയിടയിലാണ് ഉഗ്രശബ്ദത്തോടെ ഒരു തീഗോളമായി മാറിയത്.
Be the first to comment