തമിഴ്‌നാട്ടില്‍ ദുരഭിമാനക്കൊലകള്‍ക്കെതിരെ നിയമനിര്‍മാണത്തിനായി കമ്മീഷനെ നിയമിച്ച് സര്‍ക്കാര്‍. ജാതിയുടെയും സമുദായത്തിന്റെയും പേരിലുളള ദുരഭിമാനക്കൊലകള്‍ തടയുന്നതിനായി നിയമം നടപ്പിലാക്കുന്നതിനുളള നടപടികള്‍ ശുപാര്‍ശ ചെയ്യുന്നതിനായി വിരമിച്ച ഹൈക്കോടതി ജഡ്ജി കെ എം ബാഷയുടെ നേതൃത്വത്തില്‍ കമ്മീഷന്‍ രൂപീകരിക്കുകയാണെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് നടന്ന ദുരഭിമാനക്കൊലകളെക്കുറിച്ച് കമ്മീഷന്‍ പഠിക്കും. ഇരകളുടെ കുടുംബങ്ങളെ കാണുകയും സാമൂഹ്യ പ്രവര്‍ത്തകരുമായും നിയമ വിദഗ്ധരുമായും കൂടിക്കാഴ്ച്ച നടത്തുകയും നിയമനിര്‍മാണത്തിനായുളള ശുപാര്‍ശകള്‍ തയ്യാറാക്കുകയും ചെയ്യുമെന്നും സ്റ്റാലിന്‍ പറഞ്ഞു.
ഭരണഘടനാപരമായ സമത്വത്തിനും വ്യക്തി സ്വാതന്ത്ര്യത്തിനും നേരെയുളള ആക്രമണമാണ് ഇത്തരം കൊലപാതകങ്ങളെന്ന് എം കെ സ്റ്റാലിന്‍ നിയമസഭയില്‍ പറഞ്ഞു. പെരിയാറും അംബേദ്കറും ഉയര്‍ത്തിപ്പിടിച്ച സാമൂഹ്യനീതിയുടെ ആദര്‍ശങ്ങളോടുളള തമിഴ്‌നാടിന്റെ പ്രതിബദ്ധതയും അദ്ദേഹം ആവര്‍ത്തിച്ചു. ‘തമിഴ്‌നാട് എല്ലാകാലവും ജാതിയുടെ പേരിലുളള അടിച്ചമര്‍ത്തലിനെതിരെ നിലകൊണ്ടിട്ടുളള സംസ്ഥാനമാണ്. പ്രണയവും വിവാഹവുമെല്ലാം ശിക്ഷിക്കപ്പെടുന്നതല്ല, മറിച്ച് ആഘോഷിക്കപ്പെടുന്ന ഒരു സമൂഹമായി നാം മാറേണ്ടതുണ്ട്’, സ്റ്റാലിന്‍ പറഞ്ഞു. ദുരഭിമാനക്കൊലകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ബോധവല്‍ക്കരണ പരിപാടികളുള്‍പ്പെടെ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



Be the first to comment