‘ഉടുമ്പൻചോലയിൽ വിജയ സാധ്യത കൂടുതൽ എംഎം മണിക്ക്; അല്ലെങ്കിൽ തിരിച്ചടി ഉണ്ടാകും’; സിപിഐഎം ഇടുക്കി ജില്ലാ നേതൃത്വം

ഉടുമ്പൻചോലയിൽ എംഎം മണിക്ക് പകരം കെ കെ ജയചന്ദ്രനെ സ്ഥാനാർത്ഥിയാക്കാനുള്ള സിപിഐഎം സംസ്ഥാന നേതൃത്വത്തിന്റെ നീക്കത്തിൽ ഇടുക്കി ജില്ലാ നേതൃത്വത്തിന് അതൃപ്തി. വിജയ സാധ്യത പരിഗണിച്ച് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നൽകിയത് എം എം മണിയുടെ പേര് മാത്രം. എന്നാൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എന്ന നിലയിൽ കെ കെ ജയചന്ദ്രനെ പരിഗണിക്കുകയായിരുന്നു.

വിജയ സാധ്യത കൂടുതൽ എംഎം മണിക്കാണെന്നും ‌‌എംഎം മണി അല്ലെങ്കിൽ തിരിച്ചടി ഉണ്ടാകുമെന്നും ഇടുക്കി ജില്ലാ നേതൃത്വം പറയുന്നു. എംഎം മണിയുടെ പ്രസംഗംങ്ങൾ പാർട്ടിക്ക് പ്രതിസന്ധി ഉണ്ടാക്കുമോ എന്നും സംസ്ഥാന നേതൃത്വത്തിന് ആശങ്ക. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകൾ പരിശോധിക്കുമ്പോൾ കുത്തക മണ്ഡലമായ ഉടുമ്പൻചോലയിൽ തിരിച്ചടിയുണ്ടാകുന്ന സാഹചര്യമായിരുന്നു. ഇത് മറികടക്കണമെങ്കിൽ എംഎം മണിയെപ്പോലെ ശക്തനായ സ്ഥാനാർഥി വരണമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ അഭിപ്രായം. ഇതിന്റെ അടിസ്ഥാനത്തിലാണ് എംഎം മണിയെന്ന ഒറ്റപ്പേരിലേക്ക് ജില്ലാ നേതൃത്വം പോയത്. തുടർന്ന് പ്രചാരണം തുടങ്ങുകയും ചെയ്തിരുന്നു.

രണ്ട് ടേം പൂർത്തിയാക്കിയ എം.എം. മണി തന്നെ ഉടുമ്പൻചോലയിൽ വിജയമുറപ്പിക്കാൻ സ്ഥാനാർഥിയാകണമെന്ന നിലപാടാണ് ഇടുക്കി ജില്ലാ നേതൃത്വത്തിന് ഉണ്ടായിരുന്നത്. കഴിഞ്ഞ തവണ 38,000 വോട്ടിന് മുകളിൽ ഭൂരിപക്ഷത്തിൽ എൽഡിഎഫ് വിജയിച്ചത് എം.എം. മണിയുടെ ജനകീയത കാരണമാണെന്ന വിലയിരുത്തലിലായിരുന്നു ജില്ലാ നേതൃത്വം. എന്നാൽ ജില്ലാ നേതൃത്വത്തിൻ്റെ പട്ടിക തിരുത്തിയാണ് സംസ്ഥാന നേതൃത്വം കെ കെ ജയചന്ദ്രനെ പരി​ഗണിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*