ന്യൂഡൽഹി: നീണ്ട വർഷങ്ങൾക്ക് ശേഷം പ്രധാനമന്ത്രിയുടെ ഓഫിസ് വിലാസം മാറുന്നു. ഡൽഹിയിലെ സൗത്ത് ബ്ലോക്കിൽ പുതുതായി നിർമിച്ച ‘സേവാ തീർഥ്’ എന്ന കെട്ടിടത്തിടത്തിലേക്കാണ് പിഎംഒ മാറുന്നത്. കർതവ്യ പഥിൽ പുതുതായി നിർമിച്ച കെട്ടിടമാണ് ഇത്. കേന്ദ്ര സർക്കാരിൻ്റെ സെൻട്രൽ വിസ്‌റ്റ പുനർവികസന പദ്ധതിയുടെ ഭാഗമായാണ് സേവാ തീർഥ് പണി കഴിപ്പിച്ചത്.
ഇന്ന് ഉച്ചയ്ക്ക് 1:30ന് പ്രധാനമന്ത്രി കെട്ടിട സമുച്ചയത്തിൻ്റെ പേര് അനാച്ഛാദനം ചെയ്യും. തുടർന്ന് അദ്ദേഹം സേവാ തീർഥവും കർത്തവ്യ ഭവൻ-1 & 2 എന്നിവ ഔപചാരികമായി ഉദ്ഘാടനം ചെയ്യും. ശേഷം വൈകുന്നേരം 6 മണിയോടെ സേവാ തീർഥത്തിൽ നടക്കുന്ന ഒരു പൊതു പരിപാടി അഭിസംബോധന ചെയ്യുകയും ചെയ്യും.

പിഎംഒ പതിറ്റാണ്ടുകളായി നില നിന്നിരുന്ന സൗത്ത് ബ്ലോക്കിൽ നിന്ന് പുതിയ വിലാസത്തിലേക്ക് മാറുകയാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് എക്‌സിലൂടെ അറിയിച്ചിരുന്നു. കൊളോണിയൽ കാലഘട്ടത്തിലെ ഘടനകളിൽ നിന്നും മാനസികാവസ്ഥകളിൽ നിന്നും മാറാനുള്ള ഇന്ത്യയുടെ പ്രതീകാത്മകവും നിർണായകവുമായ ഒരു ചുവടുവയ്പ്പാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
1931ൽ ഇതേ ദിവസമാണ് ബ്രിട്ടീഷുകാർ ന്യൂഡൽഹിയെ കൊളോണിയൽ ഇന്ത്യയുടെ തലസ്ഥാനമായി പ്രഖ്യാപിച്ചിരുന്നതെന്ന് പറഞ്ഞ് സേവാ തീർഥത്തിൻ്റെ ഉദ്ഘാടനത്തിൻ്റെ ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കി. കൊളോണിയലിസത്തെ ഉപേക്ഷിച്ച് ഇന്ത്യയുടെ ആധുനികവും കാര്യക്ഷമവും പൗരകേന്ദ്രീകൃതവുമായ ഒരു ഭരണ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധതയെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
പതിറ്റാണ്ടുകളായി നിരവധി പ്രധാന സർക്കാർ ഓഫിസുകളും മന്ത്രാലയങ്ങളും സെൻട്രൽ വിസ്റ്റ മേഖലയിൽ വ്യാപിച്ച് കിടന്ന ഓഫിസുകളിലാണ് പ്രവർത്തനം നടത്തിയത്. ഇവിടുത്തെ അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്‌മകളും അറ്റകുറ്റപ്പണിയുടെ ചെലവുകളും ഓഫിസ് മാറാൻ കാരണമായി. ആധുനികവും അനുയോജ്യവുമായ സൗകര്യങ്ങൾക്കുള്ളിൽ ഭരണപരമായ പ്രവർത്തനങ്ങൾ നൽകാൻ പാകത്തിലാണ് പുതിയ കെട്ടിട സമുച്ചയങ്ങൾ പണിതെന്ന് പിഎംഒ പറഞ്ഞു.

കർത്തവ്യ ഭവൻ 1 & 2
ധനകാര്യ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം, കോർപ്പറേറ്റ് കാര്യ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, സാംസ്‌കാരിക മന്ത്രാലയം, നിയമ-നീതി മന്ത്രാലയം, വാർത്താ വിതരണ മന്ത്രാലയം, കൃഷി-കാർഷക ക്ഷേമ മന്ത്രാലയം, രാസവസ്‌തുക്കൾ & വളം മന്ത്രാലയം, ഗോത്രകാര്യ മന്ത്രാലയം എന്നിവയുൾപ്പെടെ നിരവധി പ്രധാന മന്ത്രാലയങ്ങൾ ഇവിടെ പ്രവർത്തിക്കും.
രണ്ട് സമുച്ചയങ്ങളിലും ഡിജിറ്റൽ സംവിധാനത്തിലുള്ള ഓഫിസുകൾ, പൊതു ഇൻ്റർഫേസ് സോണുകൾ, കേന്ദ്രീകൃത സ്വീകരണ സൗകര്യങ്ങൾ എന്നിവ പ്രവർത്തന സജ്ജമായിരിക്കും. ഇതിലൂടെ സഹകരണം, കാര്യക്ഷമത, സുഗമമായ ഭരണം, മെച്ചപ്പെട്ട പൗര ഇടപെടൽ, മെച്ചപ്പെട്ട ജീവനക്കാരുടെ ക്ഷേമം എന്നിവ പ്രോത്സാഹിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
“4-സ്റ്റാർ ഗൃഹ മാനദണ്ഡങ്ങൾക്ക് അനുസൃതമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ സമുച്ചയങ്ങളിൽ പുനരുപയോഗ ഊർജ സംവിധാനങ്ങൾ, ജല സംരക്ഷണ നടപടികൾ, മാലിന്യ സംസ്‌കരണ പരിഹാരങ്ങൾ എന്നിവയും നടത്തും,” പിഎംഒ പറഞ്ഞു. പ്രവർത്തന കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനൊപ്പം പരിസ്ഥിതി ആഘാതം ഗണ്യമായി കുറയ്ക്കാനും ഇത്തരം സംരംഭങ്ങൾ പ്രയോജനപ്പെടും.
സ്‌മാർട് ആക്‌സസ് കൺട്രോൾ സിസ്റ്റങ്ങൾ, നിരീക്ഷണ ശൃംഖലകൾ, വിപുലമായ അടിയന്തര പ്രതികരണ അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങി ഉദ്യോഗസ്ഥർക്കും സന്ദർശകർക്കും സുരക്ഷിതത്വം നൽകുന്നതിനായി സമഗ്രമായ സുരക്ഷാ അന്തരീക്ഷവും പിഎംഒയിൽ ഒരുക്കിയിട്ടുണ്ട്.

കർത്തവ്യ ഭവൻ 3
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കർത്തവ്യ ഭവൻ-3 ഉദ്ഘാടനം ചെയ്‌തിരുന്നു. ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ഗ്രാമവികസന മന്ത്രാലയം, മൈക്രോ, ചെറുകിട & ഇടത്തരം സംരംഭ മന്ത്രാലയം, പേഴ്‌സണൽ & ട്രെയിനിങ് വകുപ്പ്, പെട്രോളിയം & പ്രകൃതി വാതക മന്ത്രാലയം, ഇന്ത്യാ ഗവൺമെൻ്റിൻ്റെ പ്രിൻസിപ്പൽ സയൻ്റിഫിക് ഉപദേഷ്‌ടാവിൻ്റെ ഓഫിസ് ഉൾപ്പെടെ നിരവധി പ്രധാന മന്ത്രാലയങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു.

ഡൽഹിയിൽ മുമ്പ് അങ്ങിങ്ങായി പ്രവർത്തിച്ചിരുന്ന മന്ത്രാലയങ്ങളെയും വകുപ്പുകളെയും ഒരുമിച്ച് കൊണ്ടുവന്ന് കാര്യക്ഷമത, നവീകരണം, സഹകരണം എന്നിവ വളർത്തിയെടുക്കുന്നതിനാണ് കർത്തവ്യ ഭവൻ-3 പ്രധാനമായും രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.
സേവാ തീർഥ് ചെലവ്
എക്‌സിക്യൂട്ടീവ് എൻക്ലേവ് എന്നറിയപ്പെടുന്ന സേവാ തീർഥത്തിൻ്റെ മുഴുവൻ ചെലവ് 1,189 കോടി രൂപയാണ്. 2,26,203 ചതുരശ്ര അടി വിസ്‌തീർണമുള്ള ഈ കെട്ടിടം ലാർസൻ & ട്യൂബ്രോയാണ് നിർമിച്ചത്. “എക്‌സിക്യൂട്ടീവ് എൻക്ലേവ് പാർട്ട് 2” എന്ന് പേരിട്ടിരിക്കുന്ന പ്രധാനമന്ത്രിയുടെ പുതിയ ഔദ്യോഗിക വസതി നിർമാണത്തിലാണ്. പൂർത്തിയാകുമ്പോൾ പ്രധാനമന്ത്രി 7 ലോക് കല്യാൺ മാർഗിലുള്ള വസതി ഒഴിയണം.
കർതവ്യ ഭവൻ
കേന്ദ്ര സർക്കാരിൻ്റെ സെൻട്രൽ വിസ്‌റ്റ പുനർവികസന പദ്ധതിയുടെ ഭാഗമായി കർതവ്യ ഭവൻ, പുതിയ പാർലമെൻ്റ് കെട്ടിടം, പാർലമെൻ്റ് അംഗങ്ങൾക്കുള്ള ചേംബറുകൾ, സെൻട്രൽ വിസ്‌റ്റ അവന്യൂ, കോമൺ സെൻട്രൽ സെക്രട്ടേറിയറ്റിൻ്റെ 10 കെട്ടിടങ്ങൾ എന്നിവയും നിർമിക്കുന്നുണ്ട്.



Be the first to comment