‘നിമിഷ നേരം കൊണ്ട് വ്യോമ താവളങ്ങൾ തകർത്ത്, പാകിസ്താൻ ഭീകരവാദികളെ സുരക്ഷാസേന മുട്ടിൽ നിർത്തി; ഇതാണ് പുതിയ ഭാരതത്തിന്റെ കരുത്ത്’: പ്രധാനമന്ത്രി

ഇന്ത്യയുടെ ആവനാഴിയിലെ ഒരു അമ്പ് മാത്രമായിരുന്നു ഓപ്പറേഷൻ സിന്ദൂരെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയ്‌ക്കെതിരായ യുദ്ധം അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പഹൽഗാമിലെ ഭീകരാക്രമണത്തിൽ നിരപരാധികൾ കൊല്ലപ്പെട്ടു. അതിന് ശേഷം താൻ ബീഹാറിൽ എത്തി,തീവ്രവാദ ക്യാമ്പുകൾ നശിപ്പിക്കും എന്ന് രാജ്യത്തിന് വാഗ്ദാനം നൽകി.

തന്റെ വാഗ്ദാനം നിറവേറ്റിയ ശേഷമാണ് താൻ ഇന്ന് ബീഹാറിൽ എത്തിയത്. ഭീകരവാദികൾ സങ്കൽപ്പിക്കുന്നതിനും അപ്പുറമുള്ള ശിക്ഷ നൽകുമെന്നാണ് താൻ പറഞ്ഞിരുന്നത്. തീവ്രവാദത്തിനെതിരായ പോരാട്ടം അവസാനിക്കുന്നില്ല. നിമിഷം നേരം കൊണ്ട് പാകിസ്താന്റെ വ്യോമ താവളങ്ങൾ സേന തകർത്തു. പാകിസ്താൻ ഭീകരവാദികളെ സുരക്ഷാസേന മുട്ടിൽ നിർത്തി. ഇതാണ് പുതിയ ഭാരതത്തിന്റെ കരുത്ത്.

“പഹൽഗാമിലെ ക്രൂരമായ ആക്രമണത്തിന് ഒരു ദിവസത്തിന് ശേഷമാണ് ഞാൻ ബീഹാറിൽ എത്തിയത്. അവിടെ നമ്മുടെ നിരവധി സഹോദരിമാർക്ക് അവരുടെ ഭർത്താക്കന്മാർ നഷ്ടപ്പെട്ടു. കുറ്റവാളികൾക്ക് സ്വപ്നം കാണാൻ പോലും കഴിയാത്ത ശിക്ഷ ലഭിക്കുമെന്ന് ഞാൻ വാഗ്ദാനം ചെയ്തിരുന്നു. വാഗ്ദാനം പാലിച്ചതിന് ശേഷം ഇന്ന് ഞാൻ ബീഹാറിൽ തിരിച്ചെത്തി,” മോദി പറഞ്ഞു.

ഉത്തർപ്രദേശിലെ കാൺപുർ നഗറിൽ പ്രധാന മന്ത്രി സംസാരിച്ചു. പാകിസ്താന്റെ ആണവ ഭീഷണി ഇന്ത്യയോട് വിലപ്പോവില്ല. പഹൽഗാമിലെ ഭീകരാക്രമണത്തിൽ, കാൺപൂരിൽ നിന്നുള്ള ശുഭം ദ്വിവേദിയും ക്രൂരതയ്ക്ക് ഇരയായി. അദ്ദേഹത്തിന്റെ മകളുടെ വേദനയും, വിഷമവും നമുക്ക് മനസ്സിലാകും.

ഓപ്പറേഷൻ സിന്ദൂറിലൂടെ നമ്മുടെ സഹോദരിമാരുടെയും പെൺമക്കളുടെയും കോപം ലോകം മുഴുവൻ കണ്ടു. സ്വാതന്ത്ര്യസമരത്തിന്റെ മണ്ണിൽ വേരൂന്നിയ സൈന്യത്തിന്റെ ധീരതയെ ആവർത്തിച്ച് അഭിവാദ്യം ചെയ്യുന്നു. ഓപ്പറേഷൻ സിന്ദൂറിൽ വിറച്ച ശത്രു തെറ്റിദ്ധരിക്കേണ്ട, ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ബ്രഹ്മോസ് മിസൈൽ അടക്കമുള്ള ആയുധങ്ങൾ ശത്രു രാജ്യത്തിനകത്ത് വൻ നാശം വിതച്ചു. പാകിസ്താൻ സർക്കാറിന്റെയും മറ്റുള്ളവരുടെയും പതിവ് രീതികൾ വിലപ്പോവില്ല. ശത്രു എവിടെയായിരുന്നാലും അവരെ കർശനമായി നേരിടും.

ഒരുകാലത്ത് ഇന്ത്യ സൈനിക ആവശ്യങ്ങൾക്കും പ്രതിരോധത്തിനും മറ്റ് രാജ്യങ്ങളെ ആശ്രയിച്ചിരുന്നു. ആ സാഹചര്യങ്ങൾ മാറിത്തുടങ്ങി.സമ്പത്ത് വ്യവസ്ഥ ശക്തിപ്പെടാൻ മാത്രമല്ല ആത്മാഭിമാനത്തിനും പ്രതിരോധ മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കേണ്ടത് അനിവാര്യമാണ്.

രാജ്യത്തെ ഏറ്റവും വലിയ പ്രതിരോധ ഇടനാഴിയുടെ ആസ്ഥാനമായി യുപി മാറിക്കൊണ്ടിരിക്കുന്നു. കാൺപൂർ റോഡ്, പ്രതിരോധ മേഖലയിൽ സ്വാശ്രയ ഇന്ത്യയുടെ ഒരു പ്രധാന കേന്ദ്രമാണ്. ഭാവിയിൽ, കാൺപൂരും യുപിയും ഇന്ത്യയിലെ പ്രധാന പ്രതിരോധ കയറ്റുമതിക്കാരാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*