
കൊച്ചി തീരത്തിനടുത്ത് മുങ്ങിയ ചരക്ക് കപ്പലായ എംഎസ്‌സി എൽഎസ്‌എ 3 (MSC ELSA 3)ൽ നിന്ന് നിരവധി കണ്ടെയ്‌നറുകൾ ഇപ്പോഴും കണ്ടുകിട്ടാത്തതിനാലും എണ്ണ മലിനീകരണവും പ്ലാസ്റ്റിക് പെല്ലറ്റുകളുടെ വ്യാപകമായ വ്യാപനവും സംബന്ധിച്ചുള്ള ആശങ്കകൾ വർദ്ധിക്കുന്നതിനാലും, ഇവ കണ്ടെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് ആണ് ഇതിനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. കാണാതായ ചരക്കുകൾ വീണ്ടെടുക്കുന്നതിനും സമുദ്ര പാരിസ്ഥിതിക ആശങ്കകൾ പരിഹരിക്കുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമായി, കടലിലെ അടിത്തട്ട് മാപ്പിങ് നടത്തും. ഇതിനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.
മൾട്ടി-ബീം സർവേ സംവിധാനം ഉപയോഗിച്ച് വെള്ളത്തിൽ മുങ്ങിയ കണ്ടെയ്നർ അവശിഷ്ടങ്ങൾ കണ്ടെത്തുന്നതിനുള്ള ഈ സംരംഭം കേന്ദ്ര തുറമുഖ, ഷിപ്പിങ് മന്ത്രാലയത്തിന് കീഴിലുള്ള ഡിജി ഷിപ്പിങ് ആയിരിക്കും നടത്തുക.
കണ്ടെയ്‌നറുകൾ വീണ്ടെടുക്കുന്നതിനും എണ്ണ നീക്കം ചെയ്യുന്നതിനും സമുദ്ര, പരിസ്ഥിതി മലിനീകരണം തടയുന്നതിനുമായി കപ്പൽകമ്പനി ഇതിനകം ടി & ടി സാൽവേജ് എന്ന സ്ഥാപനത്തെ നിയമിച്ചിട്ടുണ്ട്. കണ്ടെയ്‌നറുകൾ വീണ്ടെടുക്കുന്നതിന് സഹായിക്കുന്നതിനായി ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള സാച്ചുറേഷൻ ഡൈവേഴ്‌സ് ( ആഴത്തിൽ , വെള്ളത്തിനടിയിൽ ജോലി ചെയ്യുന്ന പ്രൊഫഷണൽ ഡൈവേഴ്‌സ്) ഉൾപ്പെടെയുള്ള മുങ്ങൽ വിദഗ്ധരുടെ സംഘത്തെ കമ്പനി സജ്ജമാക്കിയിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.
കണ്ടെയ്നർ അവശിഷ്ടങ്ങൾ കണ്ടെത്തുന്നതിനായി വിശദമായ കടൽത്തട്ട് മാപ്പിങ് നടത്തുന്നതിന് വാട്ടർ ലില്ലി എന്ന ടോ കപ്പലിൽ (കപ്പൽ വലിച്ചുകൊണ്ടുപോകാനുള്ള നൗക) മൾട്ടിബീം സർവേ സിസ്റ്റം സജ്ജീകരിച്ചിട്ടുണ്ട്. ഇതിനുപുറമെ, സീമാക് (SEAMAC III) എന്ന കപ്പൽ ഡൈവിങ് പ്രവർത്തനങ്ങൾക്ക് സഹായിക്കും.
അപകടങ്ങൾ സംബന്ധിച്ച പരിശോധനകൾ നടന്നുവരികയാണെന്ന് മെർക്കന്റൈൽ മറൈൻ വകുപ്പ് (കൊച്ചി) പ്രിൻസിപ്പൽ ഓഫീസർ ജെ സെന്തിൽ കുമാർ പറഞ്ഞു. “കപ്പൽ ഉടമയുമായി സഹകരിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ്ങാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെടുന്ന എല്ലാവരെയും ഉൾപ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങളുടെ സ്ഥിതി അവലോകനം ചെയ്യുന്നതിനായി പതിവായി യോഗങ്ങൾ നടക്കുന്നുണ്ട്,” അദ്ദേഹം പറഞ്ഞു.
കപ്പൽ തകർച്ച ഉണ്ടായക്കിയ പരിസ്ഥിതി ആഘാതം നമ്മുടെ കടലിൽ നിന്ന് പൂർണ്ണമായും പരിഹരിക്കണമെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ആഗ്രഹിക്കുന്നുണ്ടെന്ന് കെഎസ്ഡിഎംഎയിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ” കപ്പൽ തകർച്ച നമ്മുടെ അധികാരപരിധിക്ക് പുറത്താണ് എന്നതിനാൽ സംസ്ഥാന സർക്കാരിന് ഇതിൽ ഒരു പങ്കുമില്ല,” ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. നിയുക്ത ഓൺ-സീൻ കമാൻഡർ (ഒരു നിർദ്ദിഷ്ട പ്രദേശത്തിനുള്ളിൽ തിരയൽ, രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ചുമതലയുള്ളവർ) ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ഐസിജി) ദിവസേന വ്യോമ നിരീക്ഷണം നടത്തുകയും പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ കൈകാര്യം ചെയ്യുന്നതിന്റെ ഭാഗമായി എണ്ണ പടരാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്.
മെയ് 25 ന് കൊച്ചിയിൽ നിന്ന് ഏകദേശം 14.6 നോട്ടിക്കൽ മൈൽ തെക്ക് പടിഞ്ഞാറ് മാറി അപകടകരമായ ചരക്കുകൾ ഉൾപ്പെടെ 640 കണ്ടെയ്നറുകളുമായി പോയ എംഎസ്‌സി എൽഎസ്എ 3 എന്ന കപ്പൽ മുങ്ങിയത്. ഇത് വ്യാപകമായ പരിഭ്രാന്തി സൃഷ്ടിക്കുകയും മത്സ്യബന്ധന നിരോധനത്തിന് കാരണമാവുകയും ചെയ്തു. 120 കിലോമീറ്റർ തീരപ്രദേശത്ത് കരയ്ക്കടിഞ്ഞ 59 കണ്ടെയ്നറുകൾ കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ കേടുകൂടാതെ ലഭിച്ച 18 കണ്ടെയ്നറുകൾ കസ്റ്റഡിയിൽ സൂക്ഷിച്ചിട്ടുണ്ട്.
Be the first to comment