
വിഴിഞ്ഞം പദ്ധതി നടപ്പിലാക്കരുത് എന്ന് ഒരിക്കലും സിപിഐഎം ആവശ്യപ്പെട്ടിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വിഴിഞ്ഞം പദ്ധതി അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടവരാണ് പ്രതിപക്ഷം. കലാപമുണ്ടാക്കാനാണ് കോൺഗ്രസും ബിജെപിയും ശ്രമിച്ചത്. എൽഡിഎഫിന്റെ ഉറച്ച നിലപാട് ഇല്ലായിരുന്നുവെങ്കിൽ ഈ പദ്ധതി ഉണ്ടാകില്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
കേന്ദ്രസർക്കാരാണ് ക്ഷണിക്കുന്നവരുടെ പട്ടികയിൽ അന്തിമ തീരുമാനമെടുക്കുന്നത്. സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയാണ് എന്ന് കരുതി എന്നെ ക്ഷണിക്കണ്ടേ. പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്നില്ലെങ്കിൽ പങ്കെടുക്കേണ്ട. എന്നെയും ക്ഷണിച്ചിട്ടില്ലെന്ന് എംവി ഗോവിന്ദൻ. അവരുടെ പദ്ധതിയാണ് ഇത് എന്ന് എങ്ങനെയാണ് അവർ പറയുന്നത്. നായനാർ സർക്കാറിന്റെ കാലത്താണ് ഈ പദ്ധതി ആലോചിക്കുന്നത്. ലോകത്തെ ഒരു പ്രതിപക്ഷവും ചെയ്യാത്തതാണ് ഇവിടുത്തെ പ്രതിപക്ഷം ചെയ്തത്. ഒരു വികസന പ്രവർത്തനവും നടത്താൻ അനുവദിക്കില്ല എന്ന് പറയുന്ന പ്രതിപക്ഷം ലോകത്ത് എവിടെയെങ്കിലും ഉണ്ടോയെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
വേടൻ വിഷയത്തിലും എംവി ഗോവിന്ദൻ പ്രതികരിച്ചു. എന്തിനാണ് വേടനെ അറസ്റ്റ് ചെയ്തത് എന്നത് പരിശോധിക്കപ്പെടണം. അതിൽ ഞങ്ങൾക്ക് ഒരുതരത്തിലെ തർക്കവുമില്ല. ആ ചെറുപ്പക്കാരന്റെ കലാവാസനയെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. എനിക്ക് തെറ്റുപറ്റി എന്നത് വേടൻ പറഞ്ഞു. ചെറിയ അളവാണ് കഞ്ചാവ് ഉണ്ടായിരുന്നത്. അതിൽ കൃത്യമായ നടപടിയെടുത്തു. വേടൻ പ്രത്യേക ഒരു ശൈലിക്ക് ഉടമയെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
പുലിനഖവുമായി ബന്ധപ്പെട്ട എന്താണ് വസ്തുത എന്നത് വേടൻ പറഞ്ഞിട്ടുണ്ട്. വേടന് ഒപ്പമാണ് എന്ന് വനംമന്ത്രിയും ഇപ്പോൾ പ്രഖ്യാപിച്ചിട്ടുണ്ട്. കോടതി കൃത്യമായ നിലപാട് കേസിൽ സ്വീകരിച്ചു. ആ ചെറുപ്പക്കാരനോട് സ്വീകരിച്ച നിലപാട് ശരിയായിരുന്നില്ല. ആരാണ് തെറ്റ് ചെയ്തത് എന്നത് പരിശോധിക്കപ്പെടണമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
Be the first to comment