ടി കെ ഗോവിന്ദന്‍ വര്‍ഗ വഞ്ചകന്‍; ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയതില്‍ എം വി ഗോവിന്ദന് പങ്കില്ല; എം വി ജയരാജന്‍

തളിപ്പറമ്പില്‍ പാര്‍ട്ടി വിട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കെ ശ്യാമളയ്‌ക്കെതിരെ മത്സരിക്കുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി കെ ഗോവിന്ദന്‍ വര്‍ഗ വഞ്ചകന്‍ എന്ന് മുതിര്‍ന്ന നേതാവ് എം വി ജയരാജന്‍. യുഡിഎഫിന്റെ പിന്തുണ തേടുമെന്ന് കൂടി പറഞ്ഞതോടെ ടി കെ ഗോവിന്ദന്‍ ഒരു രാഷ്ട്രീയ വഞ്ചകന്‍ കൂടി ആയെന്നും എം വി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘ടി കെ ഗോവിന്ദന്‍ വര്‍ഗ വഞ്ചകനായിട്ടാണ് മാറിയത്. മാത്രമല്ല യുഡിഎഫിന്റെ പിന്തുണ തേടുമെന്ന് കൂടി പറഞ്ഞതോടെ ഒരു രാഷ്ട്രീയ വഞ്ചകന്‍ കൂടിയായി മാറി. 60 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് തന്നെ വളര്‍ത്തിയത് എന്ന് തിരിച്ചറിഞ്ഞിരുന്നുവെങ്കില്‍ ഇത്തരമൊരു രാഷ്ട്രീയ വഞ്ചനയും വര്‍ഗ വഞ്ചനയും അദ്ദേഹം കാണിക്കില്ലായിരുന്നു. അതുകൊണ്ട് ഇത്തരം ആളുകളെ ജനം തിരിച്ചറിയും.

വര്‍ഗ വഞ്ചകര്‍ക്കെതിരെ ജനം അണിനിരക്കും. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിക്ക് ശ്യാമളയെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ ഒരു പങ്കുമില്ല. പാര്‍ട്ടി പൊതുവെ തീരുമാനിച്ചതാണ് ഇക്കാര്യം. ശ്യാമള കഴിഞ്ഞ 40 വര്‍ഷമായി പൊതുപ്രവര്‍ത്തനരംഗത്ത് ഉണ്ട്’- എം വി ജയരാജന്‍ പറഞ്ഞു.

പി കെ ശ്യാമളയെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ കടുത്ത എതിര്‍പ്പ് ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പാര്‍ട്ടി വിട്ട് സ്വതന്ത്ര സ്ഥാനാര്‍ഥിയാകാന്‍ ടി കെ ഗോവിന്ദന്‍ തീരുമാനിച്ചത്. നിലവില്‍ ഹാന്‍ വീവ് ചെയര്‍മാനാണ് ടി കെ ഗോവിന്ദന്‍.

മലപ്പട്ടത്തു നിന്നുള്ള നേതാവാണ് ടി കെ ഗോവിന്ദന്‍. നേരത്തെ പി കെ ശ്യാമളയെ മത്സരിപ്പിക്കരുതെന്ന് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ എതിര്‍പ്പു ഉന്നയിച്ച നേതാവാണ് അദ്ദേഹം. ഇക്കുറി തളിപ്പറമ്പില്‍ മത്സരിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട നേതാവായിരുന്നു അദ്ദേഹം. അരനൂറ്റാണ്ടുകാലത്തെ പാര്‍ട്ടി ബന്ധം ടി കെ ഗോവിന്ദനുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*