എസ്എന്‍ഡിപി- എന്‍എസ്എസ് ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് നായര്‍ സര്‍വീസ് സൊസൈറ്റി ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ഐക്യത്തിന് എന്‍എസ്എസിനും താത്പര്യമുണ്ട്. എന്‍എസ്എസിന്റെ അടിസ്ഥാന മൂല്യങ്ങള്‍ മുറുകെ പിടിച്ചുള്ള ഐക്യമാണ് ലക്ഷ്യം. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും പിന്തുണ ഈ ഐക്യത്തിന് പിന്നിലില്ല. എസ്എന്‍ഡിപിയെയും എന്‍എസ്എസിനെയും അകറ്റിയത് മുസ്‌ലിം ലീഗ് അല്ലെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.
രമേശ് ചെന്നിത്തല ആണ് ഐക്യത്തിനു പിന്നിലെന്ന് ഒരു മാധ്യമം പറയുന്നു. രമേശ് ചെന്നിത്തല ഇവിടെ കയറിയിട്ട് എത്ര നാളായി. അവരുടെയൊന്നും ആവശ്യമില്ല. ഐക്യം വ്യക്തിപരമായും സംഘടനാപരവും ആവശ്യമാണെന്നാണ് തന്റെ അഭിപ്രായം. എന്‍എസ്എസ് നേതാക്കളും ഇതിനോട് യോജിക്കുമെന്നാണ് കരുതുന്നതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ഒരു സമുദായവുമായിട്ടോ, ഒരു മതവുമായിട്ടോ ഒരു തരത്തിലുള്ള വിരോധവും ഉള്ള തരത്തില്‍ പെരുമാറാന്‍ എന്‍എസ്എസ് വഴിവെക്കില്ല. മുഖ്യമന്ത്രിയുടെ കാറില്‍ വെള്ളാപ്പള്ളി കയറിയതിനെ വിമര്‍ശിക്കുന്നത് ബാലിശമാണെന്നും അദ്ദേഹം പറഞ്ഞു.
എസ്എന്‍ഡിപിയുമായുള്ള ഐക്യം തടഞ്ഞത് മുസ്ലിം ലീഗല്ല. മുമ്പ് സംവരണ വിഷയമുണ്ടായപ്പോഴാണ് എസ്എന്‍ഡിപിയുമായി അകന്നത്. ഇന്ന് അതൊരു വിഷയമല്ലാതായി മാറിക്കഴിഞ്ഞു. ആ ഒരു സാഹചര്യത്തില്‍ യോജിച്ചു പോകേണ്ടവരാണെന്ന വെള്ളാപ്പള്ളിയുടെ നിര്‍ദേശത്തോട് യോജിക്കുകയാണെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍എസ്എസിന് ഒരു രാഷ്ട്രീയവുമില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും സമദൂരമാണ്. ഒരു പാര്‍ട്ടിക്കുവേണ്ടിയും പ്രവര്‍ത്തിക്കില്ല. സാമൂഹിക പ്രശ്‌നങ്ങള്‍ എവിടെനിന്നുണ്ടായാലും വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം നിലനിര്‍ത്തിക്കൊണ്ടാണ് ഐക്യം മുന്നോട്ടുകൊണ്ടുപോകാന്‍ ലക്ഷ്യമിടുന്നതെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.
എന്‍എസ്എസും എസ്എന്‍ഡിപിയും തമ്മിലുള്ള ഐക്യത്തെക്കുറിച്ചാണ് താന്‍ പറഞ്ഞത്. ഹിന്ദു സമുദായത്തിലെ മറ്റു സമുദായങ്ങളെ അതില്‍ കൂട്ടിച്ചേര്‍ക്കുന്നത് സംബന്ധിച്ച്, ഈ ഐക്യത്തിന്റെ സംഘടനാരൂപമുണ്ടായശേഷം എന്‍എസ്എസിന്റെ നിലപാട് പറയുമെന്ന് സുകുമാരന്‍ നായര്‍ വ്യക്തമാക്കി. കോണ്‍ഗ്രസിനെയും വി ഡി സതീശനെയും സുകുമാരന്‍ നായര്‍ രൂക്ഷമായി വിമര്‍ശിച്ചു. ഇങ്ങനെ മുന്നോട്ടുപോയാല്‍ കോണ്‍ഗ്രസിന് അടി കിട്ടും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രക്ഷിക്കണമെന്ന് പറഞ്ഞ് ഇവിടെ വന്ന് തിണ്ണയില്‍ ഇരുന്ന് നിരങ്ങിയില്ലേ. ഞാന്‍ പറവൂരിലെ യൂണിയന്‍ പ്രസിഡന്റിനെ വിളിച്ചുപറഞ്ഞു ഇദ്ദേഹത്തെ ജയിപ്പിക്കണമെന്ന്. എന്നിട്ടാണ് സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങരുതെന്ന് പറയുന്നത്’. സതീശനെതിരെ സുകുമാരന്‍ നായര്‍ പറഞ്ഞു.
ഈ വലിയ തത്വം പറയുന്നവര്‍ സിനഡ് കൂടിക്കൊണ്ടിരുന്നപ്പോള്‍ അവിടെ ചെന്ന് കാലില്‍ വീണില്ലേ?. എന്തിനാണ് അവിടെ പോയത്?. അതുകൊണ്ട് വര്‍ഗീയതക്കെതിരെ പറയാന്‍ സതീശനൊന്നും യോഗ്യതയില്ല. സതീശനെ കോണ്‍ഗ്രസ് അഴിച്ചു വിട്ടിരിക്കുകയാണ്. നയപരമായ വിഷയങ്ങള്‍ തീരുമാനിക്കാന്‍ സതീശന് എന്ത് അധികാരം. കോണ്‍ഗ്രസിന് പ്രസിഡന്റ് ഇല്ലേ. കെ പി സി സി പ്രസിഡന്റ് നോക്കുകുത്തി ആണോ?. എല്ലാത്തിനും കേറി സതീശന്‍ എന്തിനാണ് മറുപടി പറയുന്നത്. സതീശനേ അഴിച്ചു വിട്ടാല്‍ കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പില്‍ അടി കിട്ടുമെന്നും സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു.
വെള്ളാപ്പള്ളി നടേശന്റെ ഭാഗത്ത് നിന്നും തെറ്റില്ല എന്നൊന്നും പറയുന്നില്ല. എന്നെത്തന്നെ എന്തെല്ലാം അദ്ദേഹം പറയുന്നു. എന്റെ സ്ഥാനമോ പ്രസ്ഥാനത്തിന്റെ മാന്യതയോ നോക്കാതെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. പക്ഷെ പ്രായത്തില്‍ വളരെ മുന്നില്‍ നില്‍ക്കുന്ന, ഒരു മഹാപ്രസ്ഥാനത്തിന്റെ കസേരയിലിരിക്കുന്ന ആളാണെന്ന് കരുതി നമ്മള്‍ മറുപടി പറയുന്നത് ശരിയല്ലെന്ന് കരുതി. അതു പൊറുത്തു. അതാണ് ശരി. അതൊന്നും നമ്മള്‍ കണക്കിലെടുക്കേണ്ടെന്നും ജി സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു. വെള്ളാപ്പള്ളിക്കും വീഴ്ചകള്‍ പറ്റിയിട്ടുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയുടെ കാറില്‍ കയറിയതിന്റെ പേരില്‍ ആക്ഷേപിക്കുന്നത് ശരിയല്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
തൃശൂർ പിടിച്ചതു പോലെ എൻഎസ്എസ് പിടിക്കാൻ സുരേഷ് ഗോപി വരേണ്ടെന്നും സുകുമാരൻ നായർ പറഞ്ഞു. സുരേഷ് ഗോപി ജയിച്ച ശേഷം എൻഎസ്എസ് ആസ്ഥാനത്ത് കാലുകുത്തിയിട്ടില്ല. ഒരിക്കൽ വന്നത് രാഷ്ട്രീയ ലക്ഷ്യവുമായാണ്. ബിജെപി ഹൈന്ദവരുടെ കുത്തകയല്ല. ശബരിമലയിൽ ചെയ്ത തെറ്റ് സർക്കാർ തിരുത്തി. ബിജെപി ശബരിമലയ്ക്ക് വേണ്ടി എന്ത് ചെയ്തുവെന്നും അദ്ദേഹം ചോദിച്ചു. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയായാൽ ഞങ്ങൾക്കെന്ത് കിട്ടാനാണ്?. മുഖ്യമന്ത്രിയാകാൻ യോഗ്യതയുള്ള ആരും യുഡിഎഫിലില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. പശ്ചിമബംഗാൾ ഗവർണർ സിവി ആനന്ദബോസിന്റെ പ്രസ്താവന പ്രശസ്തിക്ക് വേണ്ടിയാണെന്നും സുകുമാരൻ നായർ ആരോപിച്ചു.



Be the first to comment