
ന്യൂഡൽഹി: ഈ വര്‍ഷത്തെ നാഷണൽ എലിജിബിലിറ്റി-കം-എൻട്രൻസ് ടെസ്റ്റ്-പോസ്റ്റ് ഗ്രാജുവേറ്റ് (നീറ്റ്-പിജി) ഓഗസ്റ്റ് മൂന്നിന് ഒറ്റ ഷിഫ്റ്റിൽ നടത്താൻ സുപ്രീം കോടതിയിൽ അനുമതി തേടി നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻ ഇൻ മെഡിക്കൽ സയൻസസ് (എൻബിഇഎംഎസ്). ജൂൺ മാസം 15 ന് പരീക്ഷ നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും ഒറ്റ ഷിഫ്റ്റില്‍ പരീക്ഷ നടത്തണമെന്ന കോടതി ഉത്തരവിന് പിന്നാലെ പരീക്ഷ മാറ്റിവയ്‌ക്കുന്നതായി കഴിഞ്ഞ ദിവസം പരീക്ഷാ ബോര്‍ഡ് അറിയിച്ചിരുന്നു.
ഇതിനുപിന്നാലെയാണ് ഇപ്പോള്‍ മാറ്റിവച്ച പരീക്ഷ ഓഗസ്റ്റ് മൂന്നിന് നടത്താൻ അനുമതി തേടി പരീക്ഷാ ബോര്‍ഡ് സുപ്രീം കോടതിയെ സമീപിച്ചത്. നീറ്റ് പിജി 2025 പരീക്ഷ ഒറ്റ ഷിഫ്റ്റിൽ നടത്തുന്നതിന് കൂടുതൽ പരീക്ഷാ കേന്ദ്രങ്ങൾ സജ്ജീകരിക്കേണ്ടതുണ്ടെന്നും, അവയെല്ലാം 2025 ഓഗസ്റ്റ് മൂന്നിലേക്ക് ക്രമപ്പെടുത്താൻ കഴിയുമെന്നും എൻബിഇഎംഎസ് സമർപ്പിച്ച അപേക്ഷയിൽ പറയുന്നു.
പരീക്ഷയുടെ സുരക്ഷയും സമഗ്രതയും നിലനിര്‍ത്താൻ സുപ്രീം കോടതിയുടെ നിർദേശങ്ങൾ ഫലപ്രദമായി പാലിക്കുന്നുണ്ട്. ഇത് ഉറപ്പാക്കാൻ ഓഗസ്റ്റ് മൂന്ന് വരെ സമയം ആവശ്യമാണെന്ന് എൻബിഇഎംഎസ് പറഞ്ഞു. പ്രവേശന പരീക്ഷ ഒറ്റ ഷിഫ്റ്റില്‍ നടത്താൻ പ്രതിജ്ഞാബദ്ധമാണെന്നും അധികാരികളുമായി ഏകോപനം നടത്തുമെന്നും അതിനായാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നതെന്നും എൻബിഇഎംഎസ് കൂട്ടിച്ചേര്‍ത്തു.
പരീക്ഷാര്‍ഥികളുടെ താത്‌പര്യത്തിനനുസരിച്ച് സെൻ്ററുകൾ തെരഞ്ഞെടുക്കാനുളള അവസരം നൽകേണ്ടതുണ്ട്. പരീക്ഷയ്ക്ക് നാല് ദിവസം മുമ്പെങ്കിലും സെൻ്ററുകളുടെ വിവരങ്ങൾ പരീക്ഷാർഥികളെ അറിയിക്കേണ്ടതുണ്ട്. ഇതിനെല്ലാം സമയം ആവശ്യമാണ്. സുരക്ഷിതമായ പരീക്ഷാ സ്ഥലങ്ങള്‍, കമ്പ്യൂട്ടര്‍ സംവിധാനങ്ങളുടെ മതിയായ എണ്ണം, നെറ്റ് വര്‍ക്ക് ഇന്‍ഫ്രാസ്‌ക്ട്രചര്‍, നിരീക്ഷണം, മോക് ഡ്രില്ലുകള്‍, സിസ്റ്റം ഓഡിറ്റ് തുടങ്ങി നിരവധി നടപടി ക്രമങ്ങള്‍ പൂർത്തീകരിക്കേണ്ടതുണ്ടെന്ന് എന്‍ബിഇ സുപ്രീം കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ ചൂണ്ടിക്കാണിക്കുന്നു.
സുരക്ഷിതവും സുഗമവുമായ പരീക്ഷ നടത്താനുളള പിന്തുണ നൽകണമെന്ന് ആവശ്യപ്പെട്ട് അതത് സംസ്ഥാനങ്ങളിലെയും ജില്ലകളിലെയും ചീഫ് സെക്രട്ടറിമാർ, ഡിജിപിമാർ, ഡിഎംമാർ എന്നിവർക്ക് കത്തെഴുതിയിട്ടുണ്ടെന്ന് എൻബിഇഎംഎസ് അറിയിച്ചു. നിലവിലുള്ള പരീക്ഷാ കേന്ദ്രങ്ങളുടെ പട്ടിക പങ്കുവയ്ക്കുമെന്നും ക്രമസമാധാനം ഉറപ്പാക്കുമെന്നും അപേക്ഷയിൽ പറയുന്നു. പരീക്ഷാ കേന്ദ്രങ്ങളിൽ ജാമറുകൾ സ്ഥാപിക്കാൻ ഏൽപ്പിച്ചിരിക്കുന്ന ഏജൻസികൾക്ക് പരീക്ഷാ കേന്ദ്രങ്ങളുടെ പുതുക്കിയ പട്ടിക നൽകേണ്ടതുണ്ട്, കൂടാതെ കാബിനറ്റ് സെക്രട്ടേറിയറ്റിൻ്റെ അംഗീകാരം നേടേണ്ടതുണ്ടെന്നും എൻബിഇഎംഎസ് അപേക്ഷയില്‍ പറഞ്ഞു. വിഷയത്തില്‍ സുപ്രീം കോടതിയുടെ തീരുമാനം നിര്‍ണായകമാകും.
നീറ്റ്-പിജി 2025 പരീക്ഷ രണ്ട് ഷിഫ്റ്റുകളായി നടത്തുന്നത് ഏകപക്ഷീയതയ്ക്ക് കാരണമാകുമെന്നും എല്ലാ ഉദ്യോഗാർഥികൾക്കും തുല്യത നൽകുന്നില്ലെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു. രണ്ട് ചോദ്യപേപ്പറുകളും ഒരേ രീതിയിലുളളതായിരിക്കില്ലെന്നും പരീക്ഷ ഒറ്റ ഷിഫ്റ്റിൽ നടത്തണമെന്നും സുപ്രീം കോടതി നിർദേശിച്ചിരുന്നു.
Be the first to comment