ഇറാൻ ഭരണകൂടത്തെ അട്ടിമറിക്കേണ്ട സമയം അടുത്തൂവെന്ന് നെതന്യാഹു; അതിതീവ്ര യുദ്ധത്തിന് തയാറെന്ന് ഐ ആർ ജി സി

ഇറാൻ സർക്കാരിനെ വീഴ്‌ത്തേണ്ട സമയമായെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഭരണകൂടത്തെ അട്ടിമറിക്കേണ്ട സമയം അടുത്തുവെന്ന് ഇറാൻകാരോട് നെതന്യാഹു പറഞ്ഞു. ഇറാനിലേക്ക് ആക്രമണം തുടരുമെന്നും നെതന്യാഹു വ്യക്തമാക്കി.

അതേസമയം ആറു മാസക്കാലത്തോളം അതിതീവ്ര യുദ്ധത്തിന് ഇറാൻ തയാറെന്ന് ഐ ആർ ജി സി അറിയിച്ചു. അമേരിക്കയുമായും ഇസ്രയേലുമായും ആറുമാസത്തോളം അതിതീവ്ര യുദ്ധം നടത്താനാകുമെന്ന് ഐ ആർ ജി സി വക്താവ് അലി മുഹമ്മദ് നൈനി പറഞ്ഞു.

ഇറാൻ ഇതുവരെ ഒന്നും രണ്ടും തലമുറ മിസൈലുകൾ മാത്രമേ ഉപയോഗിച്ചിട്ടുള്ളുവെന്നും വരും ദിവസങ്ങളിൽ അതിനൂതന ദീർഘദൂര മിസൈലുകൾ ഉപയോഗിക്കും ഐ ആർ ജി സിയുടെ മുന്നറിയിപ്പ്. അതിനിടെ ഇസ്രയേൽ ആക്രമണത്തിൽ ടെഹ്‌റാനിൽ വൻ തീപിടിത്തമുണ്ടായി.

ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലെ മൂന്ന് എണ്ണ സംഭരണശാലകളിലേക്കാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ഇസ്രയേലിലെ ഹൈഫയിലെ എണ്ണ ശുദ്ധീകരണശാലയിലേക്ക് ഇറാൻ പ്രത്യാക്രമണം നടത്തി.

ബെയ്‌റൂട്ടിലെ ഹോട്ടലിലേക്ക് ഇന്നു പുലർച്ചെ നടത്തിയ ആക്രമണത്തിൽ നാല് ഐ ആർ ജി സി ഖുദ്‌സ് ഫോഴ്‌സ് കമാൻഡർമാരെ വധിച്ചതായി ഇസ്രയേൽ സേന വ്യക്തമാക്കി. ഐ ആർ ജി സിയുടെ 16 വിമാനങ്ങൾ തകർത്തതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു.

അതിനിടെ, അമേരിക്കക്കാരെ കൊല്ലുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നവരെ വധിക്കുമെന്ന് യു എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേത്ത് ഭീഷണി മുഴക്കി. അമേരിക്കൻ സൈനികർ ഇറാൻ സൈന്യത്തിന്റെ പിടിയിലുണ്ടെന്ന ഇറാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അലി ലാരിജാനിയുടെ പ്രസ്താവന യുഎസ് സെൻട്രൽ കമാൻഡ് തള്ളി.

Be the first to comment

Leave a Reply

Your email address will not be published.


*