‘റിയാസിനെ വിളിക്കണമെങ്കില്‍ നേരത്തേ പറയണമായിരുന്നു’; എന്‍എച്ച് ഉദ്ഘാടനത്തില്‍ സുരേഷ് ഗോപി

തിരുവനന്തപുരം: കേരളത്തിലെ ദേശീയ പാത ഉദ്ഘാടനത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ദേശീയപാത ഉദ്ഘാടനത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയെന്ന വിവാദത്തില്‍ ആണ് സുരേഷ് ഗോപിയുടെ പ്രതികരണം. ആവശ്യങ്ങള്‍ നേരത്തെ കേന്ദ്രത്തെ അറിയിക്കണമായിരുന്നു. ആരെയൊക്കെ വിളിക്കണമെന്ന് സംസ്ഥാനം പറയണമായിരുന്നു. സുരക്ഷ പരിശോധനയില്‍ തനിക്ക് പോലും ഇളവ് ലഭിച്ചിട്ടില്ലെന്നും സുരേഷ് ഗോപി വിശദീകരിച്ചു.

ദേശീയ പാത ഉദ്ഘാടനവുമായി ഇപ്പോഴുണ്ടായിട്ടുള്ളത് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള വിവാദങ്ങളാണ്. ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് എല്ലാം കേരള സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ബ്ലു ബുക്ക് പ്രകാരമുള്ള ക്രമീകരണം വേദിയില്‍ ഉണ്ടാകും. ഇക്കാര്യത്തില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ വ്യക്തമായി അറിയിക്കണമായിരുന്നു. അതനുസരിച്ച് ക്രമീകരണങ്ങള്‍ ഉണ്ടാകുമായിരുന്നു എന്നും സുരേഷ് ഗോപി പറഞ്ഞു.

ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് എല്ലാ സംസ്ഥാനങ്ങളും യോഗ്യമായ പങ്ക് നല്‍കിയിട്ടുണ്ട്. സ്ഥലം വാങ്ങുന്നതില്‍ ആണ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പങ്കുള്ളത്. മുഴുവന്‍ എന്‍ എച്ചിന്റെയും പണി പൂര്‍ത്തിയായിട്ടില്ല. പൂര്‍ത്തിയായ ഭാഗം തുറന്ന് നല്‍കണം എന്ന് ആവശ്യപ്പെട്ടത് താനാണ്. തുടര്‍ന്നുള്ള ഉദ്ഘാടന ചടങ്ങുകളില്‍ അപ്പോഴത്തെ സാഹചര്യങ്ങള്‍ അനുസരിച്ച ക്രമീകരണങ്ങള്‍ ഉണ്ടാകും. ഇപ്പോഴത്തെ വിവാദങ്ങള്‍ അവരുടെ രാഷ്ട്രീയത്തിന് അത്യാവശ്യമാണെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*