പഹല്‍ഗ്രാം ഭീകരാക്രമണം മുഖ്യസൂത്രധാരന്‍ പാക് ഭീകരന്‍ സാജിദ് ജാട്ട്; ഏഴ് പ്രതികള്‍; കുറ്റപത്രത്തില്‍ 1,597 പേജുകള്‍

പഹല്‍ഗാം ഭീകരാക്രമണത്തില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. ഭീകരാക്രമണം നടന്ന് എട്ടുമാസം പിന്നിടുമ്പോഴാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ജമ്മുകശ്മീരിലെ എന്‍ഐഎ കോടതിയിലാണ് ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചത്. പാക് പിന്തുണയുള്ള ഭീകരര്‍ നടത്തിയ ആക്രമണെന്നും ആക്രമണം വര്‍ഗീയ ലക്ഷ്യത്തോടെയെന്നും കുറ്റപത്രത്തില്‍ പറയുന്നു. 1,597 പേജുള്ള കുറ്റപത്രത്തില്‍ ഏഴു പ്രതികളാണുള്ളത്. കേസില്‍ കൂടുതല്‍ അന്വേഷണം തുടരുന്നുവെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു. സേന കൊലപ്പെടുത്തിയ മൂന്ന് പാക് ഭീകരരാണ് കേസിലെ പ്രധാന പ്രതികള്‍. തദ്ദേശീയരായ മൂന്നുപേരെയും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വിനോദസഞ്ചാരികളും ഭീകരരെ തടയാന്‍ ശ്രമിച്ച നാട്ടുകാരനുമടക്കം 26 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തില്‍ ആകെ ഏഴു പ്രതികളാണുള്ളത്. ഓപ്പറേഷന്‍ മഹാദേവിലൂടെ സേന വധിച്ച പാക് ഭീകരരായ സുലൈമാന്‍ ഷാ, ഹംസ, ജിബ്രാന്‍ എന്നിവരാണ് മുഖ്യപ്രതികള്‍. പാക് ഭീകരന്‍ സാജിദ് ജാട്ട് ആണ് മുഖ്യസൂത്രധാരനെന്നും കുറ്റപത്രത്തില്‍ പറയുന്നു

ഭീകരര്‍ക്കുവേണ്ട സഹായം ചെയ്തുകൊടുത്ത തദ്ദേശീയരായ ബഷീര്‍ അഹമ്മദ് ജോഥാര്‍, പര്‍വേശ് അഹമ്മദ് ജോഥാര്‍, മുഹമ്മദ് യൂസഫ് കഠാരി എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. താഴ്വരയില്‍ ഓവര്‍ ഗ്രൗണ്ട് വര്‍ക്കേഴ്‌സായി പ്രവര്‍ത്തിക്കുകയായിരുന്നു ഇവരെന്ന് എന്‍ഐഎ വൃത്തങ്ങള്‍ വ്യക്തമാക്കി.

പാക് ഭീകരസംഘടനയായ ലഷ്‌കറെ ത്വയിബയും നിഴല്‍സംഘടനയായ ദ് റസിസ്റ്റന്‍സ് ഫ്രണ്ടുമാണ് ഭീകരാക്രമണം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. ഐഎസ്‌ഐ, പാക് സൈന്യം എന്നിവരുടെ പങ്കാളിത്തത്തിലേക്കും എന്‍ഐഎ കുറ്റപത്രം വിരല്‍ചൂണ്ടുന്നു. 1,500 പേജുള്ള കുറ്റപത്രമാണ് എന്‍ഐഎ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചത്. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഓപ്പറേഷന്‍ സിന്ദൂരിലൂടെ ഇന്ത്യ പാക് ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ചു. തുടര്‍ന്ന് നാല് ദിവസം യുദ്ധസമാനമായ സംഘര്‍ഷമാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായത്. പഹല്‍ഗാമിനുശേഷം ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിലും മാറ്റമുണ്ടായി. രാജ്യത്തിനെതിരെയുണ്ടാകുന്ന ഏത് ആക്രമണത്തെയും യുദ്ധപ്രഖ്യാപനമായി കണ്ട് തിരിച്ചടിക്കുമെന്നാണ് ഇന്ത്യയുടെ നിലപാട്.

ഏപ്രില്‍ 22നായിരുന്നു രാജ്യത്തെ നടുക്കിക്കൊണ്ട് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ ഭീകരാക്രമണം നടന്നത്. പാകിസ്താന്‍ കേന്ദ്രീകരിച്ചുള്ള തീവ്രവാദികള്‍ 26 പേരെയാണ് വെടിവെച്ച് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവരില്‍ മലയാളിയും ഉണ്ടായിരുന്നു. 65 വയസുകാരനായ കൊച്ചി പാലാരിവട്ടം സ്വദേശി രാമചന്ദ്രന്‍ ആണ് കൊല്ലപ്പെട്ടത്. കുടുംബത്തോടൊപ്പം കശ്മീരില്‍ വിനോദസഞ്ചാരത്തിന് പോയതായിരുന്നു. കുടുംബത്തിന്റെ കണ്‍മുന്നില്‍ വെച്ചാണ് ഇദ്ദേഹത്തെ ഭീകരര്‍ കൊലപ്പെടുത്തിയത്.

Be the first to comment

Leave a Reply

Your email address will not be published.


*