പിഡിപി പീഡിത വിഭാഗം, ജമാ അത്തെ ഇസ്ലാമി വര്‍ഗീയശക്തി; രണ്ടും ഒരുപോലെയല്ല: എം വി ഗോവിന്ദന്‍

തിരുവനന്തപുരം: വര്‍ഗീയ ശക്തികളുടെ കൂടാരമായി യുഡിഎഫ് മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ . എല്ലാ വര്‍ഗീയ ശക്തികളുമായി യുഡിഎഫ് ( UDF ) കൂട്ടുചേര്‍ന്ന് മുന്നോട്ടുപോകുന്ന അവസ്ഥയാണ്. കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളിലും പാലക്കാട് ഉപതെരഞ്ഞെടുപ്പിലും ഇപ്പോള്‍ നിലമ്പൂരിലും അതേ സ്ഥിതിയാണ് കാണാന്‍ കഴിയുന്നത്. മഴവില്‍ സഖ്യം ഇപ്പോഴും ശക്തിയായിത്തന്നെ നില്‍ക്കുകയാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

നിലമ്പൂരില്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കാനുള്ള പിഡിപി തീരുമാനത്തെയും ഗോവിന്ദന്‍ ന്യായീകരിച്ചു. പിഡിപിയും ജമാ അത്തെ ഇസ്ലാമിയും ഒരു പോലെയല്ല. അതില്‍ ഒരു സംശയവും വേണ്ട. ജമാ അത്തെ ഇസ്ലാമി ലോകത്തെമ്പാടുമുള്ള വര്‍ഗീയ ശക്തിയാണ്. ഇസ്ലാമിക രാഷ്ട്രം വേണമെന്ന് വാദിക്കുന്നവരാണ് അവര്‍. ആ നിലപാടല്ല പിഡിപിക്കുള്ളത്. കേരളത്തെ സംബന്ധിച്ച് പിഡിപി പീഡിപ്പിക്കപ്പെട്ട ഒരു വിഭാഗമാണ്’ എം വി ഗോവിന്ദന്‍ പറഞ്ഞു.

അബ്ദുള്‍ നാസര്‍ മഅദനിയുടെ നേതൃത്വത്തിലുള്ള പിഡിപി കഴിഞ്ഞദിവസമാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് എൽഡിഎഫ് സ്ഥാനാർത്ഥി സ്വരാജിന് പിന്തുണ പ്രഖ്യാപിച്ചത്. രാജ്യത്ത് വൻ വിപത്തായി മാറിക്കൊണ്ടിരിക്കുന്ന ഫാഷിസത്തിനെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തുന്നത് എൽഡിഎഫ് ആണ്. ഫാഷിസത്തിന് തടയിടാൻ എൽഡിഎഫിന് മാത്രമേ കഴിയൂ എന്നും പിന്തുണ അറിയിച്ചുകൊണ്ട് പിഡിപി വൈസ് ചെയർമാൻ അഡ്വ. മുട്ടം നാസർ വ്യക്തമാക്കിയിരുന്നു. ജമാത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ സംഘടനയായ വെല്‍ഫെയര്‍ പാര്‍ട്ടി നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പിന്തുണ അറിയിച്ചിരുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*