
പൊടിപാറിയ പ്രചാരണത്തിനൊടുവിൽ നിലമ്പൂർ നാളെ പോളിങ് ബൂത്തിലേക്ക്. രണ്ട് ലക്ഷത്തി മുപ്പത്തിരണ്ടായിരത്തിലേറെ വോട്ടേഴ്സാണ് വിധിയെഴുതുക. സുരക്ഷയൊരുക്കാൻ പോലീസിനൊപ്പം അർദ്ധസൈനികരും നിലമ്പൂരിൽ സജ്ജരാണ്. നിലമ്പൂരിന്റെ പുതിയ എംഎൽഎയെ തിങ്കളാഴ്ച അറിയാം.
നിലമ്പൂർ നാളെ പോളിംഗ് ബൂത്തിലേക്ക് നീങ്ങുമ്പോൾ സുതാര്യവും കുറ്റമറ്റതുമായ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലാണ് ഉദ്യോഗസ്ഥർ. ഏഴ് പഞ്ചായത്തുകളും ഒരു മുൻസിപ്പാലിറ്റിയും അടങ്ങുന്ന നിലമ്പൂർ മണ്ഡലത്തിൽ ആകെ ക്രമീകരിച്ചിരിക്കുന്ന 263 ബൂത്തുകൾ. ഇതിൽ ആദിവാസി മേഖലകൾ ഉൾപ്പെടുന്ന മൂന്നു ബൂത്തുകൾ വനത്തിനുള്ളിലാണ്.
316 പ്രിസൈഡിങ് ഓഫീസർസും 975 പോളിംഗ് ഉദ്യോഗസ്ഥരും അടക്കം 1301 ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പിനായി സജ്ജീകരിച്ചിരിക്കുന്നത്. 7 മേഖലകളിലായി 11 പ്രശ്ന ബാധിത ബൂത്തുകളും മണ്ഡലത്തിൽ ഉണ്ട്. പോലീസിന്റെയും അർദ്ധസൈനിക വിഭാഗത്തിന്റെയും ശക്തമായ വിന്യാസവും ഒരുക്കിയിട്ടുണ്ട്.
സംസ്ഥാനം മാവോയിസ്റ്റ് വിമുക്തമാക്കിയെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് പ്രത്യേകതയും നിലമ്പൂരിന് ഉണ്ട്. 263 പോളിംഗ് ബൂത്തുകളിലെ മെഷീനുകൾക്ക് പുറമേ 315 റിസർവ്ഡ് ഇവിഎമ്മും 341 വി വി പാറ്റുകളും ഒരുക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് മെഷീനുകൾ കൈപ്പറ്റി ഉദ്യോഗസ്ഥർക്ക് ജിപിഎസ് ഘടിപ്പിച്ച വാഹനങ്ങളാണ് ബൂത്തുകളിലേക്ക് പോകാൻ ഒരുക്കിയിരിക്കുന്നത്.
Be the first to comment