
തനിക്ക് എതിരായ ട്രോളുകളെ സർഗാത്മകമായി കാണുന്നുവെന്ന് എം സ്വരാജ്. ജനാധിപത്യത്തിൽ ഇതൊക്കെ ആസ്വദിക്കാവുന്നതാണ്. അത് എല്ലാകാലത്തും ഉണ്ടാകുമെന്ന് എം സ്വരാജ് പറഞ്ഞു. ട്രോളുകൾ എല്ലാ തിരഞ്ഞെടുപ്പിലും വരുന്നതാണ്, അതിൽ ആരെയും കുറ്റം പറയാനില്ല. മുഖ്യമന്ത്രി കൈപിടിച്ചുയർത്തിയപ്പോൾ തോറ്റവരുടെ പട്ടികയിലേക്ക് താനും വരുമെന്നത് തെറ്റായ ധാരണയാണ്. നിലമ്പൂരിൽ എൽഡിഎഫ് വിജയം സുനിശ്ചിതമാണെന്ന് അദേഹം വ്യക്തമാക്കി.
അൻവർ എന്തു പറയണമെന്ന് അദ്ദേഹം തീരുമാനിക്കട്ടെയെന്നും പി വി അൻവറും തന്റെ സുഹൃത്താണെന്ന് എം സ്വരാജ് പറഞ്ഞു. അതേസമയം നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്നാണ്. എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്, എൻഡിഎ സ്ഥാനാർഥി മോഹൻജോർജ്, തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി പി വി അൻവർ എന്നിവർ ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും.
പി.വി അൻവർ കൂടി മത്സരരംഗത്തേക്ക് എത്തിയതോടെ സമീപകാലത്ത് രാഷ്ട്രീയ കേരളം കണ്ട വലിയ ഉപതിരഞ്ഞെടുപ്പ് പോരാട്ടമാണ് നിലമ്പൂരിൽ നടക്കുന്നത്. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് കൺവൻഷൻ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഇന്ന് വൈകിട്ട് ഉദ്ഘാടനം ചെയ്യും. എൽഡിഎഫ് കൺവെൻഷന് ഇന്നലെ തുടക്കമായിരുന്നു. പി വി അൻവർ കൂടി അങ്കത്തട്ടിൽ എത്തിയതോടെ ചതുഷ്കോണ പോരിനൊരുങ്ങിയിരിക്കുകയാണ് നിലമ്പൂർ.
Be the first to comment