വൈദ്യുതി പോസ്റ്റ് സ്ഥാപിക്കാന്‍ തോട്ടം മാനേജ്‌മെന്റ് അനുവദിക്കുന്നില്ല; വണ്ടിപ്പെരിയാറില്‍ നാലംഗ കുടുംബം ഇരുട്ടില്‍; കുട്ടികള്‍ പഠിക്കുന്നത് മെഴുകുതിരി വെട്ടത്തില്‍

മെഴുകുതിരി വെളിച്ചത്തില്‍ പഠിക്കേണ്ട ദുരവസ്ഥയാണ് ഇടുക്കി വണ്ടിപ്പെരിയാര്‍ ഇഞ്ചിക്കാടുള്ള സഹോദരങ്ങളായ ഹാഷിനിക്കും ഹര്‍ഷിനിക്കും. തോട്ടം മാനേജ്‌മെന്റിന്റെ പിടിവാശിയില്‍ കഴിഞ്ഞ രണ്ടുമാസമായി ഇവരുടെ വീട്ടില്‍ വൈദ്യുതിയില്ല. അധികൃതരുടെ അടിയന്തര ഇടപെടല്‍ കാത്ത് കഴിയുകയാണ് നാലംഗ കുടുംബം.

വണ്ടിപ്പെരിയാര്‍ ക്ലബ്ബില്‍ നിന്നായിരുന്നു ഈ വീട്ടിലേക്ക് വൈദ്യുതി നല്‍കിയിരുന്നത്. ഇവിടേക്ക് ലൈനുകള്‍ വലിച്ചിരുന്ന തടികൊണ്ടുള്ള പോസ്റ്റ് കാലപ്പഴക്കത്തില്‍ ഒടിഞ്ഞുവീണു. ഇതോടെ ക്ലബ്ബിലേക്കുള്ള വൈദ്യുതി ബന്ധം നിലച്ചു. ഒപ്പം ഈ കുട്ടികളുടെ വീട് ഇരുട്ടിലായി. ഹാഷിനിയും, ഹര്‍ഷിനിയും പിതാവ് മോഹനനും മുത്തശ്ശന്‍ വിജയനുമാണ് വീട്ടില്‍ താമസിക്കുന്നത്. പുതിയ കണക്ഷന്‍ നല്‍കാന്‍ കെഎസ്ഇബി തയ്യാറാണെങ്കിലും എസ്റ്റേറ്റിനുള്ളിലൂടെ പോസ്റ്റുകള്‍ സ്ഥാപിക്കാന്‍ നിലവിലെ മാനേജ്‌മെന്റ് അനുമതി നല്‍കുന്നില്ല.

ആര്‍ബിടി എസ്റ്റേറ്റിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഈ സ്ഥലം 25 വര്‍ഷം മുമ്പ് വിജയന് എഴുതി നല്‍കിയതാണ്. എന്നാല്‍ എസ്റ്റേറ്റ് പോബ്‌സ് മാനേജ്‌മെന്റ് ഏറ്റെടുത്തതോടെ സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തില്‍ തര്‍ക്കം ഉയര്‍ന്നു.വെദ്യുതി ഇല്ലാതായതോടെ ഒന്നിലും, അഞ്ചലുമുള്ള കുട്ടികളുടെ പഠനം പ്രതിസന്ധിയിലായി. വീട്ടിലേക്കുള്ള വെള്ളം പമ്പ് ചെയ്യാനാകുന്നില്ല. ഇതെല്ലാം ചൂണ്ടിക്കാണിച്ച് കളക്ടര്‍ക്ക് ഉള്‍പ്പെടെ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ഈ കുടുംബം.

Be the first to comment

Leave a Reply

Your email address will not be published.


*