‘വിശ്വാസത്തെ തകര്‍ത്തുകൊണ്ടല്ല പുരോഗമനം’; യുവതീപ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ പ്രതീക്ഷ: സുകുമാരന്‍ നായര്‍  

കോട്ടയം: ശബരിമല യുവതീപ്രവേശനത്തില്‍ മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് എന്‍എസ്എസ്. ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നാണ് സമുദായത്തിന്റെ നിലപാട്. സുപ്രീംകോടതിയിലെ കേസില്‍ തീരുമാനം ഉണ്ടാകാതിരിക്കെ തന്നെ, സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചാറു കൊല്ലമായി പഴയ ആചാരക്രമങ്ങള്‍ അനുസരിച്ചാണ് കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോയിരുന്നത്. ആ സാഹചര്യത്തില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും പഴയ സാഹചര്യത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കും എന്ന് എന്‍എസ്എസ് വിശ്വസിക്കുന്നുവെന്ന് ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ ഇപ്പോഴാണ് വന്നത്. തെരഞ്ഞെടുപ്പും രാഷ്ട്രീയവുമായി താന്‍ ഈ വിഷയത്തെ കൂട്ടിക്കലര്‍ത്തുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ ആചാരത്തെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നത്. ഇതിന് അനുസൃതമായ നിലപാടാണ് കുറേക്കാലമായി സ്വീകരിച്ചു വരുന്നത്. അതാണ് പ്രതീക്ഷ നല്‍കുന്നത്. ഇനി സംസ്ഥാനമ സര്‍ക്കാരിന്റെ നിലപാട് ഇതല്ലെങ്കിലും, എന്‍എസ്എസ് മുന്‍ നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ്. ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

കോടതിയില്‍ ശക്തമായ നിലപാട് അറിയിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും എന്‍എസ്എസ് ചെയ്തിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ആചാരങ്ങള്‍ പാലിക്കുമെന്ന ഉറപ്പൊന്നും നല്‍കിയിട്ടില്ല. എന്നാല്‍ അത്തരത്തിലൊരു ധാരണയുണ്ട്. സര്‍ക്കാരില്‍ പ്രതീക്ഷയുണ്ടോയെന്ന് ചോദിച്ചാല്‍, നടപ്പാക്കാതെ പറയാനൊക്കില്ലല്ലോ. നടപ്പാക്കിയാലും ഇല്ലെങ്കിലും എന്‍എസ്എസിന്റെ നിലപാടില്‍ ഒരു മാറ്റവുമില്ല. സര്‍ക്കാരില്‍ പ്രതീക്ഷിക്കാമല്ലോ. ഇപ്പോഴത്തെ സാഹചര്യം ഇതല്ലേയെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

കേസില്‍ സുപ്രീംകോടതി ന്യായമായ തീരുമാനം എടുക്കുമെന്നാണ് കരുതുന്നത്. കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്ന കാര്യം താനറിഞ്ഞിട്ടില്ല. ആര്‍ക്കു വേണമെങ്കിലും ഇടപെടാം. ഇപ്പോഴത്തെ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ എന്താണ് പറയാന്‍ പോകുന്നത്, എന്താണ് ചെയ്യാന്‍ പോകുന്നത് എന്നൊന്നും ഗണിച്ച് അറിയാന്‍ പറ്റില്ലല്ലോ. പിണറായി വിജയന്‍ സര്‍ക്കാര്‍ പഴയ കാര്യങ്ങള്‍ ഇപ്പോള്‍ പാലിക്കുന്നതിനാലാണ് പ്രതീക്ഷയുള്ളത്. ഈ സാഹചര്യമാണ് തുടരുകയെന്ന ധാരണയാണ് ലഭിച്ചിട്ടുള്ളത്.

ശബരിമലയില്‍ സ്ത്രീകളെ കയറ്റുന്നുണ്ടല്ലോയെന്ന് ജി സുകുമാരന്‍ നായര്‍ പറഞ്ഞു. ഒരു പ്രായപരിധിയില്‍ പ്രവേശിപ്പിക്കാത്തത്. അല്ലാതെ സ്ത്രീകളെ മുഴുവന്‍ കയറ്റരുതെന്ന് ആരും പറഞ്ഞിട്ടില്ല. സ്ത്രീകളെ കയറ്റിയത് എല്‍ഡിഎഫിന്റെ പുരോഗമനപരമായ നിലപാടിന്റെ ഭാഗമാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, വിശ്വാസത്തെ തകര്‍ത്തുകൊണ്ടല്ല പുരോഗമന ചിന്ത ഉണ്ടാകേണ്ടതെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. അതിനുള്ള മാര്‍ഗങ്ങളും വേദികളും വേറെയുണ്ട്. നാമജപ ഘോഷയാത്രയുമായി ബന്ധപ്പെട്ട് നിരപരാധികളായ ആളുകളെ കേസില്‍ നിന്നും മുക്തരാക്കണമെന്ന് എന്‍എസ്എസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.

 

Be the first to comment

Leave a Reply

Your email address will not be published.


*