
ഇന്ത്യ വേദിയാകുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് മാമാങ്കത്തിന് ഇന്ന് കൊടിയേറ്റം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഇന്ന് ഉച്ചയ്ക്ക് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടു, റണ്ണറപ്പുകളായ ന്യൂസിലന്‍ഡും തമ്മില്‍ കൊമ്പുകോര്‍ക്കുന്നതോടെ ലോകക്രിക്കറ്റിലെ ഏറ്റവും വലിയ കിരീടത്തിനുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്കു തുടക്കമാകും. നവംബര്‍ 19-ന് ഇതേ വേദിയില്‍ തന്നെയാണ് പുതിയ ഏകദിന രാജാക്കന്മാരുടെ പട്ടാഭിഷേകവും.
ഇന്നുമുതല്‍ ഇനി ഒന്നരമാസക്കാലം ക്രിക്കറ്റ് പ്രേമികള്‍ക്ക് ആഘോഷരാവാണ്. ഇന്നത്തെ ഉദ്ഘാടന മത്സരത്തോടനുബന്ധിച്ച് നിരവധി കലാപരിപാടികള്‍ നിശ്ചയിച്ചിരുന്നെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ ഒഴിവാക്കിയെന്നാണ് വിവരം. പത്തു വേദികളിലായാണ് ഇത്തവണത്തെ ലോകകപ്പ് പോരാട്ടം അരങ്ങേറുന്നത്. അഹമ്മദാബാദിനു പുറമേ മുംബൈ(വാങ്ക്‌ഡേ സ്‌റ്റേഡിയം), കൊല്‍ക്കത്ത(ഈഡന്‍ഗാര്‍ഡന്‍സ്), ബംഗളുരു(ചിന്നസ്വാമി സ്‌റ്റേഡിയം), ഡല്‍ഹി(അരുണ്‍ജയ്റ്റ്‌ലി സ്‌റ്റേഡിയം), ധരംശാല(എച്ച്പിസി സ്‌റ്റേഡിയം), ലക്‌നൗ(അടല്‍ ബിഹാരി വാജ്‌പേയ് സ്‌റ്റേഡിയം), പുനെ(എംസിഎ സ്‌റ്റേഡിയം), ഹൈദരാബാദ്(രാജീവ്ഗാന്ധി സ്‌റ്റേഡിയം) എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ.
ഇതാദ്യമായാണ് ഇന്ത്യ ഒറ്റയ്ക്ക് ലോകകപ്പിന് ആതിഥ്യമരുളുന്നത്. ഇതിനു മുമ്പ് 1987-ല്‍ പാകിസ്താനൊപ്പവും 1996-ല്‍ പാകിസ്താനും ശ്രീലങ്കയ്‌ക്കൊപ്പവും 2011-ല്‍ ശ്രീലങ്കയ്ക്കും ബംഗ്ലാദേശിനുമൊപ്പവും ഇന്ത്യ സംയുക്ത ആതിഥേയത്വം വഹിച്ചിരുന്നു. ഇക്കുറി സ്വന്തം മണ്ണില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കാണ് ഏറ്റവും കൂടുതല്‍ കിരീടസാധ്യത കല്‍പിക്കപ്പെടുന്നത്. വെല്ലുവിളികളുമായി പാകിസ്താന്‍, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയവരുമുണ്ട്. ഞായറാഴ്ച ചെന്നൈയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
Be the first to comment