സ്വര്‍ണവില വീണ്ടും താഴേക്ക്, ഒറ്റയടിക്ക് 1720 രൂപ ഇടിഞ്ഞു

കൊച്ചി: ആഗോള വിപണിയില്‍ എണ്ണവില വീണ്ടും കുത്തനെ ഉയരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഇന്ന് രാവിലെ പവന് 480 രൂപ കുറഞ്ഞ സ്വര്‍ണവിലയില്‍ ഉച്ചയോടെ 1720 രൂപയാണ് ഇടിഞ്ഞത്. ഇതോടെ ഇന്ന് രണ്ടു തവണകളായി 2200 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് ആനുപാതികമായി 215 രൂപയാണ് താഴ്ന്നത്. 13,250 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ പുതിയ വില.

ആഗോള വിപണിയില്‍ എണ്ണ വില കുറഞ്ഞതാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില ഉയരാന്‍ കാരണം. എന്നാല്‍ ഇന്ന് എണ്ണവില വീണ്ടും ബാരലിന് 105 ഡോളറിന് മുകളില്‍ എത്തി നില്‍ക്കുകയാണ്. ഇതാണ് ഇന്ന് സ്വര്‍ണവിലയെ സ്വാധീനിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 1,26,920 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴ്ന്ന് 23ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമായ ഒരു ലക്ഷത്തില്‍ താഴെയെത്തി സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ ഏകദേശം 27000 രൂപയാണ് കുറഞ്ഞത്.

എന്നാല്‍ ആഗോള വിപണിയില്‍ എണ്ണവില കുറയാന്‍ തുടങ്ങിയതോടെ നഷ്ടപ്പെട്ട ഉയരങ്ങള്‍ തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ കണ്ടത്. രണ്ടുദിവസത്തിനിടെ 8000 രൂപയിലധികമാണ് വര്‍ധിച്ചത്. യുദ്ധം അവസാനിപ്പിക്കുന്നതിന് ഇറാനുമായി ചര്‍ച്ച ആരംഭിച്ചതായുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകളെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ എണ്ണവില കുറഞ്ഞത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവ് വന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ എണ്ണവില കുറയാന്‍ സഹായകമായത്. എന്നാല്‍ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്ക മുന്നോട്ടുവെച്ച് 15 ഇന പദ്ധതി ഇറാന്‍ തള്ളിയതോടെ വീണ്ടും പശ്ചിമേഷ്യയില്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചിരിക്കുകയാണ്. ഇതാണ് എണ്ണവില ഉയരാന്‍ ഇടയാക്കിയത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ വന്‍കുതിപ്പ് നടത്തിയ സ്വര്‍ണവില പിന്നീട് ഇടിയുന്നതാണ് കണ്ടത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയതാണ് സ്വര്‍ണവില ഒരു ലക്ഷം കടന്നു കുതിക്കാന്‍ കാരണം. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

 

Be the first to comment

Leave a Reply

Your email address will not be published.


*