‘വെങ്കിടേഷിന്റെ സംഗീതം കേട്ട് റഹ്മാന്‍ വിളിച്ചു ചോദിച്ചു, ആരാണിത് ചെയ്തത്?’; ഓര്‍മകളിലൂടെ പ്രിയദര്‍ശന്‍

എസ്പി വെങ്കിടേഷിന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ സംഗീത ലോകം. മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന നിരവധി പാട്ടുകളൊരുക്കിയ പ്രതിഭയാണ് അദ്ദേഹം കന്നഡയിലൂടെ കരിയര്‍ ആരംഭിച്ച്, തെലുങ്കിലും തമിഴിലും സാന്നിധ്യം അറിയിച്ച ശേഷമാണ് അദ്ദേഹം മലയാളത്തിലെത്തുന്നത്. തൊണ്ണൂറുകളില്‍ സൂപ്പര്‍ ഹിറ്റായി മാറിയ നിരവധി സിനിമകള്‍ക്ക് പാട്ടും പശ്ചാത്ത സംഗീതവുമൊരുക്കിയിട്ടുണ്ട് എസ്പി വെങ്കിടേഷ്.

മലയാളത്തിന്റെ ക്രാഫ്റ്റ്മാന്‍ പ്രിയദര്‍ശന്റെ സിനിമകളിലും സ്ഥിരം സാന്നിധ്യമായിരുന്നു എസ്പി വെങ്കിടേഷ്. മുമ്പൊരിക്കല്‍ മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ എസ്പി വെങ്കിടേഷിനൊപ്പമുള്ള ഓര്‍മകള്‍ അദ്ദേഹം പങ്കുവച്ചിരുന്നു.

പ്രതിഭാധനനായ ഗിത്താറിസ്റ്റായിരുന്നു. അതിനാല്‍ എല്ലാ പാട്ടും കംപോസ് ചെയ്തിരുന്നത് ഗിത്തിറിലായിരുന്നു. അന്നത്തെ കാലത്ത് അതൊരു കൗതുകമായിരുന്നു. മിക്ക സംഗീത സംവിധായകരും ഹാര്‍മോണിയവും തബലയുമായിരുന്നു അന്ന് ഉപയോഗിച്ചിരുന്നതെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്.

”വളരെ സിമ്പിളായ മനുഷ്യനാണ്. അതാണ് അദ്ദേഹത്തെ കുറിച്ച് ആദ്യമേ പറയാനുള്ളത്. എപ്പോഴും ഒരു ചിരി മുഖത്തു കാണും. ഇന്നേവരെ ആരോടും അദ്ദേഹം ദേഷ്യപ്പെടുന്നത് ഞാന്‍ കണ്ടിട്ടില്ല” എന്നും പ്രിയദര്‍ശന്‍ ഓര്‍ക്കുന്നുണ്ട്. കുട്ടികളെ പോലെയാണ് എപ്പോഴും ചിരിക്കുക. അതേ മുഖവുമാണ്. ആ കുട്ടിത്തമുണ്ട് അദ്ദേഹത്തിന്റെ എല്ലാ പാട്ടുകള്‍ക്കുമെന്നും പ്രിയന്‍ പറയുന്നു.

പടങ്ങള്‍ റീ റെക്കോര്‍ഡ് ചെയ്യുകയെന്നത് വലിയൊരു ആര്‍ട്ട് തന്നെയാണ്. കണ്ടക്ട് ചെയ്യാനും നോട്‌സ് എഴുതാനും ഒരുപോലെ പ്രാഗത്ഭ്യമുള്ളയാള്‍ അന്ന് അപൂര്‍വമായിരുന്നു. ഇന്നും ഈ രണ്ട് കഴിവുകളും ഒത്തിണങ്ങിയൊരാള്‍ ഉണ്ടെന്നു തോന്നുന്നില്ലെന്നും പ്രിയന്‍ അന്ന് പറഞ്ഞിരുന്നു. മലയാളത്തില്‍ മാത്രമല്ല ഹിന്ദിയിലും പ്രിയദര്‍ശന്‍ സിനിമകളുടെ ഭാഗമായിട്ടുണ്ട് എസ്പി വെങ്കിടേഷ്. ഒരിക്കല്‍ അദ്ദേഹത്തിന്റെ സംഗീതം കേട്ട് എആര്‍ റഹ്മാന്‍ അമ്പരന്നു പോയതും പ്രിയദര്‍ശന്‍ ഓര്‍ക്കുന്നുണ്ട്.

”ഗര്‍ദീഷ്’ എന്ന ചിത്രത്തിനു പശ്ചാത്തല സംഗീതമൊരുക്കിയത് അദ്ദേഹമായിരുന്നു. ആ സിനിമയുടെ പ്രിവ്യൂ കാണാന്‍ എ.ആര്‍ റഹ്മാന്‍ വന്നിരുന്നു. അത് കഴിഞ്ഞ് പിറ്റേ ദിവസം എന്നെ റഹ്മാന്‍ വിളിച്ചു ചോദിച്ചു ആരാണ് പശ്ചാത്തല സംഗീതം ചെയ്തത്. ഓര്‍ക്കസ്‌ട്രേഷന്‍ അറേഞ്ച് ചെയ്ത രീതി അദ്ഭുതപ്പെടുത്തുന്നുവെന്നു പറഞ്ഞു റഹ്മാന്‍” എന്നാണ് പ്രിയദര്‍ശന്‍ ഓര്‍ക്കുന്നത്.

ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 70 വയസായിരുന്നു. എണ്‍പതുകളുകളിലും തൊണ്ണൂറുകളിലും മലയാളത്തില്‍ നിരവധി ഹിറ്റുകളൊരുക്കിയ സംഗീത സംവിധായകനായിരുന്നു. രാജാവിന്റെ മകന്‍, ദേവാസുരം, കിലുക്കം, ഇന്ദ്രജാലം, സ്പടികം, കൗരവ്വര്‍, ജോണി വാക്കര്‍, കിഴക്കന്‍ പത്രോസ്, ഹിറ്റ്ലര്‍ തുടങ്ങി നിരവധി ഹിറ്റ് സിനിമകള്‍ക്ക് സംഗീതമൊരുക്കിയിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*