പാലിയേക്കര ടോള്‍ പിരിവ് നിര്‍ത്തിവെച്ച ഉത്തരവ് പിന്‍വലിച്ചു

പാലിയേക്കര ടോള്‍പിരിവ് നിര്‍ത്തിവെച്ചുകൊണ്ട് പുറത്തിറങ്ങിയ ഉത്തരവ് പിന്‍വലിച്ചു. ഏപ്രില്‍ 28 ന് പുറപ്പെടുവിച്ച ഉത്തരവ് റദ്ദ് ചെയ്തുകൊണ്ട് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനാണ് പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. പാലിയേക്കര ടോള്‍ പ്ലാസയുമായി ബന്ധപ്പെട്ട് ദേശീയപാത അധികൃതര്‍ ഏപ്രില്‍ 29 ന് രേഖാമൂലം ഉറപ്പ് നല്‍കിയതിന്റെയും സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെയും അടിസ്ഥാനത്തിലാണ് ഉത്തരവ് പിന്‍വലിച്ചത്. ഈ പശ്ചാത്തലത്തില്‍ പാലിയേക്കരയില്‍ ടോള്‍ പിരിവ് തുടരും. 

ദേശീയപാത 544 ല്‍ മണ്ണുത്തി-ഇടപ്പള്ളി മേഖലയില്‍ ബ്ലാക്ക് സ്‌പോട്ട് റെക്ടിഫിക്കേഷന്റെ ഭാഗമായി നിര്‍മ്മിക്കുന്ന അടിപ്പാത, മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായിരുന്നു പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍പിരിവ് നിര്‍ത്തിവച്ചുകൊണ്ട് ഉത്തരവിറക്കിയത്.

ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കാതിരുന്നതിനെത്തുടര്‍ന്ന് ടോള്‍ പിരിവ് നിര്‍ത്തലാക്കുന്നതിന് ഏപ്രില്‍ 16ന് എടുത്ത തീരുമാനം നാഷണല്‍ ഹൈവേ അതോറിറ്റി സാവകാശം ആവശ്യപ്പെട്ടതിനാല്‍ പിന്‍വലിച്ചിരുന്നു. ഏപ്രില്‍ 28 നകം ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടില്ലെങ്കില്‍ ഏപ്രില്‍ 16 ലെ തീരുമാനം നടപ്പിലാക്കുമെന്ന് 22 ലെ യോഗത്തില്‍ തീരുമാനപ്പെടുത്തിരുന്നു. എന്നാല്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഈ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടു. ഇതേതുടര്‍ന്നായിരുന്നു ടോള്‍ താത്കാലികമായി നിര്‍ത്തലാക്കാന്‍ തീരുമാനിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*