ന്യൂഡൽഹി: ഇസ്രയേൽ- ഇറാൻ, ഗൾഫ് മേഖല സംഘർഷത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര് യൂറോപ്യൻ കമ്മിഷനുമായും വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി സംസാരിച്ചു. ഇസ്രയേൽ, ഇറാൻ എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി സംഭാഷണം നടത്തിയ ശേഷമാണ് എസ് ജയ്ശങ്കർ യൂറോപ്യൻ കമ്മിഷൻ വൈസ് പ്രസിഡൻ്റ് കാജ കല്ലാസുമായി സംസാരിച്ചത്. യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായും അദ്ദേഹം സംസാരിച്ചു.
‘യൂറോപ്യൻ കമ്മിഷൻ വൈസ് പ്രസിഡൻ്റ് കാജ കല്ലാസുമായി ടെലിഫോൺ സംഭാഷണം നടത്തി. നിലവിലെ സാഹചര്യവും ഇറാനിലും ഗൾഫിലും നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തെക്കുറിച്ചുമാണ് കാജ കല്ലാസുമായി സംസാരിച്ചതെന്ന്’ വിദേശകാര്യ മന്ത്രി എക്സ് പോസ്റ്റിൽ പറഞ്ഞു. നിരവധി രാജ്യങ്ങൾ തമ്മിൽ തുടരുന്ന ഏറ്റുമുട്ടൽ എത്രയും വേഗം അവസാനിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്.
പശ്ചിമേഷ്യയിൽ വർധിച്ച് വരുന്ന സംഘർഷങ്ങൾക്കിടയിൽ നിരവധി ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള സഹപ്രവർത്തകരുമായി സംസാരിച്ച അദ്ദേഹം, സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും സംഘർഷം കുറയ്ക്കേണ്ടതിൻ്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. സംഘര്ഷം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ത്യ ആശങ്കാകുലനാണെന്നും പ്രാദേശിക സമാധാനത്തിലും ഇന്ത്യൻ സമൂഹത്തിൻ്റെ സുരക്ഷയിലും രാജ്യത്തിൻ്റെ ശക്തമായ ഇടപെടൽ എടുത്തുകാണിച്ചതായും അദ്ദേഹം പറഞ്ഞു.
‘സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അൽ സൗദുമായി സംസാരിച്ചു. ഗൾഫിലെ നിലവിലുള്ള സാഹചര്യത്തെക്കുറിച്ച് അഭിപ്രായങ്ങൾ കൈമാറി. പ്രാദേശിക സമാധാനത്തിലും സ്ഥിരതയിലും ഇന്ത്യൻ സമൂഹത്തിൻ്റെ ക്ഷേമത്തിലും ഇന്ത്യയുടെ പങ്കിനെ അടിവരയിട്ടു’ അദ്ദേഹം എക്സ് പോസ്റ്റിൽ പറഞ്ഞു. കുവൈറ്റ് വിദേശകാര്യ മന്ത്രി ഷെയ്ഖ് ജറാ ജാബർ അൽ-അഹ്മദ് അൽ-സബാഹുമായി സംസാരിച്ചതായും അദ്ദേഹം അറിയിച്ചു. രാജ്യത്തെ ഏറ്റവും പുതിയ സാഹചര്യത്തെക്കുറിച്ചാണ് അദ്ദേഹവുമായി ചർച്ച ചെയ്തത്.
ഗൾഫിൽ വർധിച്ചുവരുന്ന സംഘർഷങ്ങളെക്കുറിച്ച് ബഹ്റൈൻ, ഖത്തർ, യുഎഇ എന്നിവിടങ്ങളിൽ നിന്നുള്ള ഉന്നത നേതാക്കളുമായി എസ് ജയ്ശങ്കർ സംസാരിച്ചു. ബഹ്റൈൻ വിദേശകാര്യ മന്ത്രി തനിക്ക് ഉറപ്പ് നൽകിയതായി അദ്ദേഹം പറഞ്ഞു. ‘ഇന്ത്യൻ സമൂഹത്തിൻ്റെ സുരക്ഷയും ക്ഷേമവും സംരക്ഷിക്കപ്പെടുമെന്ന് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാനി, യുഎഇ ഡിപിഎം, വിദേശകാര്യ മന്ത്രി അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ പറഞ്ഞു’ വിദേശകാര്യ മന്ത്രി അറിയിച്ചു.
ഫെബ്രുവരി 28ന് യുഎസും ഇസ്രയേലും സംയുക്തമായി ഇറാനിയൻ നഗരങ്ങളിൽ വ്യോമാക്രമണം നടത്തിയ സാഹചര്യത്തിലാണ് ചർച്ചകൾ നടത്തിയത്. സൈനിക കമാൻഡ് സെൻ്ററുകൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ, ആണവ കേന്ദങ്ങൾ, ഔദ്യോഗിക കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു വ്യോമാക്രമണം. ഇത് ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാമനേയിയുടെയും നാല് മുതിർന്ന സൈനിക, സുരക്ഷാ ഉദ്യോഗസ്ഥരുടെയും മരണത്തിന് കാരണമായി.
ടെഹ്റാനിലും മറ്റ് പ്രധാന നഗരങ്ങളിലും വലിയ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. പ്രത്യാക്രമണമായി ഇറാൻ കനത്ത തിരിച്ചടി നൽകി. ഇസ്രയേൽ, ബഹ്റൈൻ, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ, യു എ ഇ, ജോർദാൻ എന്നിവയുൾപ്പെടെയുള്ള യുഎസ് കേന്ദ്രങ്ങൾക്കും സഖ്യകക്ഷികൾക്കും നേരെ ഇറാൻ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചു.
ഇത് മിഡിൽ ഈസ്റ്റിലെ സംഘർഷം കൂടുതൽ വർധിപ്പിക്കുകയും സാധാരണക്കാർക്കും പ്രവാസികൾക്കും ഒരുപോലെ അപകട സാധ്യതകൾ ഉണ്ടാക്കുകയും ചെയ്തു. ഇറാനിൽ അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണങ്ങളെത്തുടർന്ന് മിഡിൽ ഈസ്റ്റിലെ സംഘർഷം ഇന്ന് (മാർച്ച് 04 ) നാലാം ദിവസത്തിലേക്ക് കടന്നിരിക്കുന്നു.



Be the first to comment