
കത്ത് ചോർച്ചാ വിവാദം അൽപ്പായുസുള്ള വിവാദമെന്ന് സിപിഐഎം നേതാവ് പി ജയരാജൻ. അൽപ്പായുസുള്ള വിവാദമായി കെട്ടടങ്ങും. സിപിഐഎം വിരുദ്ധ വാർത്തകൾ തുടർന്നുകൊണ്ടേയിരിക്കുമെന്നും പി ജയരാജൻ പറഞ്ഞു. സിപിഐഎമ്മിനെതിരെ വലതുപക്ഷ മാധ്യമങ്ങൾ ഉയർത്തിയത് അൽപ്പായുസുള്ള വിവാദമാണ്. ബിരിയാണി ചെമ്പിൽ സ്വർണം കടത്തുന്നവെന്ന് അപവാദം പ്രചരിപ്പിച്ചവരാണ് വലതുപക്ഷ മാധ്യമങ്ങളെന്നും പി ജയരാജൻ വിമർശിച്ചു.
2023ൽ മുഹമ്മദ് ഷെർഷാദ് സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ബിസിനസ് ബന്ധത്തിൽ ഉലച്ചിൽ ഉണ്ടായപ്പോൾ രാജേഷ് കൃഷ്ണ, ഷെർഷാദിനോട് പറഞ്ഞ കാര്യങ്ങൾ എന്ന നിലയിലാണ് ആരോപണ സ്വഭാവമുളള കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ ധനമന്ത്രിയും ആയ ഡോ.ടി.എം.തോമസ് ഐസക്, മുൻസ്പീക്കർ പി.ശ്രീരാമകൃഷ്ണൻ,സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ മകൻ എന്നിവരുടെ ബെനാമിയാണ് താനെന്ന് അവകാശപ്പെട്ട് കൊണ്ട് രാജേഷ് കൃഷ്ണ ഭീഷണിപ്പെടുത്തിയെന്നാണ് പൊലീസിനുളള പരാതിയിൽ പറയുന്നത്.
ഈ നേതാക്കളുടെ പണം കൈകാര്യം ചെയ്യുന്ന കെയർടേക്കർ ആണെന്നും രാജേഷ് അവകാശപ്പെട്ടതായും പരാതിയിലുണ്ട്. ഷെഡ്യൂൾഡ് ബാങ്കിലെ വായ്പാ അടവ് മുടങ്ങിയ പ്രശ്നത്തിൽ അന്ന് ധനമന്ത്രിയായിരുന്ന തോമസ് ഐസക്ക് ബാങ്ക് അധികൃതരെ വിളിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്. ചെന്നൈ വ്യവസായിയാ മുഹമ്മദ് ഷർഷാദ് 2021 ലാണ് സംസ്ഥാന മന്ത്രിമാരുടെ അടക്കം സാമ്പത്തിക ഇടപാടുകളിൽ ദുരൂഹത ആരോപിച്ച് സിപിഐഎം പിബി അംഗം അശോക് ദാവ്‌ളയ്ക്ക് പരാതി നൽകിയത്.
Be the first to comment