റെജി ലുക്കോസുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് മന്ത്രി പി.രാജീവ്. ചാനൽ ചർച്ചക്ക് സിപിഐഎം ആളെ വിടാത്തപ്പോൾ നിങ്ങൾ വിളിച്ചിരുത്തുന്ന ആൾ മാത്രമാണ് റെജി. പാർട്ടി ഘടകങ്ങളിലില്ല. ആരെ വേണേലും ഇടതുസഹയാത്രികൻ എന്ന് പേരിട്ടു വിളിക്കാം. കോൺഗ്രസിൽ നിന്ന് പോയവരും പോകാൻ നിൽക്കുന്നവരും സഹയാത്രികരല്ല, വർക്കിങ് കമ്മിറ്റി അംഗങ്ങളാണെന്നും പി രാജീവ് വിമർശിച്ചു.
ഒരു ജനാധിപത്യ സംവിധാനത്തിൽ ആർക്കും ഏതു രാഷ്ട്രീയ പ്രസ്ഥാനത്തിലും പ്രവർത്തിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് മന്ത്രി വി എൻ വാസവൻ പ്രതികരിച്ചു. റെജി ലൂക്കോസിനും അതിന് സ്വാതന്ത്ര്യം ഉണ്ട്. റെജി പാർട്ടിയുടെ ഒരു പദവിയും വഹിച്ചിരുന്ന ആളല്ല.
അക്കരപ്പച്ച കണ്ടു പോകുന്നവർ എല്ലായിടത്തും ഉണ്ട്. ഇത്തരം കൊഴിഞ്ഞുപോക്ക് ഇടതുമുന്നണിയെ ബാധിക്കില്ല. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ 110 സീറ്റുകൾ നേടി ഇടതുമുന്നണി വീണ്ടും അധികാരത്തിൽ വരും. വികസനവും ക്ഷേമവുമാണ് ഇടതുപക്ഷം തെരഞ്ഞെടുപ്പിൽ ഉയർത്തിക്കാട്ടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
റെജി ലൂക്കോസ് ബിജെപിയിൽ ചേർന്ന വിഷയം അറിഞ്ഞിട്ടില്ലെനന്നായിരുന്നു മന്ത്രി വി ശിവൻകുട്ടിയുടെ പ്രതികരണം. പാർട്ടിയുടെ ലോക്കൽ, ജില്ലാ, സംസ്ഥാനതല കമ്മിറ്റി അംഗമൊന്നുമല്ലല്ലോ. സഹയാത്രികന്മാർ പലരും ഉണ്ടാകും. റെജി ലൂക്കോസ് പാർട്ടി അംഗമല്ല. ചാനൽ ചർച്ച കൊണ്ടലല്ലോ സിപിഐ എം കേരളത്തിൽ പ്രവർത്തിക്കുന്നത്. മാധ്യമങ്ങളുടെ പിന്തുണ കൊണ്ട് മാത്രമലല്ലോ എൽഡിഎഫ് വളർന്നതെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.
LDF ന് 110 സീറ്റുകളിൽ സമ്പൂർണ വിജയപ്രതീക്ഷയുണ്ടെന്നും നടക്കില്ലെന്ന് പ്രതീക്ഷിച്ച പലകാര്യങ്ങളും സംസ്ഥാന സർക്കാർ നടപ്പിലാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിലെ ജനങ്ങളെ കേന്ദ്രം ഏൽപ്പിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് അറിയിക്കാതെ എല്ലാ കാര്യങ്ങളും നടത്തിയിട്ടുണ്ട്. ഭരണവിരുദ്ധവികാരം ഉണ്ടായിട്ടില്ല. പ്രകടനപത്രികയിൽ ജനങ്ങളോട് മുന്നോട്ടുവച്ച എല്ലാ കാര്യങ്ങളും നടപ്പിലാക്കും.
110 സീറ്റുകളിൽ വിജയം ഉറപ്പാണ്. പ്രഖ്യാപിച്ച വികസന പദ്ധതികളെല്ലാം പൂർത്തിയാക്കി. എന്തെങ്കിലും വികസന പദ്ധതികൾ പൂർത്തിയാക്കാൻ ഉണ്ടെങ്കിൽ പ്രതിപക്ഷം പറയട്ടെ. കോൺഗ്രസ് തകർന്നടിയും. ലീഗ് കോട്ടകൾ അടക്കം ഇളക്കി അത്യുജ്വല കൊടുങ്കാറ്റ് സൃഷ്ടിച്ചിട്ടുണ്ട്. ക്രൈസ്തവ, ന്യൂനപക്ഷ വോട്ടുകൾ എൽഡിഎഫിന് ലഭിക്കാതിരിക്കാനുള്ള കാരണമുണ്ടോ. ഒരു വോട്ടും എവിടെയും പോയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ഭിന്നശേഷി നിയമനത്തിൽ അല്ലാതെ വേറെ എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടോ. അതും പരിഹരിച്ചിട്ടുണ്ട്. മൂന്നാം പിണറായി സർക്കാർ വരാതിരിക്കാനുള്ള എന്തെങ്കിലും കാരണമുണ്ടോ? നേമത്തെ സ്ഥാനാർത്ഥിത്വം പാർട്ടി തീരുമാനിക്കുമെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.



Be the first to comment