‘ഞാന്‍ ഇടപെട്ടില്ലെങ്കില്‍ മൂന്നരക്കോടി ആളുകള്‍ കൊല്ലപ്പെട്ടേനെയെന്ന് പാക് പ്രധാനമന്ത്രി പറഞ്ഞു’; ഓപ്പറേഷന്‍ സിന്ദൂറില്‍ ഡോണള്‍ഡ് ട്രംപ്

ന്യൂയോര്‍ക്ക്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക സംഘര്‍ഷം ഉള്‍പ്പെടെ എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിക്കുന്നതില്‍ താന്‍ നിര്‍ണായക ഇടപെടല്‍ നടത്തി എന്ന അവകാശവാദം ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കന്‍ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂരില്‍ ഏകദേശം 3.5 കോടി ആളുകള്‍ മരിക്കുമായിരുന്നുവെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തന്നോട് പറഞ്ഞതായി ട്രംപ് അവകാശപ്പെട്ടു.

‘ഞങ്ങള്‍ അഭിമാനത്തോടെ പറയുന്നു. സ്വദേശത്തും വിദേശത്തുമുള്ള അമേരിക്കക്കാര്‍ക്ക് സുരക്ഷ പുനഃസ്ഥാപിക്കാന്‍ നടപടി സ്വീകരിച്ചു. എന്റെ ആദ്യത്തെ പത്ത് മാസത്തിനുള്ളില്‍ ഞാന്‍ എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചു. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഒരു ആണവയുദ്ധത്തിലേക്ക് നീങ്ങുമായിരുന്നു. എന്റെ പങ്കാളിത്തമില്ലായിരുന്നെങ്കില്‍ 3.5 കോടി ആളുകള്‍ മരിക്കുമായിരുന്നുവെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി പറഞ്ഞു. തന്റെ ഭരണകൂടം ‘ഒമ്പതാം യുദ്ധം അവസാനിപ്പിക്കാന്‍ വളരെ കഠിനാധ്വാനം ചെയ്യുന്നു. റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം. ഞാന്‍ പ്രസിഡന്റായിരുന്ന സമയത്തായിരുന്നുവെങ്കില്‍ ഒരിക്കലും ഈ യുദ്ധം സംഭവിക്കുകമായിരുന്നില്ല’- യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് ട്രംപ് പറഞ്ഞു.

വൈറ്റ് ഹൗസിലെ തന്റെ രണ്ടാം ടേമിന്റെ ആദ്യ വര്‍ഷത്തിനുള്ളില്‍ എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചതായി ട്രംപ് മുന്‍പും അവകാശപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മെയ് 10ന് യുഎസിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തലിന് സമ്മതിച്ചതെന്ന് ട്രംപ് അന്ന് സോഷ്യല്‍മീഡിയയിലുടെയാണ് ആദ്യമായി അവകാശവാദം ഉന്നയിച്ചത്. ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം നിര്‍ത്തിയതിന്റെ മുഴുവന്‍ ക്രെഡിറ്റും തനിക്ക് അവകാശപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇരു രാജ്യങ്ങളും യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ 200 ശതമാനം തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും ട്രംപ് പറഞ്ഞിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*