പാലക്കാട് ചിറ്റൂരിൽ കാണാതായ ആറു വയസുകാരൻ സുഹാനെ അവസാനമായി കണ്ടത് രണ്ട് സ്ത്രീകളെന്ന്
നിഗമനം. സുഹാൻ്റെ വീട്ട് പരിസരത്ത് നിന്ന് 100 മീറ്റർ ദുരത്ത് വെച്ച് കുട്ടിയെ കണ്ടെന്ന് രണ്ട് സ്ത്രീകൾ മൊഴിനൽകി. കുട്ടി കരഞ്ഞ് നടക്കുകയായിരുന്നുവെന്നാണ് ഇവർ പോലീസിന് മൊഴി നൽകിയത്.ചിറ്റൂരിലെ വിവിധ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു.
ആറു വയസുകാരന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. പോലീസിന്റെയും ഫയർ ആൻഡ് റെസ്ക്യൂ ടീമിന്റെയും നേതൃത്വത്തിൽ ആയിരിക്കും തിരച്ചിൽ. ഇന്നലെ രാവിലെ 11 മണിയോടെ കാണാതായ സുഹാനു വേണ്ടി ഡോഗ് സ്ക്വാഡ് ഉൾപ്പെടെ എത്തി പരിശോധന നടത്തിയിരുന്നു. ഡോഗ്സ്കോഡ് കാണിച്ച കുളത്തിൽ കുട്ടിക്ക് വേണ്ടി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
പ്രദേശത്ത് സിസിടിവി ഇല്ലാത്തതും വെല്ലുവിളി ആകുന്നുണ്ട്. കുട്ടി പ്രദേശത്ത് തന്നെ മറ്റെവിടെയെങ്കിലും മയങ്ങിക്കിടക്കുകയോ വഴിയറിയാതെ അകപ്പെട്ടു പോവുകയോ ചെയ്തിട്ടുണ്ടോ എന്നതു അടക്കമുള്ള കാര്യങ്ങളും ഊർജിതമായി പരിശോധിക്കും. സഹോദരനുമായി പിണങ്ങി ഇന്നലെ 11 മണിയോടെയാണ് കുട്ടി വീട് വിട്ട് ഇറങ്ങുന്നത്. സാധാരണഗതിയിൽ മടങ്ങി വരാറുള്ള കുട്ടിയെ കാണാതായതോടെ തിരച്ചിൽ നടത്തുകയായിരുന്നു.
സംഭവ സമയം വീട്ടിൽ ഉണ്ടായിരുന്നത് സുഹാൻറെ സഹോദരനും മുത്തശ്ശിയും അമ്മയുടെ സഹോദരിയും മക്കളുമാണ്. സുഹാൻറെ അമ്മ നീലഗിരി പബ്ലിക് സ്കൂൾ അധ്യാപികയാണ്. സമീപത്തെ രണ്ട് വീടുകൾ അല്ലാതെ സുഹാന് മറ്റ് വീടുകൾ പരിചയം ഇല്ല. പ്രദേശത്ത് വ്യാപക പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല.



Be the first to comment