
യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പാണക്കാട് കുടുംബത്തിൽ നിന്ന് ആരും പങ്കെടുത്തില്ല. പാണക്കാട് കുടുംബത്തിലെ ആരും തിരഞ്ഞെടുപ്പ് വേദിയിലെത്തിയില്ല.പാണക്കാട് സാദിഖലി തങ്ങളാണ് കൺവെൻഷനിൽ സാധാരണഗതിയിൽ പങ്കെടുക്കേണ്ടിയിരുന്നത്. എന്നാൽ അദ്ദേഹം ഹജ്ജ് കർമ്മത്തിനായി വിദേശത്തായതിനാൽ മുസ്ലിം ലീഗിന്റെ മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് അബ്ബാസലി തങ്ങളെയായിരുന്നു പകരം പരിപാടിയിലേക്ക് എത്താൻ ചുമതലപ്പെടുത്തിയിരുന്നത്. എന്നാൽ അദ്ദേഹം ജില്ലയിൽ ഉണ്ടായിട്ട് പോലും കൺവെൻഷനിൽ നിന്ന് വിട്ടു നിന്നു. പാണക്കാട് കുടുംബത്തിൽ നിന്ന് ആരും പങ്കെടുക്കാത്ത യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ സമീപകാല ചരിത്രത്തിലാദ്യമാണ്.
കൺവെൻഷനിൽ സാദിഖലി തങ്ങളെ ക്ഷണിച്ചതുമായി ബന്ധപ്പെട്ടുണ്ടായ ചില പ്രശ്നങ്ങളാണ് പരിപാടിയിൽ പങ്കെടുക്കാത്തതിലുള്ള കാരണമെന്നാണ് നിഗമനം. മാത്രവുമല്ല നേരത്തെ നിശ്ചയിച്ച ചില പരിപാടികൾ ഉണ്ടായതുകൊണ്ടാണ് പങ്കെടുക്കാൻ സാധിക്കാതിരുന്നതെന്നാണ് അബ്ബാസലി തങ്ങൾ നൽകുന്ന വിശദീകരണം.
അതേസമയം, യുഡിഎഫ് കൺവെൻഷനിൽ പികെ കുഞ്ഞാലികുട്ടി അടക്കമുള്ള നേതാക്കൾ പങ്കെടുത്തിരുന്നുവെങ്കിലും പാണക്കാട് കുടുംബത്തിന്റെ അസാന്നിധ്യം ഏറെ ശ്രദ്ധേയമായിട്ടുണ്ട്. കാരണം മലപ്പുറം ജില്ലയിൽ നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും പാണക്കാട് കുടുംബത്തിലെ അംഗങ്ങൾ പങ്കെടുക്കാത്ത ഒരു പരിപാടികൾ പോലും ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം.
നാമനിർദ്ദേശ പത്രിക സമർപ്പണം പൂർത്തിയായതോടെ നിലമ്പൂർ ഉപ തിരഞ്ഞെടുപ്പിന്റെ മത്സരചിത്രം തെളിഞ്ഞു. മൂന്ന് പ്രമുഖ മുന്നണികളും പി.വി അൻവറും നേർക്കുനേർ വരുന്നതോടെ നിലമ്പൂർ ഇതുവരെ കാണാത്ത വാശിയേറിയ പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കാൻ പോകുന്നത്.
യുഡിഎഫിന് വേണ്ടി ആര്യാടൻ ഷൗക്കത്ത്, എൽഡിഎഫിനു വേണ്ടി എം സ്വരാജ്, എൻഡിഎ സ്ഥാനാർഥിയായി മോഹൻ ജോർജ്, ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി സ്ഥാനാർഥിയായി പി വി അൻവർ ഇതാണ് നിലമ്പൂരിൽ തെളിയുന്ന മത്സരചിത്രം. സൂക്ഷ്മ പരിശോധനയും കടന്ന് പത്രിക പിൻവലിക്കാനുള്ള അവസാന സമയവും പൂർത്തിയാകുമ്പോഴേ അന്തിമ ചിത്രം വ്യക്തമാക്കുകയുള്ളൂ. എങ്കിലും ഏറെക്കുറെ ഇതുതന്നെയാകും നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൻ്റെ ലൈനപ്പ് .സർക്കാരിന്റെ വികസന നേട്ടങ്ങളിൽ ഊന്നിയായിരിക്കും എൽഡിഎഫിന്റെ പ്രചരണം.
ഭരണവിരുദ്ധ വികാരം ചർച്ച ആകാതിരിക്കാൻ എൽഡിഎഫ് പരമാവധി സൂക്ഷ്മത പുലർത്തും. സർക്കാരിന് എതിരായ വികാരം ആളിക്കത്തിക്കാനായിരിക്കും യുഡിഎഫിന്റെ ശ്രമം. ഭരണവിരുദ്ധ വോട്ടുകൾ ഏകോപിപ്പിക്കാനുള്ള ഇടപെടലും യുഡിഎഫ് നടത്തും. ഗണ്യമായ തോതിൽ ഹിന്ദു വോട്ടുകൾ ഉള്ള മണ്ഡലത്തിൽ പരമാവധി വോട്ടുകൾ നേടാൻ ആയിരിക്കും ബിജെപിയുടെ ശ്രമം. ലോക്സഭാ തിരഞ്ഞെടുപ്പിൽ കെ സുരേന്ദ്രൻ നിലമ്പൂരിൽ നേടിയ വോട്ടായിരിക്കും ബിജെപിയുടെ ടാർഗറ്റ്. ഇരു മുന്നണികൾക്കും പുറത്തായി പോയ പി വി അൻവറിന് തൻറെ രാഷ്ട്രീയ പ്രസക്തി തെളിയിക്കുകയാണ് ദൗത്യം. ഇങ്ങനെ എല്ലാം കക്ഷികൾക്കും ഒരുപോലെ നിർണായകമായതിനാൽ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൻ്റെ വീറും വാശിയും വിവരണാതീതമാകുെമെന്ന് തീർച്ച.
എൽഡിഎഫിന്റെ പ്രചരണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയായിരിക്കും ചുക്കാൻ പിടിക്കുക. ഈ മാസം 13 മുതൽ മൂന്നുദിവസം മണ്ഡലത്തിൽ ക്യാമ്പ് ചെയ്തു മുഖ്യമന്ത്രി എം സ്വരാജിന് വോട്ട് തേടും. നിലമ്പൂർ ഉൾപ്പെടുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലെ എംപി പ്രിയങ്ക ഗാന്ധി ആയിരിക്കും യുഡിഎഫിൻ്റെ താര പ്രചാരക . മറ്റ് ദേശീയ നേതാക്കളും ആര്യാടൻ ഷൗക്കത്തിനു വേണ്ടി കളത്തിൽ ഇറങ്ങും. മമതാ ബാനർജി അടക്കമുള്ള തൃണമൂൽ നേതാക്കളെ പ്രചരണത്തിന് ഇറക്കും എന്നാണ് പി വി അൻവറിന്റെ പ്രഖ്യാപനം. ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്ന പതിവ് മമതാ ബാനർജിക്കില്ല. പകരം മറ്റു നേതാക്കൾ എത്താനാണ് സാധ്യത.
Be the first to comment