അദാനി വിഷയം ചര്‍ച്ച ചെയ്‌തില്ല; ആദ്യ ദിനത്തില്‍ പ്രക്ഷുബ്‌ധമായി പാർലമെന്‍റ്

ഡല്‍ഹി: പാർലമെൻ്റ് ശീതകാല സമ്മേളനത്തിൻ്റെ ആദ്യ ദിനം പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് പിരിഞ്ഞു. 2024 ലെ ശീതകാലസമ്മേളനം ലോക്‌സഭയും രാജ്യസഭയും ബുധനാഴ്‌ച വരെ നിർത്തിവച്ചു. അദാനി, വഖഫ്, വയനാട് വിഷയത്തിലെ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്നാണ് സഭ നിര്‍ത്തിവച്ചത്. നാളെ ഭരണഘടനാ ദിനാചരണത്തിൻ്റെ ഭാഗമായ ആഘോഷങ്ങൾ നടക്കുന്നതിനാൽ സഭ ഉണ്ടായിരിക്കുന്നതല്ല.

അതേസമയം ബെംഗളൂരു നിംഹാൻസിലേക്കുള്ള തെരഞ്ഞെടുപ്പ് ശബ്‌ദ വോട്ടുകളോടെ ജെപി നദ്ദ പാസാക്കി. അദാനിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ വിഷയം ഉന്നയിക്കാൻ ശ്രമിച്ചത് ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻകർ തടഞ്ഞു. തുടർന്ന് പ്രതിപക്ഷം പ്രതിഷേധിക്കുകയായിരുന്നു.

അദാനിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ രാജ്യസഭയിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡോ. ജോൺ ബ്രിട്ടാസ് എംപി അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. ചട്ടം 267 പ്രകാരമാണ് നോട്ടീസ് നൽകിയത്. അദാനി ഗ്രൂപ്പിനെ ചുറ്റിപ്പറ്റിയുള്ള സാമ്പത്തിക ക്രമക്കേട്, കൈക്കൂലി തുടങ്ങിയ ഗുരുതരമായ ആരോപണങ്ങൾ നോട്ടീസിൽ ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ചു.

ദുരന്തനിവാരണ ഭേദഗതി ബിൽ, വഖഫ് നിയമ ഭേദഗതി ഉൾപ്പെടെ 16 ബില്ലുകൾ പാർലമെന്‍റിൻ്റെ ശീതകാല സമ്മേളനത്തിൽ പരിഗണിക്കും. കേരളത്തിലെ വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് കേന്ദ്ര സർക്കാരിൽ നിന്ന് പ്രത്യേക സാമ്പത്തിക സഹായം നൽകണമെന്നും ബ്രിട്ടാസ് ആവശ്യപ്പെട്ടു.

ജനങ്ങളെ വിഭജിക്കാനുള്ള തന്ത്രത്തിൻ്റെ ഭാഗമാണ് വഖഫ് നിയമഭേദഗതി ബില്ല്. മതപരമായ കാര്യങ്ങളിലേക്കുള്ള കേന്ദ്ര സർക്കാരിൻ്റെ കടന്നുകയറ്റമായാണ് ബില്ലിനെ കാണുന്നതെന്നും കെ രാധാകൃഷ്‌ണൻ പറഞ്ഞു. വഖഫ് നിയമഭേദഗതി ബില്ല് പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ഇടി മുഹമ്മദ് ബഷീറും പറഞ്ഞു.

എന്നാൽ ആശങ്കകൾ പരിഹരിച്ചാൽ ബില്ലിനെ പിന്തുണയ്ക്കുമെന്ന് കെസി വേണുഗോപാൽ പ്രതികരിച്ചു. അതേസമയം പ്രതിഷേധങ്ങള്‍ക്ക് പരിഹാസരൂപേണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നല്‍കിയത്. ജനം തള്ളിയ ചിലർ സഭയെ അസ്വസ്ഥമാക്കാൻ ശ്രമിക്കുകയാണ്. ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ച് പാർലമെൻ്റിനെ നിയന്ത്രിക്കാൻ ശ്രമിക്കുകയാണ്.

ഇത്തരം പാർട്ടികൾക്ക് അധികാരത്തോട് ആർത്തിയാണ്. ജനം അത്തരക്കാരെ പുറംകാലുകൊണ്ട് ചവിട്ടിക്കളഞ്ഞ കാഴ്‌ചയാണ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കണ്ടതെന്നും മോദി പരിഹസിച്ചു.

 

Be the first to comment

Leave a Reply

Your email address will not be published.


*