തോക്കുമായി രോഗി ആശുപത്രിയിൽ; ലാബിൽ എത്തി ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടി, പത്തനംതിട്ടയിൽ ആശുപത്രിയെ വിറപ്പിച്ച് യുവാവ് പിടിയിൽ

പത്തനംതിട്ട കുന്നന്താനം കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ (സിഎച്ച്സി) രോഗിയുടെ അതിക്രമം. ചികിത്സ വൈകിയാൽ വെടിവച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. കുന്നന്താനം സ്വദേശി ലിനു തോമസ് (38) ആണ് എയർഗണ്ണുമായി എത്തി ആശുപത്രി ജീവനക്കാർക്കും രോഗികൾക്കും നേരെ തോക്കുചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടി. കുന്നന്താനം CHC യിൽ രാവിലെയാണ് സംഭവം നടന്നത്. ലാബിൽ എത്തിയ കുന്നന്താനം സ്വദേശി ലിനു തോക്ക് എടുത്ത് മേശമേൽ വച്ചു. ശേഷം ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടി. നേഴ്സുമാരുടെ മുറിയിലേക്ക് കടന്നുചെന്ന ഇയാൾ ജീവനക്കാർക്ക് നേരെ തോക്കുചൂണ്ടി. തോക്ക് അവിടെ ഇരിക്കട്ടെ എന്ന് പറയുകയും ചെയ്തു.

മെഡിക്കൽ പ്രാക്റ്റീസിനായി എത്തിയ വിദ്യാർഥികളും മറ്റ് ജീവനക്കാരും രോഗികളും തോക്ക് കണ്ട് പരിഭ്രാന്തരായി പ്രാണരക്ഷാർഥം പുറത്തേക്ക് ഓടി. ഇതോടെ ആശുപത്രി പരിസരത്ത് വലിയ തോതിലുള്ള പരിഭ്രാന്തിയാണുണ്ടായത്. മെഡിക്കൽ ഓഫീസർ എത്തിയതോടെ ലിനു വാഹനത്തിൽ കയറി സ്ഥലം വിട്ടു.

ആശുപത്രി അധികൃതർ അറിയിച്ചതിനെത്തുടർന്ന് കീഴ്വായ്പ്പൂർ പോലീസ് നടത്തിയ അന്വേഷണത്തിൽ ഉച്ചയോടെ പ്രതി പിടിയിലായി. ഇയാളുടെ കൈയിൽനിന്നും എയർഗണ്ണും സ്റ്റെതസ്കോപ്പും കണ്ടെടുത്തു. താൻ ഡോക്ടറാണെന്നും സിഎച്ച്സിയിൽ വരാമെന്നും പോലീസ് പിടിയിലായപ്പോൾ ഇയാൾ അവകാശപ്പെട്ടു. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇയാൾ സംസാരിച്ചത്.

പരിശോധനയിൽ ഇയാൾ ഉപയോഗിച്ചത് എയർഗണ്ണാണെന്ന് വ്യക്തമായി. എയർഗണ്ണാണെങ്കിൽ പോലും ആയുധവുമായി സർക്കാർ ആശുപത്രിയിൽ എത്തുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിൽ ആംസ് ആക്ട് പ്രകാരം ഇയാൾക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*