സിപിഎം ബിജെപി ഡീല്‍ ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സിപിഎം -ബിജെപി ഡീല്‍ ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ബിജെപിക്കും കോണ്‍ഗ്രസിനുമെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി രംഗത്ത് എത്തിയത്. പാലക്കാട് അടക്കം പത്ത് മണ്ഡലങ്ങളില്‍ സിപിഎം ബിജെപി ഡീലുണ്ടെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം.

കേരളത്തിലും ഇന്ത്യയിലും എമ്പാടും ബിജെപിയെ സഹായിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് എക്കാലവും സ്വീകരിച്ച് പോരുന്നതെന്ന് പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. ഡല്‍ഹിയും ഹരിയാനയും ബിഹാറും അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടുകള്‍ അക്കമിട്ട് നിരത്തിയായിരുന്നു പിണറായിയുടെ ആരോപണങ്ങള്‍.

കോലീബി സഖ്യത്തെ ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി. സിപിഎം ബിജെപി ഡീല്‍ ആരോപണങ്ങളും അദ്ദേഹം തള്ളി. ബിജെപി എന്നത് ആര്‍എസ്എസ് നേതൃത്വം നല്‍കുന്ന സംഘടനയാണ്. ആര്‍എസ്എസിന്‍റെ നയമാണ് അവര്‍ അംഗീകരിക്കേണ്ടത്. ആര്‍എസ്എസ് ഏതെല്ലാം തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളതെന്ന് എല്ലാവര്‍ക്കും അറിയാം. അവരോട് യാതൊരു വിട്ടുവീഴ്‌ചയും സ്വീകരിക്കാത്ത പാര്‍ട്ടിയാണ് സിപിഎം. ധാരാളം സഖാക്കള്‍ ഇവരുടെ പ്രവൃത്തികള്‍ക്ക് ജീവന്‍ നല്‍കേണ്ടി വന്നിട്ടുണ്ട്. അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കുന്നത് കോണ്‍ഗ്രസും യുഡിഎഫുമാണ്.

2016ല്‍ നേമത്ത് ബിജെപി വിജയിക്കാന്‍ കാരണം കോണ്‍ഗ്രസാണ്. നേമത്തെ അക്കൗണ്ട് പൂട്ടിച്ചത് സിപിഎമ്മാണ്. എന്ത് വൃത്തികേടും കാണിക്കാന്‍ തയാറാകുന്നവരാണ് കോണ്‍ഗ്രസ്. ഉത്തരേന്ത്യയില്‍ ഉടനീളം ഇത്തരം അവിശുദ്ധ കൂട്ടുകെട്ടുകള്‍ കാണാം. രാഹുലിനെതിരെയും പിണറായി ആഞ്ഞടിച്ചു. കെജ്‌രിവാളിനെ അട്ടിമറിക്കാന്‍ രാഹുല്‍ഗാന്ധി കൂട്ടുനിന്നു.

കേന്ദ്രസര്‍ക്കാര്‍ ബിജെപി ഇതരസംസ്ഥാന സര്‍ക്കാരുകളെ വേട്ടയാടുന്നു. കെജ്‌രിവാളിന്‍റെ അറസ്റ്റിനെ കോണ്‍ഗ്രസ് പ്രോത്സാഹിപ്പിച്ചു. കെജ്‌രിവാളിനെ ഇപ്പോള്‍ കോടതി കുറ്റവിമുക്തമാക്കിയിരിക്കുന്നു. ഇത് ബിജെപി സര്‍ക്കാരിന്‍റെ മുഖത്തേറ്റ അടിയാണ്. ബിജെപിയെ ഒഴിവാക്കാനായിരുന്നെങ്കില്‍ കോണ്‍ഗ്രസ് എഎപിയെ പിന്തുണയ്ക്കുമായിരുന്നു. ബിജെപിയുടെ ബി ടീമായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. ഇത് തന്നെയാണ് ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിലും സംഭവിച്ചത്. എല്ലാവരും ബിജെപിയെ പരാജയപ്പെടുത്താനാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഏവരെയും ഞെട്ടിച്ച് അവര്‍ അധികാരത്തില്‍ തിരിച്ചെത്തി.

ബിഹാര്‍ അടക്കമുള്ള തെരഞ്ഞെടുപ്പുകള്‍ എടുത്ത് നോക്കൂ. രംഗം കലുഷിതമാകുമ്പോള്‍ അതിന്‍റെ നേട്ടം ബിജെപിക്കാണ് കിട്ടുന്നതെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. ഭരണമാറ്റം വേണമെന്ന യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഫാദര്‍ ഗീവര്‍ഗീസ് മാര്‍ കുറിലോസിന്‍റെ പരാമര്‍ശത്തിനും മുഖ്യമന്ത്രി മറുപടി നല്‍കി. അദ്ദേഹം അങ്ങനെ പറഞ്ഞോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

ഐക്യജനാധിപത്യ മുന്നണി സര്‍ക്കാരിന്‍റെ കാലത്ത് വെന്‍റിലേറ്ററിലായിരുന്ന ആരോഗ്യമേഖലയില്‍ ഇടതു ഭരണം വന്നതോടെ വന്‍ കുതിച്ച് ചാട്ടമുണ്ടായതായി മുഖ്യമന്ത്രി അവകാശപ്പെട്ടു. ഇടതു സര്‍ക്കാരിന്‍റെ കാലത്ത് പുത്തന്‍ മെഡിക്കല്‍ കോളജുകള്‍ സ്ഥാപിച്ചു. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും കാത്ത് ലാബ് തുടങ്ങി. കരള്‍മാറ്റ ശസ്‌ത്രക്രിയകള്‍ പോലും ഇന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ സര്‍വസാധാരണമായിരിക്കുന്നു. സര്‍ക്കാര്‍ ആശുപത്രികള്‍ രോഗീ സൗഹൃദ കേന്ദ്രങ്ങളായി. മരുന്ന് ക്ഷാമം ഇടത് സര്‍ക്കാര്‍ ഇല്ലാതാക്കി. അടിസ്ഥാന സൗകര്യങ്ങളെല്ലാം ഉയര്‍ത്തി. ജനസേവനവും വികസനവുമാണ് ഇടതു സര്‍ക്കാരിന്‍റെ ലക്ഷ്യം.

ഇടതു സര്‍ക്കാര്‍ നിരവധി പുത്തന്‍ തസ്‌തികകള്‍ സൃഷ്‌ടിച്ചെന്നും പിഎസ്‌സി നിയമനങ്ങളില്‍ സര്‍വകാല റെക്കോര്‍ഡ് കൈവരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ഷേമ പെന്‍ഷന്‍ ഉറപ്പാക്കി. പ്രതിപക്ഷം അസത്യപ്രചരണങ്ങളാണ് നടത്തുന്നത്. യുഡിഎഫിന്‍റെ കാലത്ത് പതിനെട്ട് മാസം ക്ഷേമ പെന്‍ഷന്‍ മുടങ്ങിയ കാര്യവും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. പ്രകടന പത്രിക ചവറ്റ് കുട്ടയിലെറിയുന്ന ശീലം ഇടതുമുന്നണി ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ സര്‍ക്കാരിന്‍റേത് കൃത്യതയോടെയുള്ള നിലപാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വര്‍ണക്കൊള്ള അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. എസ്‌ഐടി അന്വേഷണത്തില്‍ ബാഹ്യ ശക്തികളുടെ ഇടപെടല്‍ ഇല്ലെന്ന് ഹൈക്കോടതി തന്നെ പറഞ്ഞു. പ്രതികളായ സിപിഎം നേതാക്കള്‍ക്കെതിരെ നടപടിയെടുത്തു. പത്മകുമാറിനെ ചുമതലകളില്‍ നിന്ന് മാറ്റി. ശബരിമല പ്രചാരണ വിഷയമാക്കിയാലും ഇടതു മുന്നണിയെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*