ചൂരൽമല ദുരന്തത്തിൽ കോൺഗ്രസും ലീഗും പിരിച്ച തുക സംബന്ധിച്ച വിശദാംശങ്ങൾ സർക്കാരിന് ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ വീടുകൾ നിർമ്മിക്കുക എന്നതായിരുന്നു ആദ്യത്തെ ധാരണ. അതിൽനിന്ന് മാറിയാണ് ഈ രണ്ടു കൂട്ടരും സ്വന്തം നിലയ്ക്ക് പ്രഖ്യാപിച്ചത്. അതൊന്നും നേരത്തെ ഉണ്ടായിരുന്ന ധാരണയല്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 2016-21 ൽ 5715.92 കോടി രൂപയും 2021-26 ൽ 2569.15 കോടി രൂപയും അനുവദിച്ചു. 2011 16 കാലയളവിൽ ധനസഹായം ഉത്തരവായെങ്കിലും നൽകാനുണ്ടായിരുന്നത് 29930 അപേക്ഷകൾ. ഇതിൽ 36.40 കോടി രൂപ 2016 ൽ വന്ന സർക്കാരാണ് അനുവദിച്ചത്.
അതേസമയം നിയമസഭയില്‍ വീണ്ടും പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. ശബരിമല വിഷയത്തിൽ സി.ആർ മഹേഷും നജീബ് കാന്തപുരവും സത്യാഗ്രഹ സമരം നടത്തും. നിയമസഭാ കവാടത്തിലാണ് പ്രതിപക്ഷത്തിന്റെ സത്യഗ്രഹ സമരം നടക്കുക. സഭാ നടപടികളുമായി സഹകരിച്ച് സമരം ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ സമ്മര്‍ദം എസ്ഐടിക്ക് ഉണ്ടാകരുതെന്ന് വി.ഡി സതീശന്‍ പറഞ്ഞു.
എന്നാല്‍ സമരം ഹൈക്കോടതിക്കെതിരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.ഹൈക്കോടതിയാണ് എസ്ഐടിയുടെ കാര്യങ്ങള്‍ നോക്കുന്നതും നടപടികളെടുക്കുന്നതും ഇടപെടുന്നത്. നിയമസഭാ കവാടത്തിലാണ് പ്രതിപക്ഷം സമരം നടത്തുന്നതെങ്കിലും ഹൈക്കോടതിക്കെതിരായാണ് ഇത് വരികയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേവസ്വം മന്ത്രി രാജിവെക്കുക, എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിപക്ഷ പ്രതിഷേധം. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും, മറ്റു ജില്ലകളിൽ കലക്ടറേറ്റുകളിലും പ്രതിഷേധ ധർണ നടക്കും.കെപിസിസിയുടെ ആഹ്വാന പ്രകാരമാണ് പ്രതിഷേധം.
അതേസമയം,സഭയില്‍ ഗവർണർ അവതരിപ്പിച്ച നയ പ്രഖ്യാപനത്തിന്മേലുള്ളനന്ദി പ്രമേയ ചർച്ച ഇന്നും തുടരും. നാളെയാണ് ചർച്ച പൂർത്തിയാകുന്നത്. 29ന് രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കും.



Be the first to comment