
ലോൺ തിരിച്ചടവ് മുടങ്ങിയാൽ വീട്ടുകാരെ അവിടെ നിന്ന് ഇറക്കി വിടുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം കാര്യങ്ങളിൽ നിയമ നിർമാണം അടക്കം സർക്കാർ പരിഗണിക്കുന്നണ്ട്, നബാർഡിന് ഇക്കാര്യത്തിൽ കൃത്യമായി ഇടപെടാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ കേരള ബാങ്ക് സംഘടിപ്പിക്കുന്ന ഐടി കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കുട്ടികളുടെ പരീക്ഷ സമയങ്ങളിൽ ജപ്തി അടക്കമുള്ള നടപടികളിൽ നിന്ന് ബാങ്കുകൾ പിന്മാറണം. സാമ്പത്തിക ഇടപാട് മാത്രമല്ല, സാമൂഹിക പ്രതിബദ്ധത എന്നതുകൂടി എല്ലാത്തരം ബാങ്കുകളും പരിഗണിക്കേണ്ടതുണ്ട്. ലോൺ തിരിച്ചുപിടിക്കാൻ നിയമപരമായി പല വഴികൾ ഉണ്ട്. ഒരു വീട് മാത്രം ഉള്ളവരാണ് പലരും.പ്രാഥമിക സഹകരണ സംഘങ്ങൾ കേരള ബാങ്കിന്റെ കൈവഴികളായി മാറേണ്ടതുണ്ട്. അതിനുവേണ്ട നേതൃപരമായ പങ്ക് കേരള ബാങ്ക് ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
അതേസമയം കണ്ണൂര്‍ വിമാനത്താവളം വഴിയുളള എയര്‍ ഇന്ത്യ സര്‍വീസുകള്‍ വെട്ടിക്കുറച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്ന നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയയ്ക്കുമെന്ന് മുഖ്യമന്ത്രി കൊച്ചിയില്‍ പറഞ്ഞു. കണ്ണൂരിൽ വെട്ടിക്കുറച്ച സര്‍വീസുകള്‍ ലക്നൗവിലേക്കും ജയ്പൂരിലേക്കുമെല്ലാമാണ് മാറ്റിയത്. അവിടങ്ങള്‍ ആരുടെ കൈയിലാണെന്ന് അറിയാമല്ലോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
Be the first to comment