‘മോദി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ദുരന്തം ഉണ്ടായിട്ടില്ലേ? എല്ലാവരും സഹായിച്ചില്ലേ, കേരളത്തോട് വല്ലാത്തൊരു പക’

പ്രകൃതി ദുരന്തങ്ങളില്‍ കേരളത്തിന് അര്‍ഹമായ കേന്ദ്ര സഹായം ലഭിക്കാത്തതില്‍ പ്രധാനമന്ത്രിയെയും കേന്ദ്ര സര്‍ക്കാരിനെതും വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാലയളവില്‍ പല ദുരന്തങ്ങളും കേരളം നേരിടേണ്ടിവന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ അര്‍ഹതപ്പെട്ട സഹായം നല്‍കാന്‍ തയ്യാറായില്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. നെടുമങ്ങാട് വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

10 വര്‍ഷക്കാലത്തെ ഭരണ നേട്ടങ്ങളും വെല്ലുവിളികളും ചൂണ്ടിക്കാട്ടിയുള്ള പ്രസംഗത്തില്‍ പ്രധാനമന്ത്രി മോദിയുടെ പേരെടുത്ത് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. കേരളം നേരിട്ട മഹാപ്രളയ സമയത്ത് പല രാജ്യങ്ങളും സഹായം നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചു. എന്നാല്‍ സഹായം സ്വീകരിക്കില്ല എന്ന മറുപടിയാണ് കേന്ദ്രം നല്‍കിയതെന്നും പിണറായി ചൂണ്ടിക്കാട്ടി.

നരേന്ദ്രമോദി ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ദുരന്തം ഉണ്ടായിട്ടില്ലേ എന്നും പിണറായി ചോദിച്ചു. അന്ന് രാജ്യമൊന്നാകെയും മറ്റു രാജ്യങ്ങളും സഹായിച്ചില്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു. അന്ന് എല്ലാ സഹായങ്ങളും ഇരുകൈയും നീട്ടി സ്വീകരിച്ച നരേന്ദ്രമോദി, കേരളം ദുരന്തത്തില്‍ അകപ്പെട്ടപ്പോള്‍ സഹായങ്ങള്‍ തടയുന്ന നിലപാടാണ് സ്വീകരിച്ചത്. ലോക രാജ്യങ്ങളുടെ സഹായം തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍, കേരളത്തിന് അര്‍ഹതപ്പെട്ടത് പോലും തന്നില്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. കേരളം തകരട്ടെ എന്ന ചിന്തയാണ്. കേരളത്തോട് വല്ലാത്തൊരു പകയാണ് കേന്ദ്ര സര്‍ക്കാരിനെന്നും പിണറായി വിമര്‍ശിച്ചു.

പ്രധാനമന്ത്രി ഉരുള്‍പൊട്ടല്‍ മേഖല സന്ദര്‍ശിച്ചു. സഹായം കിട്ടുമെന്ന് പ്രതീക്ഷിച്ചു. മറ്റുപല സംസ്ഥാനങ്ങള്‍ക്കും സഹായം നല്‍കിയപ്പോള്‍ കേരളത്തെ അവഗണിച്ചു. അതിനു കാരണം കേരളം, ബി ജെ പിയെയും ആര്‍ എസ് എസിനെയും സ്വീകരിക്കുന്നില്ല എന്നതാണ്. അതിന്റെ പകയാണ് കേരളത്തോട് കാണിക്കുന്നത്. കേരളത്തെ ശ്വാസംമുട്ടിക്കാന്‍ സാമ്പത്തിക ഞെരുക്കങ്ങള്‍ ഉണ്ടാക്കി. അര്‍ഹതപ്പെട്ട പങ്ക് കേരളത്തിന് നല്‍കുന്നില്ല. 

Be the first to comment

Leave a Reply

Your email address will not be published.


*