‘ഒഴിഞ്ഞ കസേരകള്‍ കാണാത്തത് ചിലര്‍ക്ക് വിഷമമുണ്ടാക്കും’; വിവാദങ്ങളില്‍ മുഖ്യമന്ത്രിയുടെ ട്രോള്‍

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലെ വിവാദങ്ങളില്‍ ട്രോളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒഴിഞ്ഞ കസേരകള്‍ കാണാത്തത് ചിലര്‍ക്ക് വിഷമമുണ്ടാക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. നോര്‍ക്ക ആരോഗ്യ ഇന്‍ഷുറന്‍സ് ഉദ്ഘാടനത്തിനിടെയാണ് പ്രതികരണം. നോര്‍ക്ക കെയറിന്റെ വിജയമാണ് സദസിലെ നിറഞ്ഞ കസേരകള്‍ എന്നും മുഖ്യമന്ത്രി പറഞ്ഞു.

അയ്യപ്പ സംഗമവേദിയില്‍ പ്രതീക്ഷിച്ചത്ര ആളെത്തിയില്ലെന്ന വിവാദങ്ങളുണ്ടായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. 4245 പേര്‍ രജിസ്റ്റര്‍ ചെയ്ത പരിപാടിയില്‍ ആയിരമാളുകള്‍ പോലുമെത്തിയില്ലന്നായിരുന്നു വിമര്‍ശനം. ഇതിന് പിന്നാലെ ഒഴിഞ്ഞ കസേരകളുടെ ചിത്രം എഐ ആകാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പ്രതികരിച്ചിരുന്നു. 3000 പേര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ച സംഗമത്തില്‍ 4600 പേര്‍ പങ്കെടുത്തെന്നും മറിച്ചുള്ള പ്രചരണങ്ങള്‍ വ്യാജമാണെന്നുമായിരുന്നു ഗോവിന്ദന്റെ പ്രതികരണം.

അതേസമയം പ്രവാസികള്‍ക്ക് ഏറെ ഉപകാരപ്രദമായ പദ്ധതിയാണ് സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിയെന്നും ലോക കേരളസഭയില്‍ ഉയര്‍ന്ന ആവശ്യമാണ് നിറവേറ്റപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സംരക്ഷണത്തിന്റെ പ്രതിരൂപമാണ് ഇന്‍ഷുറസ് പദ്ധതി. വിദേശത്ത് താമസിക്കുന്നവരും പഠിക്കുന്നവരും പദ്ധതിയുടെ കീഴില്‍ വരും. 5 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും പത്തു ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കുറഞ്ഞ പ്രീമിയം നിരക്കാണ് പദ്ധതിയുടെ ആകര്‍ഷണീയത.16,000 ലധികം ആശുപത്രികളില്‍ ക്യാഷ് ലെസ്സ് ചികിത്സ ലഭ്യമാകുമെന്നും ഭാവിയില്‍ ജിസിസി രാജ്യങ്ങളിലെ ആശുപത്രികളും പദ്ധതിക്ക് കീഴില്‍ വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*